പത്തനാപുരം ഗാന്ധിഭവൻ. 1200 ലധികം അന്തേവാസികൾ. കൈക്കുഞ്ഞുങ്ങൾ മുതൽ 106 വയസ്സുവരെയുള്ളവർ. ബന്ധുക്കൾ ,മക്കൾ, ഭർത്താവ് ഇവരാലൊക്കെ ഉപേക്ഷിക്കപ്പെട്ടവർ, വികലാംഗർ ,വിധവകൾ, രോഗബാധിതർ ,ബുദ്ധിവൈകല്യമുള്ളവർ , പീഡിപ്പിക്കപ്പെട്ടവർ തുടങ്ങി സമൂഹം ഒന്നാകെ തിരസ്ക്കരിച്ചവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഗാന്ധിഭവൻ ജീവകാരുണ്യത്തിന്റെ ഉത്തമ മാതൃകയാണ്.
ദൈവത്തെത്തേടി നാടുകളും ദേശങ്ങളും അലയുന്ന മനുഷ്യർ ഒരുതവണ ഗാന്ധിഭവനിൽ എത്തപ്പെട്ടാൽ ഈശ്വര ചൈതന്യം തുളുമ്പുന്ന ആയിരങ്ങളെ അവിടെ കാണാവുന്നതാണ്. അവർക്കായി സാന്ത്വനവും പരിചരണവും സംരക്ഷണവുമൊരുക്കി അവർക്കൊപ്പം കുടുംബമായി അവിടെ കഴിയുന്ന ഗാന്ധിഭവന്റെ എല്ലാമെല്ലാമായ അഡ്വക്കേറ്റ് സോമരാജൻ സാർ ദൈവത്തിന്റെ മറ്റൊരു രൂപം തന്നെയാണ്. ഇത് വെറും ഭാംഗിവാക്കല്ല. നേരിട്ടുപോയി കാണുന്ന ആർക്കും ബോധ്യമാകുന്ന കാര്യമാണ്.
സഹനത്തിന്റെ പ്രതിരൂപമായ അദ്ദേഹം ആരോരുമില്ലാത്ത അവരുടെ രക്ഷകനാണ്. വൃദ്ധരായ അന്തേവാസികൾ അവരുടെ പരാതികളും പരിദേവനങ്ങളും സ്വന്തം കൂടെപ്പിറപ്പിനോടെന്നപോലെ അദ്ദേഹത്തോട് പറയുമ്പോൾ അത് ശ്രദ്ധാപ്പൂർവ്വം കേട്ട് പരിഹാരം നിർദ്ദേശിക്കുന്നത് കൗതുകപൂർവ്വം നോക്കിനിന്നിട്ടുണ്ട്.
കുടുംബത്തോടൊപ്പം ഉല്ലാസത്തിനും പിക്‌നിക്കിനും പോകാൻ നാമെത്രയോ പണം ചിലവാക്കുന്നു. അതുപോലെ ആഡംബരത്തിനും.
<രാജേന്ദ്രൻ പിള്ളക്കും കുടുംബാംഗങ്ങൾക്കുമൊപ്പം>
ഒരുതവണ നാമവിടെ പോകണം. ആ നിരാലംബരുടെ ജീവിതം അനുഭവിച്ചറിയണം.നമ്മെപ്പോലെ സ്വന്തം വീട്ടിൽ മക്കളും കുടുംബവുമൊത്തു സന്തോഷത്തോടും സമാധാനത്തോടും കൂടെ ജീവിക്കാൻ അവകാശമുള്ള അവരുടെ ഭാഗ്യദോഷമോ ഗതികേടോ ആകാം അവരെ ഇവിടെയെത്തിച്ചത്.
<ചലച്ചിത്ര താരം രാഘവനും സോമരാജൻ സാറിനും രാജേന്ദ്രൻപിള്ളക്കുമൊപ്പം>
ആർക്കും കുടുംബമായോ സുഹൃത്തുക്കളുമൊത്തോ അവിടെ പോകാം.അന്തേവാസികളെ കാണാം. അവരോടു സംസാരിക്കാം. അവർക്കൊപ്പം ഭക്ഷണം കഴിക്കാം.അതിഥികൾക്കും അന്തേവാസികൾക്കും ഒരേ ഭക്ഷണമാണ് വിളമ്പുന്നതെന്നതും ശ്രദ്ധേയമാണ്. ആധുനിക സംവിധാനത്തിലുള്ള അടുക്കളയും നമുക്ക് സന്ദർശിക്കാവുന്നതാണ്. എല്ലാവരോടും വളരെ ആദരവോടെയാണ് അവിടുത്തെ സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റം എന്നത് എടുത്തുപറയേണ്ട ഒന്നാണ്.അതിഥികളായി ചെല്ലുന്നവരെ ഊണുകഴിക്കാതെ വിടില്ല എന്നതും അവരുടെ മറ്റൊരു നന്മയാണ്.
<സോമരാജൻ സാർ കുട്ടികൾക്കൊപ്പം>
ജീവിതത്തിൽ എല്ലാ പ്രത്യാശകളും അവസാനിച്ച ഒരുകൂട്ടം ശുദ്ധാത്മാക്കൾക്ക് നാം സമ്മാനിക്കുന്ന ഒരു പുഞ്ചിരിമാത്രം മതിയാകും അവരുടെ വിരസമായ ഒരു ദിനം പ്രകാശപൂരിതമാകുവാൻ.നമ്മൾ മൂലം ആ മുഖങ്ങളിൽ വിടരുന്ന പ്രത്യാശയുടെ തിരിനാളങ്ങൾ ആരുടേയും ഉള്ളുതൊടുന്നതാണ്.
( ഇന്ന് സുഹൃത്തായ രാജേന്ദ്രൻ പിള്ളയുടെ ഭാര്യാമാതാവിന്റെ ഒന്നാം ചരമവാർഷികമായിരുന്നു. വീട്ടിൽ അതുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാമൊഴിവാക്കി അവർ ബന്ധുക്കളെല്ലാവരും ഒത്തുകൂടി ഗാന്ധിഭവ നിലെ അന്തേവാസികളായ കുട്ടികൾക്ക് പുതുവസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങി അവിടെച്ചെന്നു അവർക്കൊപ്പം പ്രാർത്ഥനയിൽ പങ്കുകൊള്ളുകയും അവരോടൊത്ത് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. ഓർമ്മദിനത്തിനുള്ള ചിലവിനു കരുതിയ തുക അവർ ഗാന്ധിഭവനു കൈമാറി.
വളരെ മാതൃകാപരമായ അതിലുപരി അഭിനന്ദനാർഹമായ ഒരു തുടക്കമായി ഞാനതിനെ കാണുന്നു. അങ്ങനെ അവർക്കൊപ്പം കുറച്ചു വസ്ത്രങ്ങളും കുഞ്ഞുങ്ങൾക്കുള്ള കളപ്പാട്ടങ്ങളുമായി ഞാനും ഭാര്യയുംകൂടുകയായിരുന്നു. പ്രാർത്ഥനാസ ഭയിൽ ഞങ്ങളെല്ലാം പങ്കുകൊണ്ടു. അന്തേവാസികൾക്ക് ആശംസനേരാനും അവസരം ലഭിച്ചു.)