Advertisment

സമ്പദ് വ്യവസ്ഥ കീഴ്പോട്ടാണെങ്കിൽ ഒരു നാടകവും ഓടത്തില്ലാ എന്നു തന്നെയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം കാണിക്കുന്നത്

New Update

publive-image

Advertisment

ന്ത്യയിലെ ദാരിദ്ര്യം മാറ്റുന്നതിനെ കുറിച്ച് പല മൂഢ സങ്കൽപ്പങ്ങളും ആണ് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഉള്ളത്. ഇന്ത്യയെ ചൈനയോ ദക്ഷിണ കൊറിയയോ ആക്കാൻ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ സമ്മതിക്കില്ല.

ഒരു സാധാരണ പൗരൻറ്റെ പെർ ക്യാപ്പിറ്റാ ഇൻകം' അതല്ലെങ്കിൽ ആളോഹരി വരുമാനം 10 - 20 വർഷങ്ങൾക്കുള്ളിൽ തന്നെ നാലും അഞ്ചും ഇരട്ടിയായി വർധിക്കുമ്പോൾ മാത്രമേ ദാരിദ്ര്യം മാറുകയുള്ളൂ. ദക്ഷിണ കൊറിയയിൽ സംഭവിച്ചതും അതാണ്. പൊതുസമൂഹത്തിൽ ഉണ്ടാകേണ്ട ആ 'വെൽത് ക്രിയേഷന്' ഇന്ത്യയിലെ ഈ രണ്ടു കൂട്ടരും എന്നും എതിരായിരുന്നു.

ഇന്ത്യൻ സാമ്പത്തിക വളർച്ചയെ ഇടതുപക്ഷം മൂഢമായ വിപ്ലവ സങ്കൽപ്പങ്ങൾ പറഞ്ഞു എതിർത്തു; വലതുപക്ഷത്തിനാകട്ടെ 'സ്വദേശി' സങ്കൽപ്പങ്ങളായിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജെർമനിയും, ജപ്പാനും രാഷ്ട്ര പുനഃനിർമാണ പ്രക്രിയ നടത്തിയാണ് പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക ശക്തികളായി മാറിയത്.

ഇന്ത്യയിൽ അങ്ങനെയുള്ള ഒരു രാഷ്ട്ര പുനഃനിർമാണ പ്രക്രിയ കാണാനുണ്ടോ? വളരെ ചെറിയ രാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാൻ - ഇവരൊക്കെ അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചാണ് പൊതുസമൂഹത്തിൽ ഉണ്ടാകേണ്ട 'വെൽത് ക്രിയേഷൻ' സംജാതമാക്കിയത്.

എൽ ജി, സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ്, ടൊയോട്ട, മിറ്റ് സുബുഷി - അങ്ങനെ പല അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഈ രണ്ടു രാജ്യങ്ങളിലുമുണ്ട്. ഇന്ത്യയിൽ അങ്ങനെയുള്ള ഏതെങ്കിലും അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഉണ്ടോ?

നരേന്ദ്ര മോഡി സർക്കാർ പണ്ട് 'മെയ്ക്ക് ഇൻ ഇൻഡ്യാ' പ്രഖ്യാപനം നടത്തിയിരുന്നു. 'മെയ്ക്ക് ഇൻ ഇൻഡ്യാ' പദ്ധതി ഓടത്തില്ലാ എന്ന് പൂർണ ബോധ്യമായപ്പോൾ ഇപ്പോൾ 'അസ്സെംബ്ളിങ് ഇൻ ഇൻഡ്യാ' പദ്ധതിയായി 'മെയ്ക്ക് ഇൻ ഇൻഡ്യാ' മാറുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ!!!

'ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെൻറ്റ്' അതല്ലെങ്കിൽ മൂലധന നിക്ഷേപത്തിലൂടെ ഇന്ത്യയിൽ തൊഴിൽ സൃഷ്ടിക്കപ്പെടുന്നില്ലാ. ഇന്ത്യയിൽ 90 ശതമാനത്തിലേറെ തൊഴിൽ സൃഷ്ടിച്ചിരുന്ന അസംഘടിത മേഖല നോട്ട് നിരോധനം, ജി.എസ്.ടി. - തുടങ്ങിയ നടപടികളിലൂടെ പ്രതിസന്ധിയിലുമായി.

ഇന്നിപ്പോൾ ഒരു നൂറ് പോസ്റ്റിന് അപേക്ഷ ക്ഷണിച്ചാൽ ലക്ഷങ്ങൾ അപേക്ഷിക്കുന്ന സാഹചര്യം ആണ് ഈ രാജ്യത്തുള്ളത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ജാനുവരിയിൽ 12 ലക്ഷം പേരാണ് 8000 പോലീസ് കോൺസ്റ്റബിൾമാരുടെ ജോലിക്ക് അപേക്ഷിച്ചത്.

അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും ഉത്തർ പ്രദേശ് പൊലീസിലെ 'മെസേഞ്ചർ' പോസ്റ്റിന് അപേക്ഷിച്ച വാർത്തയാണ് കുറച്ചു നാൾ മുമ്പ് പുറത്തു വന്നത്.

2018 മാർച്ച് 30 - ലെ 'ഇന്ത്യ ടി. വി.' റിപ്പോർട്ട് പ്രകാരം റെയിൽവേയിലെ ഏതാണ്ട് ഒരു ലക്ഷം ജോലിക്ക് അപേക്ഷിച്ചത് 2 . 12 കോടി ആൾക്കാരാണ്.

2 കോടി 12 ലക്ഷം ജനം ജോലിക്ക് അപേക്ഷിക്കണം എന്നുവെച്ചാൽ അത്രയധികം തൊഴിലില്ലായ്മ ഇന്ത്യയിൽ ഉണ്ടെന്നു സാരം. 2 കോടി 12 ലക്ഷം യുവാക്കക്കൾ ജോലിക്ക് എന്തിന് അപേക്ഷിക്കണം, കേവലം 62 പ്യൂൺ പോസ്റ്റിന് അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും എന്തിന് അപേക്ഷിക്കണം - എന്നൊക്കെ ചോദിക്കുമ്പോഴാണ് നമ്മുടെ സമ്പത് വ്യവസ്ഥയിലെ ചില ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ മനസിലാക്കേണ്ടത്.

ഒരു വർഷം ഒരു കോടി തൊഴില്‍ സൃഷ്ടിക്കുമെന്നാണ് 2014 - ൽ മോദി വാഗ്ദാനം ചെയ്തത്. 135 കോടിയിലധികം വരുന്ന ഇന്ത്യൻ ജനസംഖ്യയിലെ മൂന്നിൽ രണ്ട് വരുന്ന യുവാക്കളെ അന്ന് ആ വികസന വാഗ്ദാനം കാര്യമായി ആകർഷിച്ചു.

മറ്റെന്തിനാക്കാളും ഉപരി ആ വികസന വാഗ്ദാനമാണ് ഇന്ത്യൻ ജനതയെ ആകർഷിച്ചതും, മോഡിയെ അധികാരത്തിൽ എത്തിച്ചതും.

പക്ഷെ ഇപ്പോൾ കേൾക്കുന്നതെന്താണ്? 2017 -18 കാലഘട്ടത്തിൽ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായിരിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ച നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കിയത്.

ആറിലൊന്ന് ഗ്രാമീണ യുവാക്കളും തൊഴില്‍ രഹിതരാണ് എന്നും ആ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തേ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതിൽ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു.

2018 - ൽ ഏതാണ്ട് 11 മില്യൺ അതല്ലെങ്കിൽ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന് പ്രവചിച്ചിരുന്നു. അത് വളരെ കൂടുതലാണെന്നു വിമർശിച്ചിരുന്നവർക്ക് നാഷണൽ സാമ്പിൾ സർവേയുടെ ലേബർ റിപ്പോർട്ട് പുറത്തിറങ്ങിയതോടെ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായി.

അനേകം പേർക്ക് ജോലി പോകുന്ന വാർത്തകൾ പതിയെ പതിയെ ഇന്ത്യയിലെ പൊതുസമൂഹം തിരിച്ചറിയുകയാണ്. മതവും രാജ്യസ്നേഹവും ഒക്കെ അടുപ്പത്ത് കഞ്ഞിക്കലത്തിൽ അരിയില്ലെങ്കിൽ ഓടത്തില്ലാ. മതവും രാജ്യസ്നേഹവും ഒന്നും ആർക്കും കഞ്ഞി വിളമ്പി തരത്തില്ലല്ലോ.

അതുകൊണ്ട് 'മോഡി പ്രഭാവം' പതുക്കെ പതുക്കെ ഈ രാജ്യത്ത് മങ്ങുകയാണ്. അതാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്.

ഡൽഹിയിൽ വിജയം ലക്ഷ്യമിട്ട് ബി.ജെ.പി. 5329 പൊതുയോഗങ്ങളും റോഡ് ഷോകളും ആണ് നടത്തിയത്. ബി.ജെ.പി. - യുടെ പ്രമുഖരെല്ലാം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തു.

പല വീടുകളിലും സംഘ പരിവാർ പ്രവർത്തകർ നേരിട്ട് ചെന്നു. വാതിൽ തുറക്കുമ്പോൾ വീട്ടമ്മമാരുടേയും ഗൃഹനാഥരുടേയും കാൽ തൊട്ടു തൊഴുതു; പലരുടേയും കാലിൽ വീണ് സാഷ്ടാംഗപ്രമാണം നടത്തിയാണ് ബി.ജെ.പി. ഡൽഹിയിൽ വോട്ട് അഭ്യർത്ഥിച്ചത്.

പക്ഷെ ഈ നാടകങ്ങളൊന്നും സമ്പദ് വ്യവസ്ഥ കീഴ്പോട്ടാണെങ്കിൽ ഓടത്തില്ലാ എന്നു തന്നെയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം കാണിക്കുന്നത്.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment