ഇവിടെ നൽകിയിരിക്കുന്ന ആദ്യചിത്രം ഉത്തർപ്രദേശിൽ നിന്നുള്ളതാണ്. ഗോരഖ്‌പൂരിലെ ചൗരിചൗരയിൽ ഒരു മൊബൈൽ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന 23 കാരിയായ കാജൽ എന്ന യുവതിയെ ഇന്നലെ അവർ ജോലിക്കുപോകും വഴി ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയശേഷം കാജലിന്റെ പിതാവിന് വാട്ട്സാപ്പിൽ അയച്ചു കൊടുത്ത ചിത്രമാണിത്.
കണ്ണുകളും വായും മൂടിക്കെട്ടി കൈകൾ പിറകിൽവച്ചുകെട്ടി നെറ്റിയിലും കഴുത്തിലും ചോരപ്പാടുമായി വനത്തിൽ നിൽക്കുന്ന നിസ്സഹായയായ മകളുടെ ചിത്രം കണ്ടമാത്രയിൽത്തന്നെ ആ പിതാവ് ബോധരഹിതനായി നിലത്തുവീണു...
ചിത്രത്തിനൊപ്പം ഒരു സന്ദേശവുമുണ്ടായിരുന്നു. "നിന്നോടുള്ള പ്രതികാരം ഞങ്ങൾ വീട്ടിയിരിക്കുന്നു അതും നിന്റെ മകളുടെ ജീവനെടുത്തുകൊണ്ടുതന്നെ. പലതവണ ശ്രമിച്ചതാണ് . ഇന്നാണ് അവസരം ഒത്തുവന്നത്. നിന്റെ മകളുടെ ശവം പോലും നിനക്ക് കിട്ടാത്തതരീതിയിലാണ് കൊക്കയിൽ തള്ളിയിരിക്കുന്നത്."
പോലീസ് അന്വേഷണം നടത്തുകയാണ്. മൊബൈൽ സ്ഥാപനത്തിലെ ചിലരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നറിയുന്നു..
ജാർഖണ്ഡിലെ ഠാക്കൂർ ഗഞ്ചിലുള്ള മഹോവ ഗ്രാമത്തിലൂടെ പച്ചക്കറികളുമായി പോകുകയായിരുന്ന സമീപഗ്രാമത്തിലെ ഈ രണ്ടു സ്ത്രീകളെയും പച്ചക്കറികൾ മോഷ്ടിച്ചുവെന്നാരോപിച്ചു മഹോവ ഗ്രാമവാസികൾ തടഞ്ഞുവച്ചു മരത്തിൽ കെട്ടിയിട്ടു മൃഗീയമായി മർദ്ദിച്ചു. പോലീസ് എത്തിയില്ലായിരുന്നെങ്കിൽ ഇരുവരെയും അവർ കൊലപ്പെടുത്തുമായിരുന്നു. ഠാക്കൂർ ഗഞ്ചിലെ സർക്കാരാശുപത്രിയിൽ കഴിയുന്ന ഇവരിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്.
ഗ്രാമത്തിൽ കൃഷിചെയ്യുന്ന പച്ചക്കറികൾ മോഷണം പോകുക പതിവായിരുന്നു. ഇന്നലെ ഈ യുവതികൾ തൊട്ടടുത്തുള്ള 'ഉമേദാന്ത' മാർക്കറ്റിൽ നിന്ന് പച്ചക്കറിവാങ്ങി ഓട്ടോയിൽ വീട്ടിലേക്കു മടങ്ങും വഴി മഹോവ ഗ്രാമത്തിനടുത്തുവച് ആട്ടോറിക്ഷ കേടാകുകയായിരുന്നു.
ഗ്രാമത്തിലെ ഒരു മരത്തണലിൽ മറ്റൊരു വാഹനം പ്രതീക്ഷിച്ചു നിന്ന അവരെപ്പറ്റി പച്ചക്കറിമോഷ്ടാക്കൾ ഗ്രാമത്തിൽ വന്നിരിക്കുന്നു എന്ന രീതിയിൽ ആരോ അഭ്യൂഹം പരത്തുകയായിരുന്നു. കേട്ടപാടേ ഗ്രാമീണർ ഒന്നാകെ ഇളകിവരുകയും യുവതികളെ പിടിച്ചുകെട്ടി മർദ്ദിക്കുകയുമായിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് 19 പേരേ പോലീസ് ഇന്നലെത്തന്നെ അറസ്റ്റു ചെയ്തു. കണ്ടാലറിയാവുന്ന 35 പേർക്കെതിരെയും കേസെടുത്തു തിരച്ചിൽ നടത്തുകയാണ്.
പല ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും ഇന്നും കാട്ടുനീതിയാണ് നടമാടുന്നത്. നിയമത്തെയും പോലീസിനെയും അവർക്കു ഭയമില്ല. നിരക്ഷരതയും അന്ധവിശ്വാസവും പുരോഗമനപ്രസ്ഥാനങ്ങളുടെ അഭാവവും ഇതിനൊക്കെ ആക്കം കൂട്ടുകയാണ്.