പ്രകൃതി ദുരന്തങ്ങൾ എങ്ങനെ നേരിടാമെന്നും പ്രതിരോധിക്കാമെന്നും ഒറീസ്സാ മുഖ്യമന്ത്രി നവീൻ പട്നായിക്കിനോട് ചോദിക്കുക. 20 വർഷമായി ഒഡീഷയുടെ കടിഞ്ഞാൺ കയ്യാളുന്ന നവീൻ പട് നായിക്ക് പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ ഇന്ന് ചാണക്യനാണ്.
ഓരോ പ്രകൃതി ദുരന്തത്തിൽ നിന്നും പാഠമുൾക്കൊണ്ട് വളരെ ഫലപ്രദമായ മുൻകരുതലുകളിലൂടെ അവയെ പ്രതിരോധിക്കാനുള്ള കരുത്താർജ്ജിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഒഡീഷ.
കഴിഞ്ഞ വർഷം ഒറീസ്സയിൽ 250 കി. മീറ്റർ വേഗതയിലടിച്ച ഫോനി കൊടുംകാറ്റിൽ നാശനഷ്ടങ്ങൾ അനവധിയുണ്ടായെങ്കിലും ആളുകളുടെ ജീവഹാനി വളരെയേറെ കുറയ്ക്കാൻ കഴിഞ്ഞ ഒറീസ്സയുടെ ദുരന്ത നിവാരണ തന്ത്രം ലോകമാകെ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.
ഇപ്പോൾ കൊറോണ വൈറസ് പ്രതിരോധത്തിലും ഒഡീഷയാണ് വളരെ മുന്നിൽ. ഒരു കേസും റിപ്പോർട്ട് ചെയ്യുന്നതിനു മുന്നേതന്നെ ഒഡീഷ ദുരന്ത നിവാരണ നിയമം 2005 പ്രകാരം, മാർച്ച് 3 ന് കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ചു.
അതുപ്രകാരം സംസ്ഥാനത്തേക്ക് പുറമേ നിന്നുവരുന്ന എല്ലാവരും പുതിയ വെബ് പോർട്ടലിൽ (covid19.odisha.gov.in) രജിസ്‌ട്രേഷൻ ചെയ്യേണ്ടത് അനിവാര്യമാക്കി.
അപ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ അനിവാര്യമാക്കിയതിനൊപ്പം ഈ കാലാവധി പൂർത്തിയാക്കി സുരക്ഷിതരായി മടങ്ങുന്നവർക്കു 15000 രൂപാ വീതം സർക്കാർ പാരിതോഷികവും നൽകുന്നുണ്ട്.
26 മാർച്ച് വരെ പുറമേനിന്നുവന്ന 4000 ത്തിലധികം പേർ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവരുടെ വിവരം കെട്ടിടത്തിന് വെളിയിൽ പതിക്കുകയും ചെയ്യും.
ഇതുകൂടാതെ പൊതുജനങ്ങൾക്കായി 104 നമ്പർ ഹെൽപ് ലൈൻ ആരംഭിച്ചതിൽ 75000 ത്തോളം ആളുകൾ വിളിക്കുകയും അവർക്കെല്ലാം കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുകയും ചെയ്തു.
സംസ്ഥാനത്ത് ഇതുവരെ മൂന്നു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വ്യാപകമായി സാമ്പിൾ പരിശോധന നടന്നുവരുകയാണ്.
കൊറോണ വൈറസിനെതിരേ പൊരുതുന്ന സംസ്ഥാനത്തെ എല്ലാ ഡോക്ടർമാർക്കും, നഴ്‌സുമാർക്കും മറ്റുള്ള ആരോഗ്യപ്രവർത്തകർക്കും 4 മാസത്തെ ശമ്പളം ഒന്നിച്ച് ഏപ്രിൽ 1 നു തന്നെ നൽകുകയാണ്.
ആളുകൾക്ക് സൗജന്യ റേഷനും പച്ചക്കറി, പലചരക്ക് സാധനങ്ങളും വാളണ്ടീയർമാർ മുഖേന വീടുകളിലെത്തിക്കുന്നു. സംസ്ഥാനമൊട്ടാകെ ജോലിയിലുള്ള പോലീസ് സേനാംഗങ്ങൾക്ക് കുപ്പിവെള്ളവും, കയ്യുറകളും, മാസ്ക്കും പഴങ്ങളും വാളന്റീയർമാരാൽ വിതരണം ചെയ്യപ്പെടുന്നു.
സന്നദ്ധ സംഘനകളോട് തെരുവുമൃഗങ്ങളുൾപ്പെടെ പക്ഷികൾക്കും പറവകൾക്കും ആഹാരവും ധാന്യവും നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒറീസ്സക്ക് പുറത്ത് രാജ്യമൊട്ടാകെയായി ജോലി ചെയ്യുന്ന ഒഡീഷക്കാർക്ക് ആഹാരവും താമസവും ഉറപ്പാക്കണമെന്നും അതിനുള്ള മുഴുവൻ തുകയും ഒഡീഷ സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി നവീൻ പട്ട്നായിക്ക് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും കത്തെഴുതിയിട്ടുണ്ട്.
ഭുവനേശ്വറിൽ ചൈനയെ കടത്തിവെട്ടി 1000 ബെഡിന്റെ ആശുപത്രി 15 ദിവസം കൊണ്ട് പൂർത്തിയാകാൻ പോകുന്നു. കോൾ ഇന്ത്യയുടെ സഹായത്തോടെ നിർമ്മിക്കുന്ന 450 ബെഡുള്ള മറ്റൊരാശുപത്രിയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
കട്ടക്കിലെ ഒരു കൺവെൻഷൻ സെന്റർ 550 ബെഡുള്ള ആശുപത്രിയാക്കാൻ തയാറെടുപ്പുകൾ നടക്കുന്നു. കൊറോണ വൈറസ് അധികം ബാധിക്കാത്ത സംസ്ഥാനമാണെങ്കിലും മുന്നൊരുക്കങ്ങളും മുൻകരുതലുകളും എടുക്കുന്ന കാര്യത്തിൽ ഒഡീഷ നമ്പർ 1 ആണ്.
1999 ലെ ചുഴലിക്കാറ്റിൽ 15000 ആളുകൾക്കാണ് ഒഡീഷയിൽ ജീവൻ നഷ്ടപ്പെട്ടത്. 16 ലക്ഷം ആളുകൾ ഭവന രഹിതരായി. ഇതിനുശേഷമാണ് നവീൻ പട് നായിക്ക് ഒറീസ ഡിസാസ്റ്റർ മാനേജ്‌മെന്റിന് രൂപം നൽകിയത്.
ഒരു പ്രത്യേക വാളണ്ടീയർ സേന തന്നെ ഇതിനായി രൂപംകൊണ്ടു. ഇന്നത് വലിയൊരു റോൾ മോഡലായി മാറിയിരിക്കുന്നു. അതിനുശേഷം 2013 ൽ തായ്‌ലീൻ, 2014 ൽ ഹുദ്ഹുദ്, 2018 ൽ തിത്തലി, 2019 ൽ ബുൾബുൾ, ഫോനി എന്നീ കൊടുംകാറ്റുകൾ ഒഡീഷയിൽ ആഞ്ഞടിക്കുകയുണ്ടായി.
നാശനഷ്ടങ്ങൾ അനവധിയുണ്ടായെങ്കിലും ആളുകൾക്ക് ജീവഹാനി ഉണ്ടാകുന്നതൊഴിവാക്കാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു.