ഇന്നലെനടന്ന ഇന്ത്യ - ബംഗ്ളാദേശ് ലോകകപ്പ് മത്സരം കണ്ടവർ ഈ ചിത്രം മറക്കാനിടയില്ല. ഇവരാണ് 87 വയസ്സുള്ള ചാരുലതാ പട്ടേൽ.
മാച്ചിലുടനീളം ഇന്ത്യൻ ടീമിനെ ചീയർ ചെയ്യുന്ന ചാരുലതയുടെ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർ വളരെ കൗതുകത്തോടെയാണ് കണ്ടത്. മാത്രവുമല്ല ഗാലറിയിലിരുന്ന കാണികളും, ഇന്ത്യൻ കളിക്കാരും ഇത് വീക്ഷിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ അവർക്ക് അനായാസം കഴിയുകയും ചെയ്തു.
കളി അവസാനിച്ചശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട്ട് കൊഹ്‌ലി (മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾ കോലി എന്നെഴുതുന്നത് തെറ്റാണ്. KOHLI എന്നതിൽ H പൂർണ്ണമായും സൈലന്റ് ആയല്ല ഉത്തരേന്ത്യക്കാർ പോലും ഉച്ചരിക്കുന്നത്.) ചാരുലതയുടെ അടുത്തെത്തുകയും അവരുടെ അനുഗ്രഹം വാങ്ങുകയും ചെയ്തു. സെഞ്ചുറി വീരൻ രോഹിത് ശർമ്മയും അവരുടെ അടുത്തെത്തി അനുഗ്രഹം വാങ്ങുകയുണ്ടായി. ഇരുവരുടെയും തലയിൽ കൈവച്ചനുഗ്രഹിച്ചശേഷം അവരുടെ കവിളുകളിൽ മുത്തം നൽകാനും അവർ മറന്നില്ല.
ഇന്ത്യൻ വംശജയായ ചാരുലത പട്ടേൽ ജനിച്ചുവളർന്നത് ടാൻസാനിയയിലാണ്. ബ്രിട്ടനിൽ സർക്കാർ സർവീസിൽ ജോലിചെയ്ത അവർ റിട്ടയറായശേഷം പൂർണ്ണമായും ക്രിക്കറ്റ് ഫാനായി മാറുകയായിരുന്നു. അവരുടെ കൊച്ചുമക്കൾ ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കുന്നുണ്ട്. ചാരുലത ഇന്ത്യൻ ടീമിന്റെ വലിയ ആരാധകയാണ്. ICC ചാരുലതയുമായി സ്റ്റേഡിയത്തിൽ ഒരു ഇന്റർവ്യൂ വും നടത്തുകയുണ്ടായി.
ആദ്യ വേൾഡ് കപ്പ് മുതൽ ഒരു മത്സരവും വിടാതെ കണ്ടിട്ടുള്ള ചാരുലതയുടെ ഇഷ്ട കളിക്കാരൻ വിരാട്ട് കോഹ്‌ലിയാണ്. വിരാട്ട് കൊഹ്‌ലി ചാരുലതയെ വിഷ് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയ യിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഇംഗ്ലണ്ട് ടീമിന്റെ മുൻ ക്യാപ്റ്റൻ മിഷേൽ വോഗൻ എഴുതി " The Picture of the World Cup"..