വഴിയരുകളിൽക്കണ്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നൊന്നായെടുത്തു സ്വന്തം ശരീരത്തു ചേർത്തുവച്ചു 24 മണിക്കൂർ കൊണ്ട് 100 കിലോമീറ്റർ നടന്നപ്പോൾ ദീപക് വർമ്മ ആകെസ്വരുക്കൂട്ടിയത് 35 കിലോ പ്ലാസ്റ്റിക് വേസ്റ്റുകൾ.
പ്രകൃതി സ്നേഹിയായ പാലക്കാട് സ്വദേശി ദീപക്ക് കുമാർ വർമ്മ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെയുള്ള പോരാട്ടം തുടങ്ങിയത് 2018 മുതലാണ്. അന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വാളണ്ടിയർമാർ 24 മണിക്കൂർ കൊണ്ട് 4000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിവിധ പൊതുസ്ഥലങ്ങളിൽനിന്നു ശേഖരിച്ചിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാതയോരങ്ങളിൽ വലിച്ചെറിയുന്നതിനേ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ലക്‌ഷ്യം.
ഇക്കഴിഞ്ഞ ഒക്ടോബർ 1 നു രാവിലെ 8 മണിക്ക് രണ്ടു വാളന്റിയർമാർക്കൊപ്പം പാലക്കാട് വിക്ടോറിയാ കോളേജിൽനിന്നും കാൽനടയായി എറണാകുളത്തേക്കു യാത്രതിരിച്ച അദ്ദേഹം പിറ്റേന്ന് ഗാന്ധിജയന്തി ദിനത്തിൽ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ എത്തിയപ്പോൾ ശരീരമാകെ യാത്രയിൽ റോഡരുകിൽ നിന്നുശേഖരിച്ച 35 കിലോ പ്ലാസ്റ്റിക് മാലിന്യമായിരുന്നു പേറിയിരുന്നത്. കയ്യിൽ മാലിന്യം വലിച്ചെറിയരുതേ എന്നഭ്യർത്ഥിക്കുന്ന ഒരു പ്ലാക്കാർഡും പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
ആളുകൾ അലക്ഷ്യമായി റോഡിലേക്ക് വലിച്ചെറിഞ്ഞുകളഞ്ഞ ചിപ്പ്സ് പാക്കറ്റുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ഷാമ്പൂ ബോട്ടിലുകൾ, പ്ലാസ്റ്റിക് കവറുകൾ ഇവയെല്ലാം ശേഖരിച്ചുകൊണ്ടായിരുന്നു അദ്ദേഹം യാത്രപൂർത്തിയാക്കിയത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേ കേരളത്തിലെ ഓരോ ജില്ലകളിലും ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യവുമായി ഇത്തരം യാത്രകൾ സംഘടിപ്പിക്കാനും അദ്ദേഹത്തിന് പരിപാടിയുണ്ട്. എന്നാൽ ജനങ്ങളിൽനിന്നും ആശാവഹമായ പ്രതികാരണമല്ല ലഭിക്കുന്നതെന്നാണ് അദ്ദേഹത്തിൻറെ പരാതി.