മലേഷ്യയിലെ ആകെ ജനസംഖ്യയുടെ 7 % വരുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും തമിഴരാണ്. അതുകൊണ്ടു തന്നെ തമിഴ് സംസ്കാരവും ആഘോഷങ്ങളും അവിടെ ജനജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നുതന്നെ പറയാം.
കുലാലംപൂരിനടുത്തുള്ള ബാത്തുവിലാണ് ഏറ്റവും വലിയ തൈപ്പൂയ മഹോത്സവം നടക്കുന്നത്. ഭഗവാൻ മുരുകന്റെ (കാർത്തികേയൻ) പ്രീതിക്കായി ഭക്തർ ശരീരമാസകലം ശൂലവും കമ്പിയും തുളച്ചുകയറി കാവടിയുമേന്തി വരുന്ന കാഴ്ച വളരെ വേറിട്ട അനുഭൂതിയാണ് നൽകുന്നത്.
268 പടികളുള്ള ബാത്തു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശിവ പാർവ്വതിമാർ ഉൾപ്പെടെയുള്ള ഉപദേവതകളും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. താലപ്പൊലിയും വാദ്യമേളങ്ങളും കാവടിവൃന്ദവും മുരുകവിഗ്രഹത്തിൽ അഭിഷേകത്തിനുള്ള പാൽക്കുടങ്ങൾ തലയിലേന്തിയ ബാലികമാരുമടങ്ങിയ ഘോഷയാത്ര ഉത്സവനാലുകളിലെ വലിയ ആകർഷണീയതയാണ്.
തൈപ്പൂയത്തോടനുബന്ധിച് ബാത്തുവിൽ നടക്കുന്ന വിവിധ ദിവസങ്ങളിലെ കാവടിയാട്ടത്തിലും ഉത്സവങ്ങളിലുമായി 15 ലക്ഷം ആളുകൾ പങ്കെടുക്കുന്നുവെന്നാണ് കണക്ക്. കൃത്യമായ വൃതാനുഷ്ഠാനങ്ങൾക്കുശേഷം ശരീരമാസകലം ഏകദേശം 130 ൽപ്പരം നീളമുള്ള ശൂലങ്ങളും കമ്പികളും കുത്തിയിറക്കി സുബ്രഹ്മണ്യദർശനത്തിനെത്തുന്ന നിരവധി ഭക്തരെ ഇവിടെ കാണാവുന്നതാണ്..
ഇതിന്റെ ഐതീഹ്യമെന്താണെന്നുവച്ചാൽ ഭൂമിയിൽ അക്രമം അഴിച്ചുവിട്ട താരകാസുരനെ വധിക്കാൻ നിയോഗിതനായ സുബ്രഹ്മണ്യൻ വിവിധതരത്തിലുള്ള 12 ആയുധങ്ങൾ ശരീരത്തിലേന്തിയാണ് താരകാസുരനെ വധിക്കാനെത്തിയത്. തമിഴിലെ തൈമാസത്തിലെ പൂയം നാളിലാണ് സുബ്രഹ്മണ്യൻ താരകാസുരനെ വധിച്ചെന്നാണ് വിശ്വാസം (മലയാളത്തിൽ മകരമാസത്തിലെ പൂയം). ആ ഓർമ്മയ്ക്കാണ് തൈപ്പൂയം ആഘോഷിക്കുന്നതത്രെ.
ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ് സുബ്രഹ്മണ്യൻ എന്നാണു വിശ്വാസം . ജനനശേഷം മലർന്ന് കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ് ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി. അപ്പോൾ കുഞ്ഞിന് ആറ് തലകൾ ഉണ്ടായി എന്നും ആ ആറു തലകൾ കുഞ്ഞിന് ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു വെന്നും കൃത്തികമാർ മുലകൊടുത്തു വളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി എന്നുമാണ് പുരാണം.