# SaveAmazon. ആമസോൺ വനം കത്തുകയാണ്. ഒരു മിനിറ്റിൽ മൂന്നു ഫുട്ബാൾ ഗ്രൗണ്ടിനു തുല്യമായ സ്ഥലം കത്തിയമർന്നുകൊണ്ടിരിക്കുന്നു..
നമ്മൾ നിസ്സാരമായി കാണുകയാണ്. എന്നാൽ സ്ഥിതി അതീവഗുരുതരവും. ലോകത്തിന് 20% ഓക്സിജൻ നൽകുന്ന ആമസോൺ വനത്തിൽ കോടികൾ വരുന്ന 300 തരം വന്യജന്തുക്കളും അത്രത്തോളം ഇനങ്ങളിൽപ്പെട്ട വൃക്ഷങ്ങളും ഇപ്പോൾ അപകടഭീഷണിയിലാണ്.
<നേത്രാദോം ചർച്ചിൽ തീ പടർന്നപ്പോൾ>
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇവിടെ 100 കോടിയിൽപ്പരം മരങ്ങളാണ് കത്തിനശിച്ചത്. ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്ന അഗ്നി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതുമൂലം ആയിരക്കണക്കിന് ഏക്കർ വനവും മരങ്ങളുമാണ് ഇല്ലാതാകുന്നത്.
ദക്ഷിണ അമേരിക്കയിലെ 9 രാജ്യങ്ങൾ ഇതുമൂലം അപകടഭീഷണിയിലാണ്. ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ വഴി ആളുകൾ #amazonfire ട്രെൻഡ് ചെയ്യുകയാണ്. ബൃഹത്തായ ഈ കാടുകളെ രക്ഷിക്കാൻ #SaveAmazon എന്ന സന്ദേശം വഴി ചിത്രങ്ങളും വാർത്തകളും ഇടതടവില്ലാതെ പ്രചരിപ്പിക്കുന്നു.
ഈ വിപത്തിനെതിരെ ലോകജനതയെ അണിനിരത്താൻ പലതരത്തിലുള്ള അഭ്യർത്ഥനകളാണ് സോഷ്യൽ മീഡിയയിൽ നടന്നുവരുന്നത്. ചിലർ വനസംരക്ഷണത്തിനായി പ്രാർത്ഥനാസഭകൾ വരെ സംഘടിപ്പിക്കുന്നു. പ്രാർത്ഥിക്കാനായി # PrayForTheAmazon എന്ന പേരിൽ ജാനങ്ങളോട് അഭ്യർത്ഥിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് ശാസ്ത്രജ്ഞൻ 'ഹൊബാർട്ട് റീവേസിന്റെ' ട്വീറ്റ് വളരെ ശ്രദ്ധേയമാണ് "മനുഷ്യൻ ഭൂമിയിലെ ഏറ്റവും അപകടകാരിയായ ജീവിയാണ്. അവൻ അദൃശ്യനായ ദൈവത്തെ പൂജിക്കുകയും കൺമുന്നിൽക്കാണുന്ന ഭൂമിദേവിയെ നശിപ്പിക്കുകയും ചെയ്യുന്നു. " എന്നതാണ്.
എല്ലാ വൈരവും മറന്നു ആമസോൺ വനത്തെ രക്ഷിക്കാൻ ആളുകൾ രാജ്യങ്ങളോട് അപേക്ഷിക്കുകയാണ്. ജീവനുവേണ്ടി അഗ്നിയോടു പോരാടുന്ന ആ കാടുകളിലെ ജീവജന്തുക്കളുടെ ചിത്രങ്ങൾ സ്വന്തം ശരീരത്തു ടാറ്റു ചെയ്തും ആളുകൾ പ്രതിഷേധിക്കുന്നു.
ജനങ്ങൾ രോഷാകുലരാണ്. 850 വര്ഷം പഴക്കമുണ്ടായിരുന്ന ഫ്രാൻസിലെ നേത്രോദം ചർച് ഇക്കഴിഞ്ഞ ഏപ്രിൽ 15 നു കത്തിനശിച്ചപ്പോൾ അത് പുനർനിർമ്മിക്കാനുള്ള ഫണ്ടുശേഖരണത്തിനായി ലോകമെമ്പാടുനിന്നും അനേകമാളുകൾ മുന്നോട്ടുവരുകയുണ്ടായി. ധാരാളം പണം സ്വരൂപിക്കുകയും ചെയ്തു.
അത്തരമൊരു നീക്കം ആമസോൺ വനത്തിന്റെ കാര്യത്തിൽ എന്തുകൊണ്ടുണ്ടാകുന്നില്ലെന്നാണ് ആളുകൾ ചോദിക്കുന്നത്. ചർച് പുനർനിർമ്മിക്കാൻ കഴിയും. എന്നാൽ കത്തിയമരുന്ന കാടുകളുടെ പുനർനിർമ്മാണം അത്ര എളുപ്പമല്ല. ഒരു പക്ഷേ സാദ്ധ്യമല്ലതന്നെ.
എത്രയും പെട്ടെന്ന് ആമസോൺ കാടുകളിൽ പടർന്നുകത്തുന്ന തീയണച്ചില്ലെങ്കിൽ ആഗോളതാപനം നേരിടുന്ന ഭൂമിയ്ക്ക് മറ്റൊരു വൻവിപത്തുകൂടി ആസന്നഭാവിയിൽ സംഭവിക്കുമെന്ന കാര്യത്തിൽ സംശയമേയില്ല.