"ആ നാല് നാരാധമന്മാർക്ക് ഈ മണ്ണിൽ ഇനി ഒന്നരദിവസത്തെ ജീവിതം മാത്രം.കഴുമരത്തിൽ അവരോട് മാപ്പുചോദിക്കില്ല. തൂക്കിലേറ്റാനുള്ള ലിവർ വലിക്കുമ്പോൾ മനസ്സിൽ ലവലേശവും പശ്ചാത്താപമുണ്ടാകില്ല.
ഈ ജന്മത്തെ ഏറ്റവും വലിയ പുണ്യമാണ് ചെയ്യാൻ പോകുന്നതെന്ന ചാരിതാർഥ്യം മനസ്സിലുണ്ട്. നാട്ടുകാരു ടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹവും ആശീർവാദവുമുണ്ട്.
ഇന്ത്യാമഹാരാജ്യത്തെ 135 കോടി ജനങ്ങളുടെ ആവശ്യവും ആഗ്രഹവുമാണ് ഞാൻ നടപ്പാക്കാൻ പോകുന്നത്. ഈ നരപിശാചുക്കളെ തൂക്കിലേറ്റി യശേഷം നിർഭയയുടെ അമ്മ ആശാദേവിയെ കാണണം. ആ കാലിൽതൊട്ടു വണങ്ങണം.
അവരുടെ പോരാട്ടത്തിന്, ആ സഹനത്തിന് , ആ നിശ്ചയദാർഢ്യത്തിന് അഭിനന്ദനമറിയിക്കണം. ഇനിയൊരു കശ്മലൻ ഈ ഹീനകൃത്യം ചെയ്യും മുൻപ് 10 തവണ ആലോചിക്കണം"
നിർഭയയുടെ കൊലയാളികളെ തൂക്കിലേറ്റാനായി തീഹാർ ജയിലിൽ ഹാജരാകാനായുള്ള ജയിലധികൃതരുടെ അറിയിപ്പുപ്രകാരം ഇന്നുച്ചയ്ക്ക് എല്ലാ സന്നാഹങ്ങളുമായി ആരാച്ചാർ പവൻ മീററ്റിലെ വസതിയി ൽനിന്നു തീഹാർ ജയിലിലേക്ക് പുറപ്പെടും മുൻപ് പറഞ്ഞവാക്കുകളാണ് മുകളിൽ.
വിദേശമാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ള പത്രപ്രവർത്തകർ പവൻ ജല്ലാദിന്റെ വീട്ടിൽ ഇന്നലെമുതൽ തമ്പടിച്ചിരിക്കുകയാണ്.
ഈ നിമിഷവും വധശിക്ഷയിൽനിന്നു രക്ഷപെടാനുള്ള സർവ്വ അടവുകളും പയറ്റുകയാണ് പ്രതികളും അവരുടെ അഭിഭാഷകരും.
പലപ്പോഴും സുപ്രീം കോടതിയെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് നിയമത്തിന്റെ പുതിയപുതിയ പഴുതുകൾ പരതി ഓരോ ദിവസം ഓരോ പ്രതികളായി പുതിയ ഹർജികൾ സമർപ്പിക്കപ്പെടുന്നത്.
ഇന്നലെ ഒരു പ്രതി സമർപ്പിച്ച ക്യൂറേറ്റിവ് ഹർജി ഇന്ന് വിധിപറയുമ്പോൾ ഇന്ന് മറ്റൊരു പ്രതിയുടെ ഹർജിയും സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിഭാഷകർ.
സമയം നീട്ടിക്കൊണ്ടുപോകുകയും അതുവഴി കുറ്റവാളികൾക്ക് പുതിയ കേസുകൾ സൃഷ്ടിച്ചു തൂക്കുമരത്തിൽനിന്നു രക്ഷപെടാനുള്ള തന്ത്രങ്ങളൊരുക്കലുമായാണ് ഇതിനെ വിദഗ്ധർ കാണുന്നത്. കേരളത്തിൽ നടിയെ ആക്രമിച്ച കേസിലും ഇതേ പാതയാണ് പിന്തുടരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സുപ്രീംകോടതി ഇന്നും നാളെയുമായി എല്ലാ ഹർജികളും തീർപ്പാക്കുമെന്നും ഫെബ്രുവരി ഒന്നിനുതന്നെ ഇവരുടെ വധശിക്ഷ നടപ്പാക്കാൻ കഴിയുമെന്നുമുള്ള ഉറച്ചവിശ്വസത്തിലാണ് തീഹാർ ജയിലധികൃതർ.