ഭാരതത്തിലെ ഏറ്റവും സമ്പന്നമായ തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ ഒരു ദിവസത്തെ വരുമാനം 2 കോടിയ്ക്കു മുകളിലാണ്. ഒരു വർഷത്തെ ശരാശരിവരുമാനം 650 കോടിരൂപയെന്നാണ് കണക്ക്. ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന പണം, ആഭരണം, സ്വർണ്ണം,വെള്ളി, പ്രോപ്പർട്ടി, ഷെയർ എന്നിവയാണ് ഈ വരുമാനത്തിന്റെ സ്രോതസ്സ്.
ഇതുകൂടാതെ ലഡ്ഡു വിതരണത്തിലൂടെ വർഷം 75 കോടി രൂപയുടെ വരുമാനവും, ഭക്തർ ഇവിടെ വന്നു തലമൊട്ടയടിക്കുന്നതുമൂലമുള്ള തലമുടി വിൽപ്പനയിലൂടെ 42 കോടി രൂപയുടെ വരുമാനവും ക്ഷേത്രം ഭരണസമിക്ക് ലഭിക്കുന്നുണ്ട്.
തിരുപ്പതിയിൽ പോയി തലമൊട്ടയടിക്കുന്നത് ഉദ്ദിഷ്‌ഠകാര്യലബ്ധിക്ക് ഉത്തമമാണെന്നാണ് ഭക്തരുടെ വിശ്വാസം. അതുവഴി ദിവസം ഒരു ടണ്ണിലധികം തലമുടിയാണ് ഇവിടെ ലഭിക്കുന്നത്. ഇവ വിഗ്ഗ് നിർമ്മാണത്തിനും, ഹെയർ എക്സ്ടെൻഷനും വേണ്ടിയാണ് കയറ്റുമതി ചെയ്യപ്പെടുന്നത്.
തിരുപ്പതി ക്ഷേത്രത്തിന്റെ പക്കൽ 9259 കിലോഗ്രാം സ്വർണ്ണശേഖരമുണ്ട്. ഇവയെല്ലാം ഭക്തർ കാണിക്കയായി സമർപ്പിച്ചതാണ്. ഇതിന്റെ ഇന്നത്തെ മൂല്യം 3045 കോടി രൂപയാണ്. ഇതിൽ 5387 കിലോ സ്വർണ്ണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും 1938 കിലോ സ്വർണ്ണം ഇന്ത്യൻ ഓവർസീസ് ബാങ്കിലും 1381 കിലോ സ്വർണ്ണം പഞ്ചാബ് നാഷണൽ ബാങ്കിലും വിവിധ സ്കീമുകളിൽ നിക്ഷേപിച്ചിരിക്കുകയാണ്. കൂടാതെ ചെറിയ ആഭരണങ്ങളടങ്ങിയ 553 ഗ്രാം സ്വർണ്ണം ക്ഷേത്ര ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് (TTD ) ന്റെ കൈവശവുമുണ്ട്.
ലോകമെമ്പാടുമായി 11 ബില്യൺ ഡോളറിന്റെ പ്രോപ്പർട്ടിയാണ് തിരുപ്പതി ക്ഷേത്രത്തിനുള്ളതെന്നു കണക്കാക്കപ്പെടുന്നു.
സമ്പത്തിന്റെയും വരുമാനത്തിന്റെയും കാര്യത്തിൽ തിരുപ്പതിക്ഷേത്രം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്.