സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വർഷങ്ങൾ കഴിഞ്ഞു. ജനകീയ സർക്കാരുകൾ പലതും മാറിമാറി വന്നു. ജനപ്രിയനേതാക്കളും അവരുടെ മോഹനവാഗ്‌ദാനങ്ങളും പലവുരു ജനതയെ പ്രലോഭിതരാക്കി.
സാമൂഹ്യ- ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ പിന്തള്ളപ്പെട്ടു കിടക്കുന്ന വലിയൊരു ജനത ഇന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ട് എന്നത് നാമറിയണം. ഭരണത്തുടർച്ചകളും ഭരണമാറ്റങ്ങളും ഒന്നും അവരിൽ ഒരുവിധ പരിവർത്തനങ്ങളും ഇന്നുവരെ സൃഷ്ടിച്ചിട്ടില്ല എന്നതും യാഥാർഥ്യമാണ്.
ഡിജിറ്റലും ക്യാഷ്‌ലെസ്സും കള്ളപ്പണവുമൊന്നും അവർ കേട്ടിട്ടുപോലുമില്ല. ബാങ്കിങ് സെക്റ്ററും, ഓഹരിവിപണിയും സാമ്പത്തികമാന്ദ്യവും അവർക്കജ്ഞാതമാണ്.
ഇന്ത്യയിലെ 640 ജില്ലകളിൽ 250 ജില്ലകളും പിന്നോക്കജില്ലകളാണ്. ഇതിൽ ഒറീസ്സയിലെ കാലാഹാണ്ടി ജില്ലയാണ് ഏറ്റവും മുന്നിൽ.
ഒറീസ്സയിലെ 40% ജനങ്ങൾ ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ആദിവാസി പിന്നോക്കസമുദായങ്ങളാണ്. രാജ്യത്തെ 14 ദരിദ്രസംസ്ഥാനങ്ങളിൽ ബീഹാർ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ഒറീസ്സ.
ഇക്കഴിഞ്ഞ മെയ് 6 ന് ഒറീസ്സയിൽ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റിനുശേഷമുള്ള ചില ദൃശ്യങ്ങൾ നമ്മോടുതന്നെ അവിടുത്തെ ജീവിതസാഹചര്യങ്ങൾ വിവരിക്കുന്നവയാണ്. അവ ഒരു പക്ഷെ നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്തിയേക്കാം. കാരണം 21 -)o നൂറ്റാണ്ടിലും മനുഷ്യർ ജീവിക്കുന്ന അവസ്ഥയാണിത്.