നാനാഭാഗത്തുനിന്നുമുള്ള എതിർപ്പുകളും വിമർശനങ്ങളും ഒടുവിൽ ഫലം കണ്ടു. സ്പീക്കർ ഓം ബിർള പാർലമെന്റ് കാന്റീനിലെ ആഹാരത്തിനുള്ള ഭാരിച്ച സബ്‌സിഡി ഒഴിവാക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നു. ഇതുമൂലം ഒരു വർഷം 17 കോടി രൂപയാണ് സർക്കാരിന് ലാഭമുണ്ടാകുന്നത്.
എം.പി മാരെക്കൂടാതെ അവിടുത്തെ സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്, പത്രപ്രവർത്തകർ, പാർലമെന്റ് നടപടികൾ കാണാനെത്തുന്നവർ തുടങ്ങി എല്ലാവരും അവിടുത്തെ കാന്റീനിൽ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. സാധാരണയിൽ നിന്ന് 80 % വരെ സബ്‌സിഡിയിലായിരുന്നു കാന്റീനിൽ ആഹാരം ലഭിച്ചിരുന്നത്.
പാർലമെന്റ് കാന്റീനിലെ സബ്‌സിഡി ഭക്ഷണത്തിനെതിരെ രാജ്യമെമ്പാടുനിന്നും നിരവധിതവണ എതിർപ്പുകളും വിമർശനങ്ങളും ഉയർന്നിരുന്നു.
ഇതേത്തുടർന്ന് 2015 ൽ ഒറീസ്സയിൽനിന്നുള്ള ബിജു ജനതാദൾ എം.പി വിജയന്ത് ജയ പാണ്ഡ ലോക്‌സഭാ സ്പീക്കർക്ക് കത്തെഴുതുകയും പാർലമെന്റ് കാന്റീനിലെ സബ്‌സിഡി അവസാനിപ്പിക്കണമെന്ന് അഭ്യര്ഥിക്കുകയുമായിരുന്നു.
പാണ്ഡ തന്റെ കത്തിൽ, ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കാൻ ജനങ്ങളോടഭ്യർത്ഥിക്കുന്ന സർക്കാർ ആദ്യം പാർലമെന്റിലെ സബ്‌സിഡിയാണുപേക്ഷിക്കേണ്ടതെന്നു പ്രത്യേകം പരാമർശിച്ചിരുന്നു. അതേത്തുടർന്നാണ് ഇപ്പോൾ സ്പീക്കർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ഇനി പാർലമെന്റ് കാന്റീനിൽ പുറത്തുള്ള ഹോട്ടലുകളിലെ വിലയ്ക്കാകും ഭക്ഷണസാധനങ്ങൾ ലഭ്യമാകുക.