ഭയക്കേണ്ട. സംഭവം ഇന്ത്യയിലില്ല. ജപ്പാനിലും ദക്ഷിണ കൊറിയയിലും സ്ത്രീകൾ വ്യാപകമായി നടത്തുന്ന 'നോ മാര്യേജ് വുമൺ' കാമ്പയിന്റെ ഭാഗമായ പ്രചാരണം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്.
" ഞങ്ങൾ ഒറ്റയ്ക്കു വളരെ സന്തുഷ്ടരാണ് " ജപ്പാനിലെയും ദക്ഷിണകൊറിയയിലെയും സ്ത്രീസമൂഹം ഈക്കാര്യത്തിൽ ഒറ്റക്കെട്ടായാണ് നീങ്ങുന്നത്. ദക്ഷിണകൊറിയൻ സോഷ്യൽ മീഡിയയിൽ "ഹാഷ് ടാഗ് നോ മാര്യേജ് വുമൺ കാമ്പയിൻ" തകൃതിയായി ഓടുകയാണ്. ഡേറ്റിങ്, വിവാഹം, സെക്സ്,കുട്ടികൾ ഇവയിൽനിന്ന് ഒഴിവാകണമെന്നാണ് കാമ്പെയിൻ യുവതികളോട് ആവശ്യപ്പെടുന്നത്.
ജപ്പാനിലും സ്ത്രീകൾ പ്രത്യേകിച്ചും യുവതികൾ നോ മാര്യേജ് വുമൺ കാമ്പെയിനിൽ സജീവമാണെങ്കിലും ജപ്പാനിലെ യുവാക്കളിൽ ഇതുവലിയ ചലനമൊന്നും സൃഷ്ടിച്ചിട്ടില്ല. കാരണം അവിവാഹിതരായി ജീവിക്കാ നിഷ്ടപ്പെടുന്ന അവരിൽ ഭൂരിപക്ഷത്തിനും കുടുംബജീവിതത്തോട് മുൻപുമുതൽ താൽപ്പര്യവുമില്ല.
ജപ്പാൻ - കൊറിയൻ സർക്കാരുകൾക്ക് ഇപ്പോൾ ഈ വിഷയം വലിയ തലവേദനയായി മാറിയിരിക്കുന്നു. ജനസംഖ്യ ഈ രാജ്യങ്ങളിൽ വളരെ താഴോട്ടേക്കാണ് പോകുന്നത്. ജനനനിരക്കിൽ ലോകത്ത് ഏറ്റവും പിന്നിൽ ജപ്പാനും എട്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയുമാണ്. ജപ്പാനിലും കൊറിയയിലും കഴിഞ്ഞ 15 വർഷമായി ഇതാണാവസ്ഥ. ഓരോ വർഷവും സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ് .
വിവാഹങ്ങൾ നടക്കാത്തതിനാൽ ജപ്പാനിലും ,കൊറിയയിലും നിരവധി വിവാഹമണ്ഡപങ്ങൾ ( ഹാളുകൾ) അടച്ചിട്ടിരിക്കുകയാണ്. നോ മാര്യേജ് വുമൺ കാമ്പെയിന്റെ ഫലമായി കൊറിയയിലെ സ്ത്രീകളിൽ 22.4 % മാത്രമാണ് വിവാഹത്തോടും കുടുംബജീവിതത്തോടും താൽപ്പര്യം പുലർത്തുന്നതെന്ന് അടുത്തിടെ സർക്കാർ നടത്തിയ ഒരു സർവ്വേയിൽ വെളിപ്പെടുകയുണ്ടായി. കഴിഞ്ഞവർഷം ഇത് 47 % മായിരുന്നു.
കൊറിയൻ സർക്കാർ സ്ത്രീകളെ വിവാഹത്തിന് പ്രേരിപ്പിക്കാനായി അനവധി പദ്ധതികൾ നടപ്പാക്കാനൊരു ങ്ങുകയാണ്.അതിൽ കുടുംബസുരക്ഷയും, വീടും, ചെലവുകളും പൂർണ്ണമായും സർക്കാർ ഏറ്റെടുക്കാനാണ് പ്ലാൻ. എന്നാൽ " ഞങ്ങളുടെ സന്തോഷം തീരുമാനിക്കേണ്ടത് പുരുഷനും സർക്കാരുമല്ല എന്ന നിലപാടി ലുറച്ചാണ് കൊറിയൻ സ്ത്രീസമൂഹം നിലകൊള്ളുന്നത്. No dating, no sex, no marriage, no kids പ്രചാരണം വ്യാപകമാണ്.
കൊറിയൻ തലസ്ഥാനമായ സിയോളിൽ 20 % വിവാഹാലയങ്ങളും അടച്ചുപൂട്ടിയിരിക്കുന്നു.ജോലിക്ക് യുവാക്കളെ കിട്ടാനില്ല, സ്‌കൂളുകൾ പലതും കുട്ടികളില്ലാത്തതിനാൽ നിർത്തലാക്കിയിരിക്കുന്നു. പ്ളേ സ്‌കൂളുകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല.
എന്നാൽ ജപ്പാൻ ജനതയ്ക്ക് വാർദ്ധക്യം ബാധിച്ചിരിക്കുന്നു. യുവശക്തിയുടെ അഭാവം സമ്പദ്ഘടനയെവരെ ബാധിക്കുകയാണ്.കൊറിയയെപ്പോലെ ജപ്പാൻ യുവതയും വിവാഹത്തിൽ ഒട്ടും തൽപ്പരരല്ല.കുറഞ്ഞ ജനനനിരക്കുമൂലം യുവശക്തി അപ്രത്യക്ഷമാകുന്നത് സർക്കാരിന്റെ ഉറക്കം കെടുത്തുകയാണ്. ബോധവൽക്കരണവും പ്രലോഭനങ്ങളും വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ പര്യാപ്തമായിട്ടില്ല.
ജപ്പാനിലെയും കൊറിയയിലെയും സർക്കാരുകൾ ഇപ്പോൾ വിവാഹ പോർട്ടലുകൾ ആരംഭിച്ചിരിക്കുന്നു. യുവതീയുവാക്കളുടെ ഉയരവും, തൂക്കവും,ഫോട്ടോകളും ബയോഡേറ്റയും ശേഖരിച്ചു അനുയോജ്യരായ ജോഡികളെ പരിചയപ്പെടുത്താനും വിവാഹിതരാക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഇരു സർക്കാരുകളും. അതുവഴി രാജ്യത്തെ ജനസംഖ്യ എങ്ങനെയെങ്കിലും ഉയർത്താമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും.