പഴയ നവാബുമാരുടേയും സുൽത്താന്മാരുടേയും പിൻതലമുറക്കാരായ ഒരു മുസ്‌ലീം വരേണ്യ വർഗം ഇന്നും ഇന്ത്യയിൽ ഉണ്ട്. ഹൈദരാബാദിലെ നിസാമിൻറ്റെ സ്വത്തിന് വേണ്ടിയുള്ള തർക്കങ്ങളെ കുറിച്ചുള്ള വാർത്തകൾ ഈയിടെ പത്രങ്ങളിൽ വന്നതാണ്.
റായ്പൂറിലെ നവാബിൻറ്റെ കൊട്ടാരത്തിലെ 'സ്ട്രോങ്ങ് റൂം' തുറക്കുന്നത് സംബന്ധിച്ച വാർത്തകളും ഈയിടെ പത്രങ്ങളിൽ വന്നതാണ്. പേർഷ്യൻ ശൈലിയും ഹിന്ദുസ്ഥാനി ശൈലിയും ഒന്നിക്കുന്ന കലാപ്രകടനങ്ങളും ഇന്ത്യയിലെ മുസ്‌ലീം വരേണ്യ വർഗത്തിൻറ്റേതായിട്ടുണ്ട്.
'പക്കീസാ' എന്ന ഹിന്ദി ചിത്രത്തിൽ മീനാകുമാരിയുടെ സുന്ദരൻ കഥക്ക് ശൈലിയിലുള്ള ഡാൻസ് പെർഫോമൻസ് അതിലൊന്നാണ്. മീനാകുമാരിയടക്കം മൂന്ന് കഥക്ക് നർത്തകിമാരുടെ നൃത്തം ഹിന്ദി സിനിമയിലെ ഏറ്റവും മനോഹരമായ ദൃശ്യ വിരുന്നുകളിലൊന്നാണ്.
'ചൽതേ ചൽതേ' എന്ന ആ ഗാനവും ഡാൻസ് പെർഫോമൻസും ലക്‌നോവിലെ നവാബുമാരുടെ ഹവേലികളുടെ ബാക്ക്ഗ്രൗണ്ടിലാണ് അവതരിപ്പിച്ചിട്ടുള്ളത്. "ഇനി ലോഗോം നേ ലിയ ദുപ്പട്ടാ മേരാ" എന്ന മറ്റൊരു ഗാനരംഗവും മീനാകുമാരിയുടേതായിട്ടുണ്ട് 'പക്കീസയിൽ'. ലതാ മങ്കേഷ്കറുടേതാണ് 1972 - ൽ പുറത്തിറങ്ങിയ 'പക്കീസ' - യിലെ പ്രസിദ്ധമായ ആ ഗാനങ്ങൾ.
'പക്കീസാ', 'ഉംറാവോ ജാൻ' - ഈ സിനിമകളൊക്കെ ഫ്യുഡൽ എലീറ്റ് ബാക്ക്ഗ്രൗണ്ടിൽ നിന്ന് വരുന്നവരുടെ കഥകളാണ്. പഴയ നവാബുമാരുടേയും സുൽത്താന്മാരുടേയും പിന്മുറക്കാരായ മുസ്‌ലീം മുസ്‌ലീം വരേണ്യ വർഗത്തിൻറ്റെ കഥകളാണ് അതൊക്കെ. ലക്നൗ പോലുള്ള നഗരങ്ങളിൽ കഥക്കും, കലാപ്രകടനങ്ങളുമായി വളരെ 'സൊഫിസ്റ്റിക്കേറ്റഡ്' ആയി ജീവിച്ചവരാണ് ആ മുസ്‌ലീം വരേണ്യ വർഗം.
സിനിമയല്ല ജീവിതം എന്ന് പറഞ്ഞാലും വടക്കു കിഴക്കൻ ഡൽഹിയിൽ ഈയിടെ ഉണ്ടായ കലാപങ്ങളിൽ പങ്കെടുത്തവരുമായി ലക്നൗവും ഭോപ്പാലും പോലുള്ള നഗരങ്ങളിൽ ജീവിച്ച മുസ്‌ലീം വരേണ്യ വർഗത്തെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ: ആർക്കും വൻ വ്യത്യാസങ്ങൾ കാണാം.
ഡൽഹിയിലും മുസ്‌ലീം വരേണ്യ വർഗമുണ്ട്. മുഗൾ പാരമ്പര്യം പേറുന്ന 'കരീം' റെസ്റ്റോറൻറ്റൊക്കെ ആ വരേണ്യതയുടെ സിംബൽ ആണ്.
ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി വടക്കു കിഴക്കൻ ഡൽഹിയിൽ ഈയിടെ പരസ്പരം ഏറ്റുമുട്ടുന്ന ആൾക്കൂട്ടത്തെ നോക്കൂ: വീഡിയോകൾ കണ്ടാൽ ദരിദ്രവാസികളും ദരിദ്രവാസികളും തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് അതൊക്കെ എന്ന് സുബോധമുള്ള ആർക്കും മനസിലാകും.
സംഘ പരിവാറുകാർ പശുവിൻറ്റെ പേരിൽ ഏത്തമിടീക്കുന്നവരുടെ വീഡിയോ കണ്ടാലും ദാരിദ്ര്യം പകൽ പോലെ വ്യക്തമാകും. മുംബയിൽ ശിവസേനക്കാർ ഓടിച്ചിട്ടു തല്ലിയ ബീഹാറി മൈഗ്രൻറ്റ് ലേബറേഴ്സ് ഒക്കെ ഒരു ഗതിയും, പര ഗതിയും ഇല്ലാത്ത പാവങ്ങളാണ്.
വടക്കു കിഴക്കൻ ഡൽഹിയിൽ തന്നെയുള്ള മയൂർ വിഹാറിലും, ദിൽഷാദ് ഗാർഡനിലുമൊക്കെ ആയിരകണക്കിന് മലയാളികൾ താമസിക്കുന്നുണ്ട്. ഈയിടെ മയൂർ വിഹാറിലെ ഫെയിസ് 3-യിൽ പതിനായിരത്തോളം ജനങ്ങൾ പങ്കെടുത്ത പ്രകടനം നടന്നിരുന്നു.
ഡൽഹി മെട്രോയുടെ സേവനങ്ങൾ മയൂർ വിഹാറിലെ ഫെയിസ് 3-യിലും ആവശ്യപ്പെട്ടായിരുന്നു ആ പ്രകടനം. ഒരു പ്രശ്നവും ഉണ്ടായില്ല.
മലയാളികൾ ധാരാളമുള്ള മയൂർ വിഹാറിലും, ദിൽഷാദ് ഗാർഡനിലും നിന്നൊക്കെ വ്യത്യസ്തമായി കലാപം രൂക്ഷമായിരുന്ന വടക്കു കിഴക്കൻ ഡൽഹിയിലെ കരാവൽ നഗർ, ചാന്ദ്ബാഗ്, ഗോകുൽ പുരി, ഭജൻ പുര, ബ്രിജ്പുരി, ഭാഗീരഥ് വിഹാർ, മണ്ഡോലി, മുസ്തഫബാദ്, ശിവ് വിഹാർ, ബാബർപൂർ, ജാഫറാബാദ് എന്നിവിടങ്ങളെല്ലാം പാവപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളാണ്. മാലിന്യ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇഷ്ടം പോലെയുള്ള സ്ഥലങ്ങൾ.
ചുരുക്കം പറഞ്ഞാൽ ദരിദ്രവാസികളും ദരിദ്രവാസികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് വടക്കു കിഴക്കൻ ഡൽഹിയിൽ ഈയിടെ ഉണ്ടായ കലാപം. വടക്കു കിഴക്കൻ ഡൽഹിയിൽ ഈയിടെ ഉണ്ടായ ആ കലാപത്തെ ഇംഗ്ളീഷിൽ 'മോബ് വയലൻസെന്നോ', മലയാളത്തിൽ ആൾക്കൂട്ട ആക്രമണമെന്നോ വിശേഷിപ്പിക്കാം.
അതിനു പകരം അതിനെ 'ഹിന്ദു-മുസ്‌ലീം ലഹള' എന്ന് വിശേഷിപ്പിക്കുന്നത് ഉത്തരവാദിത്ത്വബോധമുള്ള പത്രപ്രവർത്തനമാണോ? 3000 കിലോമീറ്ററിനപ്പുറമുള്ള കേരളത്തിൽ 'ഡൽഹിയിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നു' എന്ന രീതിയിലുള്ള വാർത്തകൾ കൊടുക്കുന്നത് ശരിയാണോ?
മലയാള ചാനലുകൾ ഉത്തരവാദിത്ത്വബോധത്തോടെ നടത്തിയ മാധ്യമപ്രവർത്തനമാണോ ഈയിടെ നടന്നത്? കേരളത്തിൽ ഈയിടെ ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും പറഞ്ഞത് ഡൽഹിയിൽ 'ജെനോസൈഡ്' അല്ലെങ്കിൽ മുസ്‌ലീം കൂട്ടക്കൊല നടക്കുന്നുവെന്നാണ്.
വാസ്തവത്തിൽ രണ്ടു കമ്യൂണിറ്റിയിൽ പെട്ട കൂട്ടരും അങ്ങോട്ടുമിങ്ങോട്ടും ആക്രമിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ ഏരിയകളിലാണ് ആ ആക്രമണമൊക്കെ ഉണ്ടായിട്ടുള്ളത്; പണക്കാരുടെ ഏരിയകളിലല്ലാ. പെട്ടന്ന് പ്രകോപിതരാകുന്ന പാവപ്പെട്ടവർ അങ്ങോട്ടുമിങ്ങോട്ടും ആക്രമിക്കും.
അതിനിടക്ക് ചില തീവ്രവാദികളും ഞുഴഞ്ഞു കയറും. വടക്കു കിഴക്കൻ ഡൽഹിയിൽ ഇതൊക്കെ സംഭവിച്ചിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന വിവരങ്ങൾ വെച്ചു നോക്കിയാൽ വടക്കു കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപം ഏകപക്ഷീയമായിരുന്നില്ല.
പക്ഷെ കേരളത്തിൽ മുസ്‌ലീം കൂട്ടക്കൊല ഡൽഹിയിൽ നടന്നെന്ന് രാഷ്ട്രീയക്കാർ പറയുന്നത് മുസ്‌ലീം വോട്ടിന് വേണ്ടിയാണ്. മാധ്യമങ്ങളാണെങ്കിൽ എന്തും ഏതും 'സെൻസേഷണലൈസ്' ചെയ്യും. പക്ഷെ ഇങ്ങനെ 'സെൻസേഷണലൈസ്' ചെയ്യുമ്പോൾ കേരളത്തിലെ മുസ്‌ലീം കമ്യൂണിറ്റിയിൽ അത് അനാവശ്യമായ ഭീതിയും, പകയും ജനിപ്പിക്കുമെന്ന് മാധ്യമങ്ങൾ മറന്നുപോകുന്നു.
ഇത്തരത്തിൽ ഭീതിയും പകയും ജനിപ്പിക്കുന്ന വാർത്തകൾ കൊടുക്കുന്നതാണോ മാധ്യമ ധർമം? ഇത്തരം ചോദ്യങ്ങളൊക്കെ സുമനസുകൾ ചോദിക്കേണ്ടിയിരിക്കുന്നു.
ഡൽഹി കലാപത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരായ ജനങ്ങളാണ്. ചിലർ പാലു വാങ്ങാൻ പോയവർ; ചിലർ ഭക്ഷണം വാങ്ങാൻ പോയവർ. ഒരാൾ സഹോദരിയുടെ വിവാഹത്തിനു തുണി വാങ്ങാൻ പോയ ആളാണ്; മറ്റൊരാൾ സോഷ്യൽ വർക്കർ. വേറെ കൊല്ലപ്പെട്ട ചിലർ ഓട്ടോ ഡ്രൈവർമാരാണ്.
