Advertisment

ബി.ജെ.പി. അത്ര ശക്തമല്ലാത്ത ബംഗാളിലും, ആസാമിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായുള്ള 'പൗരത്വ ബിൽ'

New Update

publive-image

Advertisment

ഹിന്ദു പോലും അല്ലാത്ത, ജൈനനായ അമിത് ഷായാണ് ഹിന്ദുക്കൾക്ക് വേണ്ടി പാർലമെൻറ്റിൽ ആക്രോശിക്കുന്നത്; കേരളത്തിൽ വന്ന് 'സ്വാമിയേ ശരണം' എന്ന് ശബരിമല അയ്യപ്പന് വേണ്ടി രാഷ്ട്രീയ കാഹളം മുഴക്കുന്നതും.

അമിത് ഷായുടെ 'ബോഡി ലാങ്ഗ്വേജ്‌' ശ്രദ്ധിച്ചാൽ ഒത്തിരി കാപട്യങ്ങൾ വെളിവാകും. ജൈനനായ അമിത് ഷാ കാവി വസ്ത്രം ധരിച്ചുവന്നാണ് പാർലമെൻറ്റിൽ പൗരത്വ ബില്ലിന് വേണ്ടി കള്ളങ്ങളുടെ പെരുമഴ പുറത്തെടുത്തത്. ജൈനരുടെ സന്യാസ വേഷം വെളുപ്പാണ്; അല്ലാതെ കാവിയല്ല.

തുണിയൊന്നും ധരിക്കാത്ത ദിഗംബര സന്യാസിമാരേയും ജൈനരിൽ കാണാം. അത്തരം ചില സന്യാസിമാർ ടി.വി. - യിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഹിന്ദുവിന് വേണ്ടി വാദിക്കുമ്പോൾ ജൈനനായ അമിത് ഷായുടെ 'ശരീര ഭാഷ' ജൈനരിൽ നിന്ന് തുലോം വ്യത്യസ്തമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ഈ പൗരത്വ ബില്ലിനെ ചുറ്റിപ്പറ്റി അമിത് ഷാ ഉണ്ടാക്കുന്ന വിവാദങ്ങൾ മുഴുവനും ബി.ജെ.പി. അത്ര ശക്തമല്ലാത്ത ബംഗാളിലും, ആസാമിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് എന്നുള്ളത് പകൽ പോലെ വ്യക്തമാണ്.

publive-image

അമിത് ഷാ പാർലമെൻറ്റിൽ ഇൻഡ്യാ - പാക്കിസ്ഥാൻ വിഭജനത്തിന് കോൺഗ്രസിനെ കുറ്റപ്പെടുത്തി. പക്ഷെ സത്യമെന്താണ്? ബ്രട്ടീഷുകാർക്ക് ശീത യുദ്ധത്തിൻറ്റെ സമയത്ത് മുൻ സോവിയറ്റ് യൂണിയനെ ചെറുക്കണമായിരുന്നു.

ഇങ്ങനെ റഷ്യൻ സ്വാധീനത്തെ ചെറുക്കുവാൻ വേണ്ടി ചർച്ചിൽ ജിന്നയുമായി വളരെ നാൾ കത്തിടപാടുകൾ നടത്തിയതായി നാഷണൽ ജ്യോഗ്രഫിക് ചാനൽ ഒരു ഡോക്കുമെൻറ്ററിയിൽ കാണിക്കുന്നുണ്ട്. നാഷണൽ ജ്യോഗ്രഫിക് കുറച്ചു നാൾ മുമ്പ് പ്രക്ഷേപണം ചെയ്ത ഒരു ഡോക്കുമെൻറ്ററിയിൽ ബ്രട്ടീഷ് ജനറൽമാർ കമ്യുണിസ്റ്റ് സ്വാധീനത്തെ ചെറുക്കുന്നതിനെ കുറിച്ച് തയാറാക്കിയ അതീവ രഹസ്യമായ രേഖകൾ കാണിച്ചു.

