വിശ്വാസികൾ ഈശ്വരനു സമർപ്പിക്കുന്ന കാണിക്ക പലപ്പോഴും അതിശയിപ്പിക്കുന്ന തരത്തിലാണ്. ഉദ്ദിഷ്ടകാര്യലബ്ധിക്കും ആഗ്രഹസഫലീകരണത്തിനുമായി ഭക്തർ സമർപ്പിക്കുന്ന പണം പലപ്പോഴും സൂക്ഷിക്കാൻതന്നെ ക്ഷേത്രങ്ങൾ പാടുപെടുകയാണ്.
ചിത്രം 1 & 2 . തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ഇന്നലെ ഒരു ഭക്തൻ സമർപ്പിച്ച 2.25 കോടി രൂപ വിലവരുന്ന സ്വർണ്ണത്തിലുള്ള കൈപ്പത്തി ഇന്ന് രാവിലെ ഭഗവാൻ വെങ്കടാചലപതിയുടെ കാൽക്കൽ സമർപ്പിക്കുകയു ണ്ടായി. തമിഴ്നാട്ടിലെ തേനിജില്ലയിലുള്ള വ്യവസായി തങ്ക ദുരൈ ആണ് 6 കിലോഗ്രാം വീതം തൂക്കമുള്ള "അഭയ ഹസ്തം", "കാതി ഹസ്തം" എന്ന രണ്ടു സ്വർണ്ണകൈകൾ വഴിപാടായി സമർപ്പിച്ചത്.
രണ്ടുവർഷം മുൻപ് ഗുരുതരരോഗബാധിതനായ തങ്ക ദുരൈയെ ഡോക്ടർമാരും കൈയ്യൊഴിയുകയായിരുന്നു. അബോധാവസ്ഥയിൽ മരണത്തോട് മല്ലിട്ടുകിടന്ന അദ്ദേഹത്തിനുജീവനുവേണ്ടി ഭാര്യ, തിരുപ്പതി ബാലാജി യോട് പ്രാർത്ഥിച്ചതിന്റെ ഫലമായാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും അതിന്റെ പ്രത്യുപകാ രമാണ് താനിപ്പോൾ സമർപ്പിച്ച സ്വർണ്ണ ക്കൈകളെന്നും തങ്കദുരൈ പറയുന്നു.
ഈ സ്വർണ്ണക്കൈകൾ തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) ഭാരവാഹികൾ രണ്ടുദിവസം കഴിഞ്ഞു ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേ ക്കു കൈമാറും. ക്ഷേത്രത്തിൽ ഇത് അധികനാൾ സൂക്ഷിക്കുക എളുപ്പമല്ല.
മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള സായ്ബാബ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നാണയങ്ങൾ സൂക്ഷിക്കാൻ ഇനി തങ്ങളുടെ പക്കൽ ഇടമില്ലെന്ന് 8 ദേശസാൽകൃത ബാങ്കുകൾ ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരിക്കുന്നു. ക്ഷേത്രഭണ്ടാരത്തിലേക്കു ലഭിക്കുന്ന കാണിക്കപ്പണം ആഴ്ചയിൽ രണ്ടുദിവസം ബാങ്ക് അധികാരികളുടെ സാന്നിദ്ധ്യത്തിലാണ് എണ്ണുന്നതും ബാങ്കുകളിൽ നിക്ഷേപിക്കുന്നതും.
ഓരോ തവണയും ശരാശരി 2 കോടി രൂപാ വീതമാണുണ്ടാകുക. ഇതിൽ 5 ലക്ഷത്തോളം നാണയങ്ങൾ ഉണ്ടാകും. ഇവ ക്രമമനുസരിച് 8 ദേശസാൽകൃത ബാങ്കുകളിലാണ് നിക്ഷേപിച്ചുവരുന്നത്.
എന്നാൽ കഴിഞ്ഞയാഴ്ചമുതൽ നാണയങ്ങൾ എടുക്കുന്നത് എല്ലാ ബാങ്കുകളും അവസാനിപ്പിച്ചു. അതിനുള്ള കാരണമായി അവർ പറയുന്നത് തങ്ങളുടെ പക്കൽ ഇപ്പോൾത്തന്നെ ഒന്നരക്കോടിയുടെ നാണയങ്ങൾ ഉണ്ടെന്നും നാണയം സൂക്ഷിക്കാൻ ഇനി ഇടമില്ലെന്നുമാണ്.
ഇത് സംബന്ധിച്ചുള്ള പരാതി ശ്രീ സായ്ബാബ സൻസ്ഥാൻ ട്രസ്റ്റ് (SSST) എല്ലാ ബാങ്ക് അധികാരികൾക്കും റിസർവ് ബാങ്കിനും സമർപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 20 ലക്ഷത്തോളം നാണയങ്ങൾ SSST യുടെ ഓഫീസുകളിൽ ചാക്കുകളിൽ കെട്ടി സൂക്ഷിച്ചിരിക്കുകയാണ്..