രണ്ടുപേർ ആക്രി കച്ചവടക്കാർ ആണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇവരൊന്നും മരിച്ചത് നമ്മൾ അറിയുന്നില്ല. ഓരോ മരണവും അതാത് കുടുബങ്ങൾക്ക് വേദനാജനകമാണ്. ആ മരണങ്ങൾക്ക് വെവ്വേറെ മതമോ, ജാതിയോ, സാമൂഹ്യ പദവികളോ ഇല്ലാ.
ആരു മരിച്ചാലും ഡൽഹി പോലീസിനും അതിനെ നിയന്ത്രിക്കുന്നവർക്കും 'അക്കവ്ണ്ടബിലിറ്റി' എന്നു പറയുന്നത് വേണ്ടതാണ്. ആ ദിശയിൽ ഒരു ചർച്ചയും നടക്കുന്നില്ലാ എന്നതാണ് ദുഃഖകരമായ ഒരു സത്യം.
ഡൽഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര അഭ്യന്തര വകുപ്പിൻറ്റെ പരാജയമാണ് 50-ൽ മിച്ചം പേരുടെ ഈ കൊലപാതകങ്ങൾ. ആദ്യ ദിവസം തന്നെ ഇരു കൂട്ടരും ഇരുവശത്തും സംഘടിച്ചപ്പോൾ പോലീസ് ആക്ഷൻ എടുത്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ? ആ ചോദ്യവും ചോദിക്കേണ്ടതാണ്.
അമേരിക്കയിൽ പണ്ട് വെള്ളക്കാരും കറുത്തവരും തമ്മിൽ ലഹള ഉണ്ടായപ്പോൾ പ്രസിഡൻറ്റ് ബുഷ് ടി.വി.-യിൽ പ്രത്യക്ഷപ്പെട്ട് "I assure all American citizens that law and order will be maintained" എന്ന് പ്രഖ്യാപിച്ചു. അങ്ങനെയുള്ള നിയമവ്യവസ്ഥയുടെ പാലനമാണ് കലാപമുണ്ടായ വടക്കു കിഴക്കൻ ഡൽഹിയിൽ കാണാതെ പോയത്.
ചിലർ വടക്കു കിഴക്കൻ ഡൽഹിയിൽ ഈയിടെ ഉണ്ടായ കലാപത്തെ 1984-ൽ സിക്കുകാർക്കെതിരെ ഉണ്ടായ കലാപവുമായി താരതമ്യം ചെയ്യുന്നു. അങ്ങനെ താരതമ്യം ചെയ്യുന്നവർ ആദ്യമായി മനസിലാക്കേണ്ടത് 1980-കളിൽ സിക്ക് തീവ്രവാദികളും ഒട്ടുമേ മോശക്കാരല്ലായിരുന്നു എന്ന വസ്തുതയാണ്.
പഞ്ചാബിലേക്ക് പോകുന്ന രാത്രികാല ബസുകളിൽ സിക്കുകാർ അല്ലാത്തവരെ മാറ്റിനിറുത്തി വെടിവെച്ചു കൊന്ന ചരിത്രമുണ്ട് അവർക്ക്. ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾ മൂലം അനേകം പഞ്ചാബി ഹിന്ദുക്കൾക്ക് പഞ്ചാബ് വിട്ട് ഓടിപ്പോരേണ്ടി വന്നിട്ടും ഉണ്ട്.
ഖാലിസ്ഥാൻ തീവ്രവാദം മൂലം സിക്കുകാർക്കെതിരെ ഡൽഹിയിൽ അന്ന് ഒരു ജനവികാരം രൂപം കൊണ്ടിരുന്നു. ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്ന് 1984-ൽ അത് പുറത്തുവന്നു എന്ന് മാത്രം. സിക്കുകാർക്കെതിരെ 'മോബ് വയലൻസിന്' മറ്റൊരു പ്രധാന കാരണം അവർ സമ്പന്നനായിരുന്നു എന്നതാണ്.
അവരുടെ സമ്പത്ത് കൊള്ളയടിക്കാൻ ആയിരുന്നു അക്രമങ്ങൾക്കിടയിലും പലപ്പോഴും ആൾക്കൂട്ടങ്ങൾ ലക്ഷ്യം വെച്ചത്. കൊള്ളയും കവർച്ചയും ആയിരുന്നു 1984-ലെ സിക്ക് വിരുദ്ധ കലാപത്തിൻറ്റെ ഒരു പ്രധാന ലക്ഷ്യം എന്നത് ഖുഷ്‌വന്ത് സിംഗ് പോലും അംഗീകരിച്ചിട്ടുള്ള ഒരു കാര്യമാണ്.
1984 -ലെ കലാപം സിക്ക് ജനതെക്കെതിരെ എന്നതിനേക്കാൾ ഉപരി സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചിരുന്ന സിക്കുകാരുടെ വസ്തു വകകൾ കൊള്ളയടിക്കാൻ വേണ്ടിയുള്ള ഒന്നായിരുന്നു.
1984 - ലെ കലാപം അന്വേഷിച്ച രംഗനാഥ് മിശ്ര കമ്മിറ്റിയും ഒരു രാഷ്ട്രീയ പാർട്ടിയിലും പെടാതിരുന്ന അനേകം പേർ കലാപത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി. ഇത്തരം കലാപകാരികളുടെ ഉദ്ദേശ്യം കൊള്ള തന്നെ ആയിരുന്നു.
1984-ലെ കേന്ദ്രഭരണ കൂടത്തിൻറ്റെ വീഴ്ചയെ ഇതെഴുതുന്നയാൾ ഒരു രീതിയിലും ന്യായീകരിക്കുവാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ അന്ന് ഭരണപരിചയമില്ലാതിരുന്ന രാജീവ് ഗാന്ധിയെക്കാൾ ഉത്തരവാദിത്ത്വം പരിചയ സമ്പന്നനായ ആഭ്യന്തര മന്ത്രി നരസിംഹ റാവുവിനുണ്ടായിരുന്നു.
രാജീവ് ഗാന്ധിയെക്കാൾ ആഭ്യന്തര മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ പരാജയമായിരുന്നു 1984 - ലെ സിക്ക് വിരുദ്ധ കലാപം. കലാപത്തിന് ശേഷം സിക്കുകാർ പലരും കരുതുന്നത് പോലെ അടങ്ങിയിരുന്നില്ല. ലോൻഗോംവാൾ, ലളിത് മാക്കൻ, ജെനെറൽ വൈദ്യാ - ഇവരൊക്കെ കൊല്ലപ്പെട്ടു.
കലാപത്തിൽ പങ്കെടുത്തെന്ന് സംശയിച്ച പലരേയും സിക്കുകാർ പിന്നീട് സംഘം ചേർന്ന് ആക്രമിച്ചു. ഇതൊന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലാ. അങ്ങനെയുള്ള സിക്കുകാരുടെ സംഘം ചേർന്നുള്ള ആക്രമണം സഹിക്കവയ്യാതെ 1984-ന് ശേഷം ഡൽഹിയിലെ മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറ്റിയ ചിലരെ ഒക്കെ ഇതെഴുതുന്ന ആൾക്ക് നേരിട്ടറിയാം.
ഖലിസ്ഥാൻ തീവ്രവാദം മൂലം സിക്കുകാർക്കെതിരെ ഒരു ജനവികാരം രൂപപ്പെട്ടിരുന്നതുപോലെ മുസ്ലീങ്ങൾക്കെതിരെ ഒരു ജനവികാരവും ഇന്ത്യയിൽ ഇല്ലായിരുന്നു.
1990 മുതൽ ബി.ജെ.പി. -യും സംഘ പരിവാറുകാരും അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ബോധപൂർവം സൃഷ്ടിച്ചതാണ് മുസ്‌ലീം വിരുദ്ധ വികാരം. ആ മുസ്‌ലീം വിരുദ്ധ വികാരമാണ് ബാബ്‌രി മസ്ജിദ് പൊളിച്ചതിലും, 2002-ലെ ഗുജറാത്ത് കലാപത്തിലും, ഇപ്പോൾ പൗരത്വ ബില്ലിനെ അനുകൂലിച്ചുള്ള പ്രസ്താവനകളിലും ഒക്കെ കാണുവാൻ സാധിക്കുന്നത്.
കേരളത്തിൽ 1990-കളിലെ ഗൾഫ് പണത്തിൻറ്റെ ഒഴുക്കിന് ശേഷമാണ് മുസ്‌ലീം തീവ്രവാദം വളരുന്നത്. തീവ്രവാദം മാത്രമല്ലാ; എന്ത് സംഘടനാ സംവിധാനത്തിൻറ്റെ പ്രവർത്തനത്തിനും വളർച്ചക്കും പണം ആവശ്യമാണല്ലോ.
ഗൾഫ് പണവും, ബിസിനസ്സും അതൊക്ക പോപ്പുലർ ഫ്രണ്ടിനും, എസ്.ഡി.പി.ഐ - ക്കും ഉണ്ടാക്കിക്കൊടുത്തു എന്ന് പറയാം. പക്ഷെ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ വർഗീയത അങ്ങനെയല്ല വളർന്നത്. ബ്രട്ടീഷുകാർ വരുന്നതിന് മുൻപ് ഇന്ത്യയിൽ ഒരു ഹിന്ദു-മുസ്‌ലീം കലാപം പോലും ഉണ്ടായിട്ടില്ല.
ബ്രട്ടീഷുകാർ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും തമ്മിൽ അകറ്റിയത്. ബ്രട്ടീഷുകാരുടെ ആ 'പൊളറയ്സേഷൻ' ടെക്നിക്ക് തന്നെയാണ് ബി.ജെ.പി. - യും, സംഘ പരിവാറുകാരും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുറത്തെടുക്കുന്നത്.
മധ്യ കാലഘട്ടത്തെ ആക്രമണങ്ങളും, ക്ഷേത്രം തകർക്കലുമൊക്കെ അധികാരത്തിന് വേണ്ടിയായിരുന്നു. അതൊന്നും പൊതുജനത്തെ വലിയ തോതിലൊന്നും ബാധിച്ചിരുന്നില്ല. 6 ലക്ഷത്തിൽ മിച്ചം വരുന്ന ഗ്രാമങ്ങളിലായിരുന്നു അന്നത്തെ 90 ശതമാനത്തിലേറെ ഇൻഡ്യാക്കാരും.
ഹിന്ദു എന്ന മത സങ്കൽപ്പമോ, ഇന്ത്യ എന്ന രാഷ്ട്ര സങ്കൽപ്പമോ മധ്യ കാല ഇന്ത്യയിൽ രൂപപ്പെട്ടിരുന്നില്ല. പിന്നെങ്ങനെ ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മിൽ അന്നൊക്കെ സ്പർദ്ധ ഉണ്ടാകും? ഇന്ന് ഉത്തരേന്ത്യയിലെ ബഹു ഭൂരിപക്ഷം മുസ്‌ലീങ്ങളും ദരിദ്രരാണ്.
സച്ചാർ കമ്മിറ്റി പറയുന്നത് അവരുടെ സാമ്പത്തിക സ്ഥിതി ദളിതരേക്കാൾ മോശമാണെന്നാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദരിദ്ര വിഭാഗങ്ങളെ പശുവിൻറ്റെ പേരിലും, രാജ്യസ്നേഹത്തിൻറ്റെ പേരിലും ആക്രമിച്ചാണ് ഇപ്പോൾ ബി.ജെ.പി. -ക്കാരും, സംഘ പരിവാറുകാരും തങ്ങളുടെ ഹിന്ദു അസ്തിത്വം തെളിയിക്കുന്നത്!!!
ചുരുക്കം പറഞ്ഞാൽ ഹിന്ദുവാണെന്ന് തെളിയിക്കാൻ വഴിയേ പോകുന്ന ഏതെങ്കിലും പാവപ്പെട്ടവനിട്ട് തല്ലുകൊടുക്കണമെന്നുള്ള ഗതികേടിലാണ് ബി.ജെ.പി. -ക്കാരും, സംഘ പരിവാറുകാരും ഇപ്പോൾ.