പിൽക്കാലത്ത് പാക്കിസ്ഥാൻ പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യക്കെതിരേ കൂട്ട് കൂടുകയുമുണ്ടായി. സൊവിയറ്റ് യൂണിയൻറ്റെ അഫ്ഗാൻ അധിനിവേശക്കാലത്ത് അമേരിക്ക സമർത്ഥമായി പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തുകയായിരുന്നല്ലോ.

പാക്കിസ്ഥാനിലെ ഇന്നത്തെ അസ്ഥിരതക്കും, മുസ്ലിം തീവ്രവാദത്തിനും തുടക്കം അവിടെ നിന്നാണ്. സോഷ്യലിസ്റ്റ് പ്ലാനിങ്ങിനോടും, പഞ്ചവത്സര പദ്ധതികളോടും ആഭിമുഖ്യം കാണിച്ച നെഹ്റുവിനെ പോലുള്ള നേതാക്കളോട് പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല.

ഈ ബ്രട്ടീഷ് താൽപര്യങ്ങളും, ജിന്നയുടെ 'പേഴ്‌സണൽ അംബീഷനും' കൂടിച്ചേർന്നപ്പോഴായിരുന്നു പാക്കിസ്ഥാൻ പിറവിയെടുത്തത്.

ബ്രട്ടീഷുകാർക്ക് ശീത യുദ്ധത്തിൻറ്റെ സമയത്ത് മുൻ സോവിയറ്റ് യൂണിയനെ ചെറുക്കാൻ പാക്കിസ്ഥാൻ പോലുള്ള ഒരു രാജ്യം വേണമായിരുന്നു. അത് തന്നെയായിരുന്നു ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് പിന്നിലുള്ള പ്രധാന കാരണം.

നെഹ്റുവിനെകാളേറെ പട്ടേൽ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് അനുകൂലമായിരുന്നു. ക്യാബിനറ്റ് മിഷനുമായി പട്ടേൽ ഇക്കാര്യം ചർച്ച ചെയ്ത് അനുകൂലമായ നിലപാട് അറിയിക്കുന്നുമുണ്ട്.

പാക്കിസ്ഥാൻൻറ്റെ രൂപീകരണം തന്നെ പാശ്ചാത്യശക്തികളുടെ പിന്ബലത്തിലാകയാൽ, പാക്കിസ്ഥാന് പിന്നീട് പലപ്പോഴും ഈ പാശ്ചാത്യശക്തികളുടെ പിന്തുണ കിട്ടുന്നും ഉണ്ട്.

1947 ഒക്റ്റോബർ 22-ന് പാക്കിസ്ഥാൻറ്റെ നോർത്ത് വെസ്റ്റ് ഫ്രണ്ടിയർ പ്രോവിൻസിൽ നിന്നുള്ള ട്രൈബലുകളുടെ ആക്രമണം ഉണ്ടായപ്പോൾ നെഹ്‌റുവിൻറ്റെ നേതൃത്വത്തിന് അധികം പിന്തുണ നൽകാനൊന്നും പാശ്ചാത്യശക്തികൾ തയാറായില്ല.

പക്ഷെ കാശ്മീരി പണ്ഡിറ്റായ നെഹ്‌റുവിൻറ്റെ കാശ്മീരിനോടുള്ള വൈകാരികമായ ബന്ധം ശക്തമായ പ്രതികരണത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചു.

BJP ഇപ്പോൾ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന മരണം വരെ കോൺഗ്രസുകാരനായ പട്ടേലിന് കാശ്മീർ ഇന്ത്യയോട് കൂട്ടി ചേർക്കുന്നതിലും, അതുവഴിയുള്ള പ്രശ്നങ്ങളിലും വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു. ഇത് ചരിത്ര സത്യം.

1947 - ൽ എന്തുകൊണ്ട് കാശ്മീർ മുഴുവനും ഇന്ദ്യയോട് ചേർക്കപ്പെട്ടില്ല എന്ന ചോദ്യം അപ്പോഴും വരാം. ലോക രാഷ്ട്രങ്ങളുടെ മുന്നിൽ പാക്കിസ്ഥാനെ ആക്രമണകാരിയായി ചിത്രീകരിക്കുക ആയിരുന്നു നെഹ്‌റുവിൻറ്റെ ഉദ്ദേശ്യം.

