കർണ്ണാടകം ദേശീയ പാതയിൽ മണ്ണിട്ട് കേരളത്തിലേക്കുള്ള ഗതാഗതം തടഞ്ഞിരിക്കുന്ന നടപടി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുതന്നെ ആപത്താണ്. അവർ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് എന്ന രീതിയിലുള്ള രാജ്യ ദ്രോഹകുറ്റമാണ് അവർക്കവകാശമില്ലാത്ത ദേശീയ പാത അടയ്ക്കുകവഴി ചെയ്തിരിക്കുന്നത്.
ആംബുലൻസിന് കടന്നുപോകാൻ അനുമതി കിട്ടാഞ്ഞതുമൂലം ഇന്ന് ചികിത്സ കിട്ടാതെ ഒരു സ്ത്രീ മരിക്കുകയും ചെയ്തിരിക്കുന്നു. ചെറിയ വഴികളും അടച്ചിരിക്കുകയാണ്.
കന്നഡിഗരുടെ ഈ ധാർഷ്ട്യത്തിനെതിരേ കേരളം അപ്പോൾത്തന്നെ സുപ്രീംകോടതിയെ അടിയന്തരമായി സമീപിക്കേണ്ടതായിരുന്നു.
നമ്മുടെ എം പിമാർ ഡൽഹിയിൽ എന്തെടുക്കുകയാണ് ? ഈ അന്നംമുടക്കികൾക്കെതിരേ അവരെന്തുകൊണ്ട് കേന്ദ്രത്തെ സമീപിച്ചില്ല. ക്യാബിനറ്റ് റാങ്കിൽ നമുക്കൊരു പ്രതിനിധി ഡൽഹിയിലുള്ളത് ഇതുപോലുള്ള അവസരങ്ങളിൽ ഫലപ്രദമായി ഇടപെടാൻ വേണ്ടിയല്ലേ ?
രാജ്‌മോഹൻ ഉണ്ണിത്താൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. മൂന്നരക്കോടി മലയാളികളുടെ ജീവനാണ് അവർ വിലപറഞ്ഞിരിക്കുന്നത്.
കേരളത്തിലേക്കുള്ള 85 % ഭക്ഷ്യവസ്തുക്കളും കർണ്ണാടക തമിഴ് നാട് വഴിയാണ് കേരളത്തിലെത്തുന്നത്. തങ്ങൾ വിചാരിച്ചാൽ കേരള മക്കൾ പട്ടിണികിടന്നു ചാവുമെന്ന ദുഷിച്ച മനഃസ്ഥിതി ഈ രണ്ടു സംസ്ഥാനങ്ങൾക്കുമുണ്ടുതാനും.
കേരളത്തിന്റെ വിഹിതങ്ങൾ പ്രത്യേകിച്ചും റെയിൽവേ വികസനമുൾപ്പെടെയുള്ളവ ഒട്ടുമിക്കതും ഇരു സംസ്ഥാനങ്ങളും തട്ടിയെടുത്തിട്ടും അവർക്ക് ഇനിയും മതിയായിട്ടില്ല. കേരളീയരുടെ ജീവിത നിലവാരവും ഉയർച്ചയും അവരെ അലോസരപ്പെടുത്തുന്നുണ്ടെന്ന് കരുതാതെ വയ്യ. അവിടുത്തെ ഗ്രാമീണ മേഖലകൾ മിക്കതും ഇന്നും വളരെ പിന്നോക്കാവസ്ഥയിലാണ്.
ഇതുപോലുള്ള അനീതികൾക്കെതിരേ സർക്കാർ ഉടനടി പ്രതികരിക്കുകയും ശക്തമായ, വിട്ടുവീഴ്ചയില്ലാത്ത നടപടികൾ കൈക്കൊള്ളുകയും വേണം. നമ്മുടെ അവകാശം മറ്റൊരു സംസ്ഥാനക്കാരന്റെയും ഔദാര്യമല്ല. അതുകൊണ്ട് സുപ്രീംകോടതിയെത്തന്നെ സമീപിക്കണം.