സംഘ പരിവാറുകാരും, കമ്യൂണിസ്റ്റുകാരും 1984-ലെ ഡൽഹിയിൽ ഉണ്ടായ കലാപത്തോട് ഈയിടെ വടക്കു കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തെ താരതമ്യപ്പെടുത്തുമ്പോൾ ഖാലിസ്ഥാൻ തീവ്രവാദത്തെ പൂർണമായും വിസ്മരിക്കുകയാണ് അവർ.
അന്നത്തെ സിക്ക് തീവ്രവാദത്തിന് എന്തെങ്കിലും ഒരു മാന്യത കൊടുത്തിട്ടുണ്ടെങ്കിൽ അത് ചെയ്തത് കമ്യൂണിസ്റ്റുകാരാണ്. തീവ്രവാദത്തെ ജനകീയ സമരമായി തെറ്റായി വ്യാഖ്യാനിച്ചു അന്നത്തെ കമ്യൂണിസ്റ്റുകാർ. ഇന്ത്യൻ സ്റ്റെയിറ്റിനെ എതിർക്കുവാൻ വേണ്ടി എല്ലാ പ്രതിലോമകരമായ തീവ്രവാദ പ്രസ്ഥാനങ്ങളേയും കഴിഞ്ഞ കാലങ്ങളിൽ വാഴ്ത്തി പാടിയിട്ടുണ്ട് കമ്യൂണിസ്റ്റുകാർ.
സിക്ക് തീവ്രവാദികളെ മറന്നുകൊണ്ട് ബി.ജെ.പി.- ക്കാർ 1984-ലെ കലാപം ഉയർത്തി കാട്ടാൻ ശ്രമിക്കുന്നത് തീർത്തും പരിഹാസ്യമാണ്. കോൺഗ്രസ്സ് ഒരിക്കലും ബി.ജെ.പി. മുസ്ലീങ്ങൾക്കെതിരെ നിരന്തരമായി നടത്തുന്നത് പോലെ സിക്കുകാർക്കെതിരെ വംശീയ അധിക്ഷേപം നടത്തിയിട്ടില്ല എന്നതും കൂടി ഇതിൻറ്റെ കൂടെ ചേർത്തു വായിക്കണം.
പാക്കിസ്ഥാൻ വിരോധവും, മുസ്ലീം വിരോധവും ഇല്ലെങ്കിൽ ബി.ജെ.പി. എന്ന പാർട്ടി ഇല്ല. ബി.ജെ.പി. - യുടേയും, സംഘ പരിവാറിൻറ്റെയും നിലനിൽപ്പ് പോലും മുസ്ലീം വിരോധം എന്ന പ്രത്യയ ശാസ്ത്രത്തിൽ അധിഷ്ടിതമാണ്. കോൺഗ്രസ് എന്നാണ് അതുപോലെ സിക്ക് വിരോധം കാണിച്ചിട്ടുള്ളത്???
ഡൽഹിയിൽ സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ഒരു വർഗമായിരുന്നു 1984-ൽ സിക്കുകാർ. അതുമൂലം കൊള്ളയായിരുന്നു 1984-ലെ കലാപത്തിൻറ്റെ പ്രധാന ഉദ്ദേശ്യമെന്ന് ഖുശ്വന്ത് സിംഗ് പോലും പല തവണ പറഞ്ഞിട്ടുള്ളതാണ്.
1984-ലെ കലാപത്തിന് ശേഷം ആഭ്യന്തര മാന്ത്രിയായത് സിക്കുകാരനായ ബൂട്ടാ സിംഗ് ആയിരുന്നു. പഞ്ചാബിൽ അന്നും ഇന്നും സിക്കുകാരനാണ് കോൺഗ്രസിൻറ്റെ മുഖ്യമന്ത്രി. സിക്കുകാരനായ ഡോക്റ്റർ മൻമോഹൻ സിംഗ് കോൺഗ്രസിൻറ്റെ പൂർണ പിന്തുണയോടെ പ്രധാന മന്ത്രിയായി 10 വർഷം ഭരിച്ചു.
ഡോക്ടർ മൻമോഹൻ സിംഗ് രണ്ടു തവണ പാർലെൻമെൻറ്റിൽ സിക്ക് കലാപത്തിന് മാപ്പു പറഞ്ഞു. നരേന്ദ്ര മോഡി ഗുജറാത്ത് കലാപത്തിന് അതുപോലെ എന്നെങ്കിലും മാപ്പ് പറയുമോ???
സിക്ക് തീവ്രവാദികളും ക്രൂരതയുടെ കാര്യത്തിൽ ഒട്ടും മോശക്കാരല്ലായിരുന്നു. 1984-ൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം അനേകം പേർ സിക്ക് തീവ്രവാദികളാൽ കൊല്ലപ്പെട്ടു. സിക്ക് തീവ്രവാദികൾ ഇത്തരം പ്രതികാര നടപടികൾ തുടർന്നപ്പോഴും സിക്ക് എന്ന കമ്യുണിറ്റിക്കെതിരേ കോൺഗ്രസ്സ് ഒരുകാലത്തും നിലകൊണ്ടില്ല എന്നതാണ് കോൺഗ്രസ്സ് സർക്കാരുകളുടെ നേട്ടം.
ബൂട്ടാ സിംഗ്, മോണ്ടേക് സിംഗ്, മൻമോഹൻ സിംഗ് - ഇവരെ പോലെ അനേകം സിക്കുകാർ കോൺഗ്രസ് ഭരണകാലത്ത് ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ഇതുപോലെ മുസ്ലീം ജന സമൂഹത്തിൻറ്റെ വിശ്വാസം ആർജിക്കാൻ ബി.ജെ.പി. - ക്ക് എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ??? ഇനി ഭാവിയിലെങ്കിലും കഴിയുമോ???
ഗുജറാത്ത് കലാപം നൽകിയ മോശം ഇമേജിൽ നിന്ന് രക്ഷപെടാൻ ബി.ജെ.പി. ശ്രമിച്ചത് ഡോക്റ്റർ എ.പി.ജെ. അബ്ദുൾ കലാമിനെ പിന്നീട് രാഷ്ട്രപതി ആക്കിയാണ്. ഡോക്ടർ അബ്ദുൾ കലാമിൻറ്റെ ആത്മ കഥ വായിച്ചാൽ ബി.ജെ.പി. - യുടെ ആ മോശം ഇമേജ് മാറിയതായും തോന്നത്തില്ല.
ഗുജറാത്ത് കലാപവും, മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളും തന്നെ തീർത്തും ഉലച്ചു കളഞ്ഞു എന്നാണ് അദ്ദേഹം ആത്മകഥയിൽ പറയുന്നത്. ഗുജറാത്ത് സന്ദർശിച്ചതല്ലാതെ കലാപബാധിതർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായി എന്ന് ഡോക്റ്റർ എ.പി.ജെ. അബ്ദുൾ കലാം പോലും അവകാശപ്പെടുന്നില്ലാ.
മുസ്ലീം വോട്ട് ഞങ്ങൾക്ക് വേണ്ടാ എന്നു പറയുന്ന അനേകം നേതാക്കന്മാർ ഉള്ള ബി.ജെ.പി. പോലത്തെ ഒരു പാർട്ടിയിൽ നിന്ന് കോൺഗ്രസ് സിക്ക് കമ്യുണിറ്റിയുമായി സാധിച്ചെടുത്തത് പോലെയുള്ള ഒരു 'വിശ്വാസമാർജിക്കൽ' എന്ന പ്രക്രിയ എന്നെങ്കിലും തുടക്കം കുറിക്കപ്പെടുമോ??? ഒരു 'വിശ്വാസമാർജിക്കൽ' പ്രക്രിയ ബി.ജെ.പി.-യും, മുസ്‌ലീം സമൂഹവുമായി എന്നെങ്കിലും നമുക്ക് ആശിക്കാനാകുമോ???
(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)