ഇന്നലെ കാര്യവട്ടം T 20 മത്സരത്തിനിടെ ടി.വി യിൽ സഞ്ചുവിന്റെ മുഖം ഇടയ്ക്കിടെ കാണുമ്പോൾ വലിയ വിഷമം തോന്നിയിരുന്നു. കേരളമല്ലാതെ മറ്റേതു സംസ്ഥാനത്തു ജനിച്ചിരുന്നെങ്കിലും ആ പയ്യൻ ഇന്ന് ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാറാകുമായിരുന്നു.
മലയാളികളോടുള്ള അവഗണനയ്‌ക്കു ദശകങ്ങളുടെ പഴക്കമുണ്ട്. 1983 ൽ ലോക്കപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏക മലയാളിതാരമായിരുന്നു സുനിൽ വത്സൻ. ഒരൊറ്റ മത്സരം പോലും കളിക്കാൻ അന്നദ്ദേഹത്തി നവസരം അന്ന് നൽകിയിരുന്നില്ല.
2007 ൽ T 20 ക്രിക്കറ്റ് ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ശ്രീശാന്തിന്റെ പിന്നീടു ണ്ടായ അവസ്ഥ ,അദ്ദേഹത്തിന്റെ കരിയർ തന്നെ തകർത്തുകളഞ്ഞു. ഒത്തുതീർപ്പു കളികളിൽ ആരോപണ വിധേയരായ അസറുദീനും ,കപിൽദേവുമൊക്കെ ഇന്നും ഇന്ത്യൻ ക്രിക്കറ്റിലെ നെടുംതൂണുകളാണ്.
പ്രതിഭാവാനായ മികച്ച ബാറ്റ്സ്മാൻ കരൺ നായരെ സ്ഥിരമായി ഒഴിവാക്കിയതിനെതിരേ ഹരഭജൻ സിംഗുവരെ രംഗത്തുവന്നിരുന്നു.ടീമിലെത്താൻ ഇപ്പോഴും അദ്ദേഹം കാത്തിരിക്കുകയാണ്.
ടീമിലുണ്ടായിട്ടും തുടർച്ചയായ 5 മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ചുവിന് അവസരം നൽകാതിരുന്നത് എന്ത് കാരണം കൊണ്ടാണ് ?
സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് അദ്ദേഹം കളിക്കാനിറങ്ങുമെന്ന് മുഴുവൻ മലയാളികളും ആശിച്ചിരുന്നു. സഞ്ചുവിന് സ്റ്റേഡിയത്തിൽ ലഭിച്ച ഉജ്വല വരവേൽപ്പുതന്നെ അതിനുദാഹരണമായിരുന്നു.
ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഋഷഭ് പന്തിന് അവസരങ്ങൾ ഇനിയും നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഒരു മാച്ച് വിന്നറാണെന്നും വാദിക്കുന്ന ക്യാപ്റ്റൻ വിരാട്ട് കോഹ്‌ലിയും കോച്ചു രവിശാസ്ത്രിയും നിരത്തുന്നത് മുടന്തൻ ന്യായങ്ങളാണ്.
മികച്ച ഒരു കളിക്കാരന്റെ ഭാവിയാണ് അതുവഴി ഇവർ തകർക്കുന്നത്. ഇത് മനപ്പൂർവ്വമല്ലെങ്കിൽ പിന്നെന്താണ് ? അവസരങ്ങൾ ടീമിലുള്ള മറ്റുള്ളവർക്കും ലഭിക്കേണ്ടതല്ലേ? പന്തിന് ഇനിയെത്ര അവസരങ്ങളാണ് നൽകേണ്ടത് ??
ഇന്നലെ നടന്ന മത്സരത്തിലാണ് ഋഷഭ പന്ത് അൽപ്പമെങ്കിലും ശോഭിച്ചത്. 21 പന്തിൽനിന്ന് 33 റൺസ് നേടിയെങ്കിലും ഭുവനേശ്വർ കുമാറിന്റെ ഓവറിൽ ഋഷഭ് വിട്ടുകളഞ്ഞ ക്യാച്ചാണ് മാച്ചിന്റെ ഗതിമാറ്റിയതും വെസ്റ്റ് ഇൻഡീസ് വിജയിക്കാനിടയായതും എന്ന സത്യം വിസ്മരിച്ചുകൂടാ.
ഇവിടെ ഋഷഭ് പന്തിന്റെ കഴിഞ്ഞ ഒരു വർഷത്തെ റിക്കാർഡ് നമുക്കൊന്ന് നോക്കാം.കഴിഞ്ഞ ഒരു വർഷമായി 13, T 20 മത്സരങ്ങളിൽനിന്ന് ( ഇന്നലത്തെ മത്സരം ഒഴിച്ച് ) അദ്ദേഹം നേടിയത് കേവലം 201 റൺസ് മാത്രം. സഞ്ചു സാംസൺ ഉൾപ്പെട്ടിരുന്ന കഴിഞ്ഞ ബംഗ്ളാദേശുമായുള്ള മൂന്നു T 20 മത്സരങ്ങളിൽനിന്ന് അദ്ദേഹം നേടിയതും വെറും 33 റൺസ്.
ഋഷഭ് പന്തിന്റെ വിഫലതയെപ്പറ്റി ഐസിസി അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞതാണ് ഏറെ ഹാസ്യാസ്പ്പദം. അതായത് ഋഷഭ് പന്ത് ഏതോ സമ്മർദ്ദത്തിലാണത്രേ. എന്റെ പൊന്നാശാനെ എങ്കിൽപ്പിന്നെ സമ്മർദ്ദമില്ലാത്തയാളെ കളിപ്പിക്കരുതോ ? നമുക്ക് ചോദിക്കാനല്ലേ കഴിയൂ.
മലയാളികളോട് മൊത്തത്തിലുള്ള അവഗണനയുടെ ഭാഗമായാണ് ഞാനിതിനെ കാണുന്നത്. തമിഴ് നാട് ,ആന്ധ്ര പ്രദേശ്, കർണ്ണാടക ക്രിക്കറ്റ് ബോർഡുകൾ ശക്തവും ബിസിസിഐയിൽ നിർണ്ണായക സ്വാധീനമുള്ളവയുമാണെന്നത് വസ്തുതയാണ്. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ദേശീയ ടീമിൽ 5 കളിക്കാർ കർണ്ണാടകയുടേതായിരുന്നു.
അവസാനമായി നടക്കമുള്ള T 20 മത്സരത്തിലെങ്കിലും സഞ്‌ജു സാംസണ് അവസരം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതും വെറും പ്രതീക്ഷമാത്രം.