ഉത്തർപ്രദേശിലെ 5 ജില്ലകൾ കാർഷികോൽപ്പന്നങ്ങളുടെ ഹബ് ആയി മാറുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ഗാജിപ്പൂർ, ജൈൻപൂർ, ചന്ദോലി, മിർസാപ്പൂർ ,സന്ത് രവിദാസ് നഗർ എന്നീ ജില്ലകളിൽ അത്യന്താധുനിക പച്ചക്കറി , പഴ കൃഷി നടപ്പാക്കിവരുന്നത്.
രാജ്യമെമ്പാടുനിന്നുമുള്ള കർഷ കരെ സംഘടിപ്പിച്ചുകൊണ്ട് ഇവിടെ ഒരു സെമിനാറും കഴിഞ്ഞയാഴ്ച സംഘടിപ്പിച്ചിരുന്നു.
വിദേശരാജ്യങ്ങളിലേക്ക് പച്ചക്കറിയും പഴവർഗ്ഗങ്ങളും കയറ്റിഅയക്കുന്ന വ്യവസായികളും സെമിനാറിൽ പങ്കെടുത്തിരുന്നു.
യൂറോപ്പിൽനിന്നും ദുബായിൽനിന്നുമുള്ള വ്യാപാര ശ്രുംഖല കളുടെ പ്രതിനിധികൾ ഉൽപ്പന്നങ്ങളുടെ ക്വാളിറ്റിയിൽ പൂർണ്ണ സംതൃപ്‍തി രേഖപ്പെടുത്തുകയും ഇക്കഴിഞ്ഞ വെള്ളിയാഴ്ച വാരാണാസിയിൽനിന്ന് കണ്ടെയ്‌നറുകൾ വഴി ജലമാർഗ്ഗം ദുബായിലേക്കുള്ള പച്ചക്കറികളുടെ ആദ്യ ട്രിപ്പ് വാരണാസി ജില്ലാ കളക്ടർ കൗശൽ രാജ് ശർമ്മ ഫ്‌ളാഗ് ഓഫ് ചെയ്തു യാത്രയാക്കുകയുമുണ്ടായി.
രണ്ടാമത്തെ പച്ചക്കറി കണ്ടെയിനർ ഷിപ്പ് അടുത്തയാഴ്ച ദുബായിലേക്ക് പുറപ്പെടുന്നതാണ്.ഓരോ ആഴ്ചയും പച്ചക്കറി കയറ്റി അയക്കാനാണ് തീരുമാനം. യൂറോപ്പിലേക്കും പച്ചക്കറികൾ ഇവിടെനിന്ന് ഉടനടി കയറ്റിഅയക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.
ഏകദേശം 1000 ത്തിലധികം കർഷകരടങ്ങുന്ന സഹകരണസംഘമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. ഉന്നതനിലവാരവും ഗുണമേന്മയുള്ളതുമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും ആധുനികരീതിയിൽ ഉൽപ്പാദിപ്പിച്ചു വിദേശങ്ങളിലേക്ക് കയറ്റിഅയക്കുകവഴി വലിയ സാമ്പത്തിക നേട്ടമാണ് ഈ കർഷകർക്ക് ഉണ്ടാകാൻ പോകുന്നത്.