രാജസ്ഥാനിലെ ചുരുവിൽ ഞായറാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 50 ഡിഗ്രിക്കും മുകളിൽ.
രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഉഷ്ണക്കാറ്റ് വീശാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഹൈ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയിലെ മിക്ക സ്ഥലങ്ങളിലും താപനില 45 ഡിഗ്രിക്ക് മുകളിലാണ്. ചൂടിനൊപ്പം കുടിവെള്ളക്ഷാമവും പലയിടത്തും രൂക്ഷമാണ്. ജനങ്ങൾ വല്ലാത്ത കഷ്ടപ്പാടിലും.
ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കർഷകത്തൊഴിലാളികൾ, തുറസ്സായ സ്ഥലത്തു പണിയെടുക്കുന്നവർ സൈക്കിൾ റിക്ഷ ചവിട്ടുന്നവർ, വഴിയരികിലെ കച്ചവടക്കാർ, തെരുവിൽ ജീവിക്കുന്നവർ, ട്രാഫിക്ക് പോലീസുകാർ, ഭിക്ഷാടകർ എന്നിവരെയാണ്.
പാക്കിസ്ഥാനിലെ ജേക്കബാബാദ് ലോകത്തെ ഏറ്റവും ചൂടുകൂടിയ (51 ഡിഗ്രി) സ്ഥലമായി ഇന്നലെ രേഖപ്പെടുത്തി.
ഉത്തരഭാരതത്തിലെ പല നഗരങ്ങളിലും NGO കൾ ഉൾപ്പെടെയുള്ള സംഘടനകൾ യാത്രക്കാർക്കായി കുടിവെള്ളവിതരണം നടത്തിവരുകയാണ്.
ഈ കടുത്ത ചൂടിലും ഓരോ ഉത്തരേന്ത്യക്കാരന്റെയും പ്രതീക്ഷയോടെയുള്ള നോട്ടം കേരളത്തിലേക്കാണ്. കേരളത്തിൽ മൺസൂൺ എത്തിക്കഴിഞ്ഞാൽ മൂന്നോ നാലോ ദിവസം കൊണ്ട് അത് ഉത്തരേന്ത്യയിൽ എത്തിച്ചേരുന്നു എന്നതാണ് ആ പ്രതീക്ഷയ്ക്കു കാരണം. കേരളത്തിൽ രണ്ടു ദിവസത്തിനകം മൺസൂൺ എത്തുമെന്നാണ് കണക്കുകൂട്ടൽ.