മദ്യശാലകൾ കഴിഞ്ഞ ദിവസം മുതൽ തുറന്ന ഉത്തർപ്രദേശാണ് മറ്റു 5 സംസ്ഥാനങ്ങളെ അപേക്ഷിച്ചു വിൽപ്പനയിൽ മുന്നിൽ. കഴിഞ്ഞ ദിവസത്തെ വിൽപ്പന 225 കോടിയാണ്. ഡൽഹിയിലെപ്പോലെ 70% കൊറോണ സെസ് ചെലുത്താതിരുന്നതുകൊണ്ട് മദ്യപാനികളും ഹാപ്പിയാണ്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ മദ്യവിൽപ്പന 200 കോടിയായിരുന്നു. രാജസ്ഥാൻ 59 കോടിയും കർണ്ണാടക 45 ഉം ഛത്തീസ് ഗഡ് 25 കോടിയും രൂപയ്ക്കുള്ള മദ്യമാണ് വിറ്റത്. ഡൽഹിയിലെ കണക്ക് ലഭ്യമല്ല.
ഡൽഹിയിൽ 70 % സെസ് ചുമത്തിയിട്ടും തിരക്കിന് യാതൊരു കുറവുമില്ല. എത്ര വിലകൂട്ടിയാലും മദ്യം വാങ്ങുമെന്നാണ് പലരും പറയുന്നത്.
തമിഴ് നാട്ടിൽ സർക്കാർ ഇന്ന് മുതൽ മദ്യശാലകൾ തുറക്കാനുത്തരവിട്ടിരിക്കുകയാണ്.
സംസ്ഥാനത്ത് മദ്യശാലകൾ തുറക്കണമെന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ അഭ്യർത്ഥന, സംസ്ഥാനത്തെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന കാരണം പറഞ്ഞു കേന്ദ്രം തള്ളിയതിനെതിരേ അദ്ദേഹമിന്ന് പൊട്ടിത്തെറിച്ചു :-
"6200 കോടി രൂപയാണ് എക്സൈസ് ഡ്യൂട്ടിയിൽനിന്ന് സംസ്ഥാനത്തിന് ലഭിച്ചിരുന്നത്. പണം ഞാനെവിടുന്ന് കണ്ടെത്തും? കേന്ദ്രം ഒരു രൂപ തരില്ല. സംസ്ഥാനം കടക്കെണിയിലാണ്."
സംസ്ഥാനങ്ങളുടെ വരുമാനത്തിന്റെ മുഖ്യസോഴ്‌സുകളാണ് സ്റ്റേറ്റ് ജി എസ് ടി, ലാൻഡ് റെവന്യൂ, പെട്രോൾ- ഡീസലിന്റെ വാറ്റ്, മദ്യത്തിനുചുമത്തുന്ന എക്സൈസ് ഡ്യൂട്ടി എന്നിവ. സർക്കാരുകളുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം മദ്യത്തിന് ചുമത്തുന്ന എക്സൈസ് ഡ്യൂട്ടിയിൽ നിന്നുമാണ് ലഭിക്കുന്നത്.
മദ്യം ജി എസ് ടിയിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ടുതന്നെ മദ്യത്തിന് തോന്നുംപടി എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചാണ് സംസ്ഥാനങ്ങൾ വരുമാനം വർദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം സംസ്ഥാനങ്ങൾക്ക് മദ്യവിൽപ്പനയിൽ നിന്നുമാത്രം 2.5 ലക്ഷം കോടി രൂപയുടെ റവന്യൂ വരുമാനമാണ് ലഭിച്ചത്.
ദി ഹിന്ദു ദിനപ്പത്രം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ലോക്ക് ഡൗൺ കാലത്ത് മദ്യവിൽപ്പനയില്ലാതിരുന്നതിനാൽ ഓരോ സംസ്ഥാനത്തിനും പ്രതിദിനം 700 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരുന്നത് എന്നാണ്.
