ആതുരസേവന മേഖലയിലുള്ളവർക്ക് പ്രചോദനമായി നൽകിവരുന്ന ഡെയ്സി ഫൌണ്ടേഷൻ അവാർഡ് ഇത്തവണ കരസ്ഥമാക്കിയത് കടുത്തുരുത്തി സ്വദേശിയും സൗദി അറേബിയയിലെ റിയാദ് കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ഹോസ്‌പിറ്റലിൽ മെയിൽ നഴ്‌സുമായ ഷെറിൻ പി.സിറിയക്കാണ് .
റിയാദ് കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കഴിഞ്ഞ 13 വർഷമായി സേവനം അനുഷ്ഠിയ്ക്കുന്ന കോട്ടയം കടുത്തുരുത്തി വെള്ളാശ്ശേരി സ്വദേശിയായ ഷെറിൻ പി സിറിയക്ക് പൂവക്കുളത്ത് ആണ് സ്നേഹസ്മൃണമായ രോഗീപരിചരണത്തിലൂടെ അഭിമാനാർഹമായ അവാർഡ് നേടിയത്.
റിയാദ് കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കാർഡിയാക്ക് വിഭാഗത്തിൽ കഴിഞ്ഞ 13 വർഷമായി സേവനം അനുഷ്ഠിയ്ക്കുന്ന ഷെറിൻ ന്റെ രോഗീപരിചരണമികവും അതോടൊപ്പം അവരോടുള്ള സ്നേഹപൂർണ്ണമായ പെരുമാറ്റവും കൊണ്ടുമാണ് ഈ ഉപഹാരത്തിനർഹനായത്.
രോഗികൾ നൽകുന്ന നോമിനേഷനുകൾ അടിസ്ഥാനമാക്കിയാണ് ഡെയ്സി അവാർഡുകൾ നൽകുന്നത്. നേഴ്‌സിംഗ് മേഖലയിൽ സേവനമനുഷ്ഠിയ്ക്കുന്നവർക്ക് മനോവീര്യം വർദ്ധിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരം സമ്മാനിയ്ക്കുന്നത്.
തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ പാട്രിക് ബാർനെസിന്റെ ആകസ്മിക മരണത്തിൽ മനംനൊന്ത ബാർനസ് കുടുംബം തങ്ങളുടെ ദുരിത സമയത്ത് ആശ്വാസമായി കൂടെ നിന്ന നേഴ്സ്മാരോടുള്ള ആദരസൂചകമായിട്ടാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
ശരീരത്തിലെ പ്രതിരോധ സംവിധാനം തകർന്നാണ് 1999 ൽ പാട്രിക് ബാർനെസ് മരണപ്പെടുന്നത്. തുടർന്നു " ഡിസീസ് അറ്റാക്കിംഗ് ദി ഇമ്മ്യൂൺ സിസ്റ്റം " എന്ന വാക്കിൽ നിന്നും ഡെയ്സി എന്ന പേര് സ്വീകരിച്ചു നേഴ്സുമാർക്കായി ആദരവ് ഒരുക്കുകയാണ് ഡെയ്സി ഫൗണ്ടേഷൻ.
ജോലിയിലെ ആത്മാർത്ഥതയും രോഗിയോടുള്ള സ്നേഹസ്മൃണമായ പെരുമാറ്റവുമാണ് അവാർഡിന്റെ പ്രധാന മാനദണ്ഡം. അവാർഡിന് അർഹരാകുന്ന നേഴ്‌സിന് അവർ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ പൊതു ചടങ്ങ് സംഘടിപ്പിച്ചു സർട്ടിഫിക്കറ്റും " എ ഹീൽസ് ടച്ച് " എന്ന് ആലേഖനം ചെയ്ത പുരസ്ക്കാരവും അവാർഡ് ബാഡ്ജും നൽകുകയാണ് പതിവ്.
ഹോസ്പിറ്റലിലെ വിവിധ ഭാഗങ്ങളിൽ വച്ചിരിയ്ക്കുന്ന ബാലറ്റ് ബോക്സിൽ രോഗികൾ നിക്ഷേപിയ്ക്കുന്ന പേരുകളിൽ നിന്നാണ് നോമിനേഷനുകൾ രൂപംകൊള്ളുന്നത്. കടുത്തുരുത്തി സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കൂടിയാണ് ഷെറിൻ പി സിറിയക്ക്.