മുൻതെരഞ്ഞെടുപ്പുകളിൽ ഉയർന്നുകേട്ടിരുന്ന EVM മെഷീനിലെ തിരിമറി ആരോപണങ്ങൾ പൂർണ്ണമായും ഒഴിവാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ വളരെ അത്യാധുനികമായ രീതികളാണ് അവലംബിക്കാൻ പോകുന്നത്.
7 ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ 11 നാണ് ആരംഭിക്കുക.അവസാനഘട്ടം 19 മേയ് മാസവും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് 21 നു നടക്കും.
EVM മെഷീനുകളിൽ ഇത്തവണ സ്ഥാനാർത്ഥികളുടെ ചിഹ്നം കൂടാതെ പേരിനൊപ്പം അവരുടെ ഫോട്ടോയും ഉണ്ടാകും. EVM നൊപ്പം അതിൽ VVPAT (Voter-verified paper audit trail) മെഷീൻ ഘടിപ്പിച്ചിട്ടുണ്ടാകും അതുവഴി വോട്ടർക്ക് താൻ വോട്ടുചെയ്തതിന്റെ ഒരു സ്ലിപ്പ് ലഭ്യമാകുന്നതാണ്. ആർക്കാണ് വോട്ടുചെയ്തതെന്ന് അതിൽ നിന്ന് വോട്ടർക്ക് മനസ്സിലാക്കാം. ആ സ്ലിപ്പ് സമീപത്തുള്ള ബോക്സിൽ നിക്ഷേപിക്കേണ്ടതാണ്. EVM ലെ വോട്ടെണ്ണുമ്പോൾ വിവാദമുണ്ടായാൽ VVPAT സ്ലിപ്പുകൾ എണ്ണി വ്യക്തത വരുത്തി വിജയിയെ പ്രഖ്യാപിക്കും.
ഒരു EVM മെഷീനിൽ പരമാവധി 3840 വോട്ടുകൾ രേഖപ്പെടുത്താവുന്നതാണ്.ഒരു ബൂത്തിൽ 1500 പേർ വോട്ടു ചെയ്യത്തക്ക രീതിയിലാകും ഇത്തവണ ക്രമീകരണങ്ങൾ നടത്തുക.
EVM മെഷീൻ വഴി ഒരു മിനിറ്റിൽ 5 വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഇത് 6 വോൾട്ട് ബാറ്ററിയിലാണ് പ്രവർത്തിക്കുക.അതുകൊണ്ട് വൈദ്യുത കണക്ഷൻ ആവശ്യമില്ല.
വോട്ടിങ് കഴിഞ്ഞശേഷം EVM മെഷീനുകൾ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളിലും GPS ട്രാക്കിങ് സിസ്റ്റം ഉണ്ടാകുമെന്നതിനാൽ മെഷീനുകളുടെ ലൊക്കേഷൻ കൃത്യമായി തീരഞ്ഞെടുപ്പു കമ്മീഷന് മനസ്സിലാക്കാൻ കഴിയുന്നതാണ്.
17 മത്തെ ലോക്‌സഭാംഗങ്ങളെ തെരഞ്ഞടുക്കാനായി ഇത്തവണ 90 കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തുകളിലേക്ക് മാർച്ചു ചെയ്യുക.18 നും 19 നുമിടയിൽ പ്രായമുള്ള ഒന്നരക്കോടി കന്നി വോട്ടർമാർ ഇത്തവണ തങ്ങളുടെ വോട്ടു രേഖപ്പെടുത്തുകയാണ്.8 കോടി 40 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണ വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
രാജ്യമൊട്ടാകെയായി ഏകദേശം 10 ലക്ഷം പോളിംഗ് ബൂത്തുകളാണുണ്ടാകുക .ഇവയിലെല്ലാം VVPAT സിസ്റ്റം ഉണ്ടാകും.
വോട്ടേർസ് ലിസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1950 നിലവിൽ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നു.