ഡബ്ള്യു എച്ച് ഓയുടെ റിപ്പോർട്ട് പ്രകാരം ജനസംഖ്യാനുപാതം വച്ച് വർഷം 5.7 ലിറ്റർ മദ്യം ഓരോ ഭാരതീയനും കുടിക്കുന്നുണ്ടത്രേ. ഇതിൽ 4.2 ലിറ്റർ പുരുഷന്മാരും 1.5 ലിറ്റർ സ്ത്രീകളുമാണുപയോഗിക്കുന്നത്. ഇതിനർത്ഥം എല്ലാ ഭാരതീയരും മദ്യപിക്കുന്നു എന്നല്ല.
മദ്യത്തിൽ എക്സൈസ് ഡ്യൂട്ടി ഏറ്റവും കുറവ് 1 % മാത്രം ചുമത്തുന്ന സംസ്ഥാനങ്ങൾ മിസോറാമും നാഗാലാൻഡുമാണ്.ഏറ്റവും കൂടുതൽ എക്സൈസ് ഡ്യൂട്ടി ചുമത്തുന്നത് ഉത്തർപ്രദേശും ഒഡീഷയുമാണ്. ഇപ്പോൾ ഡൽഹിയും.
സംസ്ഥാനങ്ങളുടെ ഖജനാവ് നിറക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്ന മദ്യവിൽപ്പനയിൽനിന്ന് സർക്കാരുകൾ അമിതലാഭമുണ്ടാക്കുന്നുണ്ടെങ്കിലും മദ്യപാനികളോട് വളരെ ക്രൂരവും അമാനവീയവുമായ നിലപാടുകളാണ് സർക്കാരുകൾ എപ്പോഴും കൈക്കൊള്ളുന്നത്. പ്രത്യേകിച്ചും സാധാരണക്കാരോടും തൊഴിലാളികളോടും.
മഴയിലും വെയിലിലും നീളുന്ന ക്യൂവും ശുചിത്വമില്ലാത്ത ദുർഗന്ധം വമിക്കുന്ന ഇടനാഴികളും, ശുചിമുറികളുടെ ദൗർലഭ്യതയും ഉദ്യോഗസ്ഥരുടെ മാന്യമല്ലാത്ത പെരുമാറ്റങ്ങളും കൂടാതെ ലോകത്തില്ലാത്ത വിലകൊടുത്തു വാങ്ങുന്ന സാധനം ഇരുന്നോ നിന്നോ കഴിക്കാനുള്ള സൗകര്യമില്ലായ്മയും പോരായ്മകളാണ്.
ഡൽഹിയിലെ ഇന്ദർ നഗറിൽ മദ്യം വാങ്ങാൻ ക്യൂ നിന്ന ആളുകൾക്കുമേൽ ഒരു സ്ത്രീ 'ബധായി ഹോ' എന്ന് പറഞ്ഞുകൊണ്ട് പൂക്കൾ വാരിവിതറിയതിൽ കുപിതരായ ആളുകളെ ശാന്തരാക്കിക്കൊണ്ട് അവർ പറഞ്ഞ വാക്കുകളാണ് താഴെ നൽകിയിരിക്കുന്നത് :-
"നിങ്ങൾ ദയവായി ദേഷ്യപ്പെടരുത്. നമ്മുടെ ഖജനാവ് നിറയ്ക്കുകയും അതുവഴി സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തുന്നതും നിങ്ങളാണെന്ന് ലോക്ക് ഡൗൺ കാലത്താണ് ഞാൻ മനസ്സിലാക്കുന്നത്. ആപ് സബ്‌കോ ബധായി ഹോ'( നിങ്ങൾക്കെല്ലാം അഭിനന്ദനങ്ങൾ) " ..
അവർ പറഞ്ഞതിലെ വ്യംഗ്യവും യാഥാർഥ്യവും പരസ്പരപൂരകങ്ങളാണ്..
( ജിംഗലാല എന്നാൽ ആത്മസന്തോഷം അഥവാ Self Pleasuring എന്നാണർത്ഥം )