ആശുപത്രിയിൽ കൊറോണ വൈറസ് ബാധിച്ച് അഡ്‌മിറ്റായിരുന്ന അവസാനത്തെ വ്യക്തിയും രോഗവിമുക്തയായി എന്നറിഞ്ഞപ്പോൾ അവർ സ്വയം മറന്നു.
ആശുപത്രിയിലെ 17 ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സ്റ്റാഫ് സന്തോഷം കൊണ്ട് പരസ്പ്പരം ആശ്ലേഷിച്ചും രോഗികളുമായി സന്തോഷം പങ്കുവച്ചുമാണ് അവരുടെ മനസ്സിലെ പിരിമുറുക്കത്തിനു വിരാമമേകിയത്. ചിലരൊക്കെ പൊട്ടിക്കരയുന്നുണ്ടായിരുന്നു.
വിയറ്റ്നാമിലെ 'ബിന്ഹ തവാങ്' പ്രവിശ്യ ഇതോടെ പൂർണ്ണമായും കൊറോണ മുക്തമായിക്കഴിഞ്ഞിരിക്കുന്നു. സൗത്ത് സെൻട്രൽ കോസ്റ്റിലെ ജനറൽ ആശുപത്രിയിൽ 36 കോവിഡ് ബാധിതർക്കാണ് ചികിത്സ നൽകിയിരുന്നത്.
പരിമിതികൾ ഏറെയുള്ള ആശുപത്രിയാണിത്. ആധുനിക മെഡിക്കൽ ഉപകരണങ്ങളോ സൗകര്യങ്ങളോ ഏതുമില്ല.
ആശുപത്രിയിലെ സ്റ്റാഫുൾപ്പെടെയുള്ള 17 അംഗ മെഡിക്കൽ ടീം ഒരു മാസമായി അവരുടെ വീടുകളിൽ പോയിട്ട്. വാട്സ്ആപ്പ് , വീഡിയോ വഴിയാണ് വീടുമായി ബന്ധപ്പെട്ടിരുന്നത്.
36 കോവിഡ് ബാധിതരിൽ ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും, ഹൃദ്രോഗികളും ഉണ്ടായിരുന്നു. പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അവരെയെല്ലാം സുഖപ്പെടുത്താൻ കഴിഞ്ഞതിൽ അളവറ്റ സന്തോഷമുണ്ട് - ആശുപത്രിയിലെ സാംക്രമിക രോഗവിദഗ്ധൻ ഡോക്ടർ 'ഡൂങ് ധീ ലോയ്' പറഞ്ഞു.
ഇവിടെ അഡ്മിറ്റായിരുന്ന 36 മത്തേതും അവസാനത്തേതുമായ കോവിഡ് -19 രോഗി ഒരു പെൺകുട്ടിയായിരുന്നു.
ഇന്നലെ രാത്രി ഡോക്ടേഴ്‌സ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീം എല്ലാവരും ഡിന്നർ കഴിക്കാനായി ഇരിക്കുന്ന സമയത്താണ് ആ പെൺകുട്ടി പൂർണ്ണമായും കൊറോണ മുക്തയായെന്ന റിപ്പോർട്ട് ലാബ് ഇൻചാർജ് കൊണ്ടുവന്നത്.
റിപ്പോർട്ട് കണ്ടശേഷം ഡിന്നർ ടേബിൾ വിട്ട് എല്ലാവരും ആഹ്ദാളാദാരവങ്ങളോടെ വാർഡുകളിലേക്കോടി. അവിടെ കണ്ടവരെയെല്ലാം കെട്ടിപ്പിടിച്ചവർ സന്തോഷം പങ്കിട്ടു. പരസ്പ്പരം ആശ്ലേഷിച്ചു. പൊട്ടിക്കരഞ്ഞു.
കാരണം ഒരാശുപത്രിയിലെ രോഗികൾ കൊറോണവിമുക്തമായതുമാത്രമല്ല ഒരു പ്രവിശ്യതന്നെ ഇതോടെ കൊറോണ മുക്തമായി എന്നതാണ് കാരണം.
ഇനി ഞങ്ങൾക്ക് വീടുകളിൽപ്പോകണം. കുടുംബാംഗങ്ങളെ കാണണം. അവരോടൊപ്പം കുറച്ചുദിവസം എല്ലാം മറന്നു കഴിയണം. അതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർ ഡൂങ് ധീ ലോയ് പറഞ്ഞു.
വലിയൊരു നേട്ടമായാണ് ഇതിനെ വിയറ്റ്നാമിലെ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്.