ഇംഗ്ലണ്ടിലും വെൽസിലുമായി 30 മെയ് മുതൽ 14 ജൂലൈ വരെ നടക്കാൻ പോകുന്ന 12 മത് ലോകകപ്പ് ക്രിക്കറ്റിൽ പ്രത്യേകതകൾ ഏറെയാണ്.
ടൂർണമെന്റിൽ ഓരോ സ്റ്റേഡിയത്തിലും കൃത്യതയാർന്ന നിർണ്ണയത്തിനായി ഐ.സി.സി 360 ഡിഗ്രി 32 റീപ്ളേ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു. ഇതിൽ ഡ്രോൺ, ബഗ്ഗി ക്യാമറയും ഉൾപ്പെടുന്നു.
മാഞ്ചെസ്റ്റർ യുണൈറ്റഡ്, ബാർസിലോണ മുതലായ ഫുട്ബാൾ ക്ളബ്ബുകളുടെ കളിക്കാർ തങ്ങളുടെ ജേർസിക്കുള്ളിൽ ധരിക്കുന്ന 'ട്രാക്കർ ഡിവൈസ്' (വെസ്റ്റ്) ഇത്തവണ ലോകക്കപ്പ് ക്രിക്കറ്റ് മത്സരത്തിലെ കളിക്കാരും ആദ്യമായി ധരിക്കുകയാണ്. ഇതുമൂലം കളിക്കാരുടെ ഒരോ നീക്കങ്ങളും അവരുടെ വർക്ക് ലോഡും മനസ്സിലാക്കാൻ കഴിയുന്നു. ഫിസിയോയ്ക്കും ട്രെയ്‌നർക്കും കളിക്കാരുടെ ക്ഷമതയും പരുക്കുകളും മനസ്സിലാക്കി അവർക്കുവേണ്ട മാർഗ്ഗനിർദ്ദേശം നൽകാനും ഇതുതകുന്നു..
ഇന്ത്യയുടെ യുസ്വേന്ദ്ര ചഹൽ ,അഫ്‌ഗാനിസ്ഥാന്റെ റഷീദ് ഖാൻ മുതലായ സ്പിന്നർമാരെ കൈകാര്യം ചെയ്യാനായി ഇതാദ്യമായി 18 ഗ്രൗണ്ടുകളിൽ സ്പിൻ ബോളിങ് മെഷീൻ (മെർലിൻ മെഷീൻ) വഴി ഇംഗ്ലണ്ടിലെ എല്ലാ ബാറ്റ്‌സ്മാന്മാർക്കും ഒരു മാസമായി തീവ്രപരിശീലനം നൽകുകയാണ്. കൂടാതെ എല്ലാ ടീമംഗങ്ങൾക്കും മത്സരത്തിനുമുമ്പ് ഈ മെഷീനുകൾ വഴി പ്രാക്ടീസ് നടത്താനും സൗകര്യമുണ്ടായിരിക്കും.
ഐ.സി.സി ഇതാദ്യമായി 10 വാം അപ്പ് മാച്ചുകളും ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുന്നു എന്നതും പ്രത്യേകതയാണ്. ആകെ 10 ടീമുകളാണ് ലോകകപ്പ് മത്സരത്തിലുള്ളത്.