മലയാളിക്ക് നഷ്ടമാകുന്ന പ്രാദേശിക സംസ്കാരം - 1970 കളിലും 80 കളിലും നിലവിലുണ്ടായിരുന്ന മത സാഹോദര്യത്തിൽ ഊന്നിയ പ്രാദേശിക സംസ്കാരത്തിൽ നിന്ന് ഭിന്നമാകുന്ന ഇന്നത്തെ കേരളം

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

പ്രേം നസീറും ജയഭാരതിയും കൂടിയുള്ള പ്രസിദ്ധമായ പാട്ടുസീനാണ്,

"പതിനാലാം രാവുദിച്ചത് മാനത്തോ..

കല്ലായിക്കടവത്തോ..

പനിനീരിൻ പൂ വിരിഞ്ഞത്

മുറ്റത്തോ കണ്ണാടി കവിളത്തോ.. "

- എന്നുള്ളത്. 'മരം' എന്നുള്ള സിനിമയിലാണ് ഇത് ഉള്ളത്. യൂസഫലി കേച്ചേരിയുടെ പ്രസിദ്ധമായ വരികൾ. ആ പാട്ട് കേൾക്കുമ്പോൾ പതിനാലാം രാവുദിച്ചത് കല്ലായി കടവത്ത്‌ മാത്രമായിരുന്നില്ലാ; ലോകമെമ്പാടുമുള്ള മലയാളിയുടെ മനസ്സിലായിരുന്നു. അത്ര മനോഹരമായിരുന്നു അന്ന് ആ പാട്ടിലെ വരികൾ. ഇന്നും യു ട്യൂബിലെ ഹിറ്റ് ഗാനമാണിത്. പ്രേം നസീറും ജയഭാരതിയും കൂടി

"തനതിന്ത താനതിന്ത തിന്തിന്നോ..

താനിന്നി താനതിന്ത താനിന്നോ.. "

- എന്ന് താളം പിടിക്കുമ്പോൾ മലയാളിയും കൂടെ താളം പിടിക്കും.

"കല്ലായി പുഴയൊരു മണവാട്ടി

കടലിൻറ്റെ പുന്നാര മണവാട്ടി"

- എന്നുള്ള മറ്റൊരു ഹിറ്റ് പാട്ടും കല്ലായി പുഴയെ പശ്ചാത്തലമാക്കി ഉണ്ട്.

"കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ

മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ...."

- അങ്ങനെ കല്ലായി പുഴയെ പശ്ചാത്തലമാക്കി ബ്ളാക്ക് ആൻഡ് വൈറ്റും, കളറുമായി എത്രയെത്രയോ ഗാനങ്ങൾ.

publive-image

ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമകളിലെ മറ്റൊരു സൂപ്പർ ഹിറ്റ് ഗാനമാണ്

"കസ്തൂരിത്തൈലമിട്ടു മുടിമിനുക്കീ

മുത്തോടുമുത്തുവെച്ച വളകിലുക്കീ കയ്യില്‍

മുത്തോടുമുത്തുവെച്ച വളകിലുക്കീ

മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ...."

- എന്നുള്ളത്. ഇവിടേയും മലയാളിയുടെ അന്നത്തെ കാലത്തെ നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറും ജയഭാരതിയും കൂടിയുള്ള പ്രസിദ്ധമായ പാട്ടുസീനാണ്. ആ പാട്ടിലെ വരികൾ നോക്കുക:

"എന്നും പതിനാറുവയസ്സാണ് ഖല്‍ബില്‍

ഏഴു നേരവും കനവാണ് ഉള്ളില്‍

ഏഴു നേരവും കനവാണ്

പടിഞ്ഞാറന്‍ കടല്‍ക്കരെ പകലന്തിമയങ്ങുമ്പോള്‍...."

- ഇവിടെ കേരളത്തിലെ മുസ്‌ലിം കമ്യുണിറ്റിയുടെ തനതു ഭാവങ്ങൾ നന്നായി കാണാം.

ഒപ്പന ഒരുകാലത്ത് കേരളത്തിൻറ്റെ ഉത്സവമായിരുന്നു. മിക്ക സ്‌കൂളുകളിലും കോളേജുകളിലും കലോത്സവങ്ങളുടെ ഭാഗമായി ഒപ്പന ഉണ്ടായിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയാണ് ഒപ്പനയിലെ വധുവാക്കിയിരുന്നത്.

ഇത്തരം ഒരു സാംസ്കാരിക തനിമ നിലനിന്നിരുന്നതുകൊണ്ടാണ് 1970-കളിലും, 80-കളിലും ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ നിന്നും കളറിലേക്ക് മലയാള സിനിമ നീങ്ങിയപ്പോൾ ഒപ്പന പല സിനിമകളിലും വന്നത്. അന്നത്തെ മലയാള സിനിമയിലെ സുന്ദരി നായികയായിരുന്ന അംബിക പല ഒപ്പന പാട്ടുകളിലേയും കേന്ദ്ര കഥാപാത്രമായി.

"കന്നിപ്പളുങ്കേ പൊന്നുംകിനാവേ

സുന്ദരി പുന്നാരേ

കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം

കല്യാണരാവല്ലേ - ഇത്

കല്യാണരാവല്ലേ..?

- 1980-കളിലെ ഐ. വി. ശശിയുടെ സൂപ്പർ ഹിറ്റ് സിനിമയായ അങ്ങാടിയിൽ ഈ ഒപ്പന പാട്ട് അങ്ങനെ വന്നതാണ്. ബിച്ചു തിരുമലയുടെ വരികൾ. ശ്യാമിൻറ്റെ സംഗീതം. പി. സുശീല പാടിയ പ്രസിദ്ധമായ കോറസ് ഗാനമായിരുന്നു അത്.

"കരിമിഴിയിൽ സുറുമയണിഞ്ഞും

കവിളിണയിൽ പുളകമണിഞ്ഞും

പതിനേഴിൻ പടിവാതിലിൽ

നീ മുട്ടി വിളിയ്ക്കുമ്പോൾ,

മാർമൊട്ടുകൾ പൂക്കുമ്പോൾ,

കൊതി തട്ടിയുണർത്തുമ്പോൾ,

പുതുചെക്കനു കിക്കിളിമുത്തം നൽകാ-

തൊക്കുകയില്ലല്ലോ...

മുത്തേ ഒക്കുകയില്ലല്ലോ..."

- ഇവിടെയും കാൽപ്പനിക ഭാവങ്ങളും, കേരളത്തിലെ മുസ്‌ലിം കമ്യുണിറ്റിയുടെ തനതു ഭാഷാ ശൈലിയും നന്നായി കാണാം.

"പാവാട വേണം മേലാട വേണം പഞ്ചാര പനംകിളിക്ക്

ഇക്കാൻറ്റെ കരളേ ഉമ്മാൻറ്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്....

അള്ളാനെ ഉമ്മാ പൊല്ലാപ്പ് ബേണ്ട അയ്യായിരം കൊടുക്കാം

അതിനൊപ്പം പണമവന്‍ മഹറായ് തന്നാല്‍

നിക്കാഹു പൊടിപൊടിക്കാം ആയിഷാൻറ്റെ

നിക്കാഹു പൊടിപൊടിക്കാം"

- അങ്ങാടി സിനിമയിലെ അടുത്ത സൂപ്പർ ഹിറ്റ് ഗാനം. ഈ പാട്ടു സീനിലും അന്നത്തെ മലയാള സിനിമയിലെ സുന്ദരി നായികയായിരുന്ന അംബിക തന്നെയായിരുന്നു കേന്ദ്ര കഥാപാത്രം.

"പുതുക്കപ്പെണ്ണിൻ കവിളിനെന്തൊരു തുടു തുടുപ്പാണെ...."

- എന്നൊക്കെയുള്ള മനോഹര വരികളുമായി പിന്നീടും മലയാള സിനിമയിൽ ഒപ്പന പാട്ടുകൾ ഉണ്ടായെങ്കിലും 1970-കളിലേയും, 80-കളിലേയും 'ട്രെൻഡുകളിൽ' നിന്ന് വ്യത്യസ്തപ്പെട്ട് ഒപ്പന പാട്ടുകളും, മുസ്‌ലിം കഥാപാത്രങ്ങളും മലയാള സിനിമകളിൽ പിന്നീട് കുറയുന്നതായിയാണ് കണ്ടുവരുന്നത്. ഒപ്പം മുസ്‌ലിം സമുദായത്തിലും മാറ്റങ്ങളുണ്ടായി എന്നതും കൂടി ഇവിടെ കാണണം. മുസ്‌ലിം സമുദായം പ്രാദേശിക രീതികൾ വിട്ട് അറബ് സംസ്കാരത്തെ പുൽകുന്ന കാഴ്ച പിന്നീടങ്ങോട്ടുള്ള കാലയളവിൽ കാണാം.

1990-കളിൽ ബാബ്‌റി മസ്ജിദിൻറ്റെ തകർച്ചയ്ക്ക് ശേഷം ഇന്ത്യയൊട്ടാകെ വ്യാപകമായ വർഗീയവൽക്കരണമാണ് ഉണ്ടായത്. ഇന്നിപ്പോൾ കേരളത്തിൽ ഒരു മതക്കാരും ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കുന്നതിലും, സാമുദായിക ചിന്താഗതികൾ വളർത്തുന്നതിലും മോശക്കാരല്ല. മതത്തിൻറ്റെ പേരിൽ കേരളത്തിൽ ഇപ്പോൾ എന്തൊക്കെ ശബ്ദ കോലാഹലങ്ങൾ ആണ് ലൗഡ് സ്പീക്കറിലൂടെ സാധാരണ ജനങ്ങൾ കേൾക്കുന്നത്?

അമ്പലത്തിൽ പാട്ടു വെക്കുന്നു. പെക്കോസ്തുകാരും, ധ്യാന കേന്ദ്രങ്ങളും കൈകൊട്ടി പാട്ടും, ഹല്ലേലൂയാ വിളിയും. കൂട്ടത്തിൽ പ്രെയ്സ് ദ ലോർഡ് എന്നു കൂടി തൊണ്ട കാറി അലറുന്നു. മസ്ജിദിൽ ബാങ്ക് വിളി. ഇതൊക്കെ കൂടാതെ രാമായണ പാരായണം; ഖുറാൻ ഓത്ത്; ബൈബിൾ പാരായണം; ഭാഗവത പാരായണം - അങ്ങനെ പല ശബ്ദ കോലാഹലങ്ങൾ. ഇതെല്ലാം ലൗഡ് സ്പീക്കറിലൂടെ മനുഷ്യൻറ്റെ ചെവി പൊട്ടുന്നത് പോലെയാണെന്ന് ഓർക്കണം!!!

നമ്മുടെ ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്ന അങ്ങേയറ്റം അപലപനീയവും പിതൃ ശൂന്യപരവുമായ ഒരു പൊതുജന ദ്രോഹമാണ് ലൗഡ് സ്പീക്കറിലൂടെ മനുഷ്യൻറ്റെ ചെവി പൊട്ടുന്നത് പോലെയുള്ള ഈ ഭക്തി പ്രകടനം.

കേരളത്തിലിന്ന് മത മൗലികവാദം വളർന്നു വരികയാണ്. കൈ വെട്ടിനെ അനുകൂലിച്ചും, സലഭി ചിന്താഗതിയുമായി ഒരു കൂട്ടർ. ഇത്തരക്കാർ ആടിനെ മേയ്ക്കാൻ യമനിൽ വരെ പോകും. വടക്കേ ഇന്ത്യയിലെ ഹിന