ഉത്തർപ്രദേശിലെ കാശി മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിൽ മാസ്ക്ക് ധരിപ്പിച്ച ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെല്ലാം വൈറലാണല്ലോ? ഇതുമായി ബന്ധപ്പെട്ട ട്രോളുകളും ധാരാളമായി കാണാവു ന്നതാണ്.
എന്നാൽ ഇതിലെ വാസ്തവമെന്താണ് ? എന്തുകൊണ്ടാണ് ശിവലിംഗത്തിൽ മാസ്ക്ക് ധരിപ്പിച്ചത് ? അതിന്റെ സത്യാവസ്ഥയിലേക്കാണ് നമ്മൾ പോകുന്നത്.
ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ഹൈന്ദവ ക്ഷേത്രങ്ങളിലെ ആരാധനാരീതികൾ വളരെ വ്യത്യസ്തമാണ്. ഉദാഹരണമായി ഭൂരിഭാഗം ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിലും പ്രസാദമായി കൽക്കണ്ടം ,നാളികേരം ചിലപ്പോൾ ബൂന്ദി ( ലഡ്ഡു) എന്നിവയാണ് ലഭിക്കുന്നത്.
എന്നാൽ ദക്ഷിണേന്ത്യയിൽ അപ്പം,അരവണ,പലവിധ പായസം, തെരളി,അവൽ,ലഡ്ഡു തുടങ്ങിയ സ്വാദിഷ്ട വിഭവങ്ങളാണ് ഭക്തർക്ക് ലഭിക്കുക.
ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് ശ്രീകോവിലിനുള്ളിൽ തീർത്തും പ്രവേശനമില്ല. വെളിയിൽനിന്നുകൊണ്ടുവേണം വിഗ്രഹത്തെ തൊഴാനും പ്രാർത്ഥിക്കാനും.
എന്നാൽ ഉത്തരേന്ത്യയിൽ നേരേ മറിച്ചാണ്. ഭക്തർക്ക് ശ്രീകോവിലിനുള്ളിൽക്കയറാം,വിഗ്രഹത്തിൽ തൊടാം. സ്വന്തം കൈകൊണ്ട് അഭിഷേകം നടത്താം, പൂക്കൾ കൊണ്ട് വിഗ്രഹത്തെ അലങ്കരിക്കാം, ആടയാഭരണങ്ങൾ അണിയിക്കാം. ആരും തടയില്ല. പൂജാരിയുടെ റോൾ പ്രസാദം തരുക,ആരതിയുഴി യുക,ഭക്തരുടെ നെറ്റിയിൽ സിന്ദൂരം തൊട്ടുകൊടുക്കുക എന്നത് മാത്രമാണ്.
ഭക്തർ വിഗ്രഹത്തിൽ കൈതൊട്ടു തൊഴുന്ന രീതിയാണ് ഉത്തരേന്ത്യയിൽ സർവസാധാരണയായി കാണപ്പെടുന്നത്. ഇതുമൂലം കൊറോണ വൈറസ് പകരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.
കാശി മഹാദേവ ക്ഷേത്രത്തിലെ പൂജാരി കൃഷ്ണ ആനന്ദ് പാണ്ഡെയുടെ അഭിപ്രായത്തിൽ വിഗ്രഹത്തിൽ തൊട്ടു തൊഴാതിരിക്കാൻ ഭക്തർക്കുള്ള ബോധവൽക്കരണം എന്ന നിലയിലാണ് ശിവലിംഗത്തിൽ മാസ്ക്ക് ധരിപ്പിച്ചത് എന്നാണ്.
മറ്റൊന്നുകൂടി ദക്ഷിണേന്ത്യയിൽ ഭക്തരെ പൂജാരിമാർ സ്പർശിക്കാറില്ല. ചന്ദനവും പൂവും പ്രസാദവുമൊക്കെ ഒരു നിശ്ചിത അകലത്തുനിന്നും ഭക്തരുടെ കൈകളിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഭക്തർ ദക്ഷിണ നൽകുന്നതും അപ്രകാരമാണ്.
എങ്കിൽ ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽ പൂവും ചന്ദനവും നൽകുന്ന ഏർപ്പാടില്ല. നാളികേരവും സിന്ദൂരവുമാണ് അവിടെ നൽകപ്പെടുന്നത്. പൂജാരിയെ ഭക്തർക്കോ ,ഭക്തർക്ക് പൂജാരിയെയോ സ്പർശിക്കുന്നതിനും അവിടെ വിലക്കില്ല.
പൂജാരി സ്വയം സിന്ദൂരം ഭക്തരുടെ നെറ്റിയിൽ ചാർത്തിക്കൊടുക്കണമെന്നതാണ് അവിടുത്തെ ആചാരം. ദക്ഷിണേന്ത്യയിൽ ക്ഷേത്രവിഗഹത്തിന്റെ ഫോട്ടോയെടുക്കാൻ അനുവദിക്കാറില്ല , പക്ഷേ ഉത്തരേന്ത്യയിൽ അതിനും വിലക്കില്ല.