പക്ഷെ പാശ്ചാത്യ സഖ്യ ശക്തിയായി മാറിയ പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ അന്താരാഷ്‌ട്ര വേദികളിൽ അമേരിക്കയും യൂറോപ്പും തയാറായില്ല. 1971-ൽ ഒരു കോടിയിൽ മിച്ചം അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിച്ചിട്ടും ഇന്ത്യയെ സപ്പോർട് ചെയ്യാൻ തയാറാതിരുന്നവരാണ് ഈ പാശ്ചാത്യ ശക്തികൾ.

അമേരിക്കയാവട്ടെ, 'Seventh Fleet' എന്നറിയപ്പെട്ടിരുന്ന ഏഴാം കപ്പൽ പടയെ അയച്ച് ബംഗ്ലാദേശ് യുദ്ധസമയത്ത് ഇന്ത്യയെ പേടിപ്പിക്കാൻ വരെ നോക്കിയിരുന്നു. തക്ക സമയത്ത് മുൻ സോവിയറ്റ് യൂണിയൻറ്റെ നേവി തുണച്ചതാണ് ഇന്ത്യക്ക് രക്ഷയായത്.

ഈ ചരിത്ര സത്യങ്ങളൊക്കെ അമിത് ഷായ്ക്ക് അറിയാത്തതാണോ? ഇന്നിപ്പോൾ റഷ്യയിലും, അമേരിക്കയിലും, യൂറോപ്പിപ്പിലെ പല രാജ്യങ്ങളിലും തീവ്ര ദേശീയതയുടെ പുഷ്കര കാലമാണല്ലോ. ഏഷ്യയിലും പണ്ട് ഈ മണ്ണിൻറ്റെ മക്കൾ വാദം ഉണ്ടായിരുന്നു.

മലേഷ്യയിൽ പണ്ട് 'ഭൂമി പുത്രർ' എന്നൊരു കൺസെപ്റ്റ് ഉണ്ടാക്കിയത് തന്നെ മണ്ണിൻറ്റെ മക്കൾ വാദത്തെ പിന്തുടർന്ന് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയായിരുന്നു. അമിത് ഷായുടെ നേത്വത്ത്വത്തിൽ ഇന്ത്യയിലും അങ്ങനെ തന്നെ.

ഇതെഴുതുന്ന ആളുടെ പണ്ടത്തെ ഒരു പ്രൊഫസർ മലേഷ്യയിൽ ദീർഘ നാൾ ജീവിച്ച വ്യക്തിയായിരുന്നു. അദ്ദേഹം ഈ 'ഭൂമി പുത്രർ' എന്ന കൺസെപ്റ്റിനെ കൂടെ കൂടെ ഞങ്ങളോട് സംസാരിക്കുമായിരുന്നു.

പക്ഷെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് വരുമ്പോൾ കണ്ടമാനം വ്യത്യാസമുണ്ട്. 'ഏഷ്യൻ റ്റൈഗേർസ്' എന്ന് വിളിപ്പേരുള്ള സിംഗപ്പൂർ, തായ്‌വാൻ, സൗത്ത് കൊറിയ, ഹോംഗ്കോംഗ് - ഈ നാല് അയൽ രാജ്യങ്ങളുടേയും സാമ്പത്തിക വളർച്ച മലേഷ്യയിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യ അങ്ങനെ അല്ലല്ലോ. ദരിദ്ര നാരായണന്മാർ ഇഷ്ടം പോലെ ഈ രാജ്യത്തുണ്ട്. തൊഴിലില്ലാത്ത ചെറുപ്പക്കാരെ വഴിതിരിച്ചു വിടാൻ അമിത് ഷാ മനഃപൂർവം 'മത കാർഡ്' കളിക്കുകയാണ് ഇവിടെ. തൊഴിലില്ലാത്ത ചെറുപ്പക്കാരാണ് ഏതൊരു സമ്മേളനത്തിലും യോഗി ആദിത്യനാഥിൻറ്റെ കാല് തൊട്ട് വന്ദിക്കാൻ മത്സരിക്കുന്നതും.

ചെറുപ്പക്കാർ യോഗി ആദിത്യനാഥിൻറ്റെ കാല് തൊട്ട് വന്ദിക്കുന്ന പരിപാടി ഇഷ്ടം പോലെ തവണ ടി.വി. - യിൽ കണ്ടിട്ടുണ്ട്. കുറേ ദിവസങ്ങൾക്ക് മുമ്പ് നാഷണൽ ജോഗ്രഫിക്ക് ചാനൽ പ്രക്ഷേപണം ചെയ്ത ഗംഗയെ കുറിച്ചുള്ള ഡോക്കുമെൻറ്ററിയിൽ ഉത്തർപ്രദേശിലെ അസംഘടിതരായ മനുഷ്യർ താമസിക്കുന്ന ഇടങ്ങളൊക്കെ കാണിച്ചു. ഭീകരമായ ദാരിദ്ര്യമാണ് നാഷണൽ ജോഗ്രഫിക്ക് കാണിച്ചുതന്നത്.

തെരുവുനായ്ക്കളും, മാലിന്യ കൂമ്പാരങ്ങളും ഒക്കെയുള്ള ഈ ദാരിദ്ര്യം തന്നെ ഇന്ത്യയിൽ കണ്ടമാനം 'പൊലൂഷനും' സൃഷ്ടിക്കുന്നുണ്ട് എന്നാണ് ആ പരിപാടിയിൽ പങ്കെടുത്ത പ്രസിദ്ധ പാരിസ്ഥിതിക വാദിയായ സുനിതാ നാരായൺ പറഞ്ഞത്.

'സെൻറ്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻറ്റിലെ' സുനിതാ നാരായൺ 'ഡൗൺ റ്റു എർത്' എന്ന മാസികയുടെ എഡിറ്റർ കൂടിയാണ്. അവരുടെ വാക്കുകളിലും, മറ്റനേകം പേരുടെ വാക്കുകളിലും ഗംഗ ഇന്ന് നേരിടുന്ന ഭീകരമായ 'പൊലൂഷൻ' കാണിച്ചുതന്നു.

ഋഷികേശ് കഴിഞ്ഞാൽ ഗംഗയിൽ മലിനീകരണം തുടങ്ങുകയായി. പല സ്ഥലങ്ങളിലും ഗംഗ ഇന്ന് കുളിക്ക് പോലും യോഗ്യമല്ല. രാജ്യ തലസ്ഥാനമായ ഡെൽഹിയിലാണെങ്കിൽ ഭീകരമായ വായൂ മലിനീകരണമാണ്.

ചുരുക്കം പറഞ്ഞാൽ മനുഷ്യന് അവശ്യം വേണ്ട വെള്ളത്തെ കുറിച്ചോ, വായുവിനെ കുറിച്ചോ നമ്മുടെ ഭരണകർത്താക്കൾ ബോധവാന്മാരല്ല. പാർലമെൻറ്റിൽ ഡെൽഹിയിലെ ഭീകരമായ വായൂ മലിനീകരണത്തെ കുറിച്ചുള്ള ചർച്ച നടന്നത് തീർത്തും ഉദാസീനതയോട് കൂടിയായിരുന്നു.

ഭരിക്കുന്ന സർക്കാരിന് ഇത്തരം ഗൗരവമേറിയ പ്രശ്നങ്ങളോട് യാതൊരു അനുഭാവവുമില്ലാ. ബി.ജെ.പി. - യും സംഘ പരിവാറും മനഃപൂർവം 'മത കാർഡ്' ഇറക്കി മനുഷ്യരെ ഇത്തരം അടിസ്ഥാന പ്രശ്‍നങ്ങളിൽ നിന്ന് വഴിതിരിച്ചു വിടുകയാണ്. ആ അടിസ്ഥാന പ്രശ്‍നങ്ങളിൽ നിന്ന് വഴിതിരിച്ചു വിടുന്നതിൻറ്റെ ഭാഗം തന്നെയാണ് ഇപ്പോൾ കോണ്ടുവന്നിട്ടുള്ള പൗരത്വ ബില്ലും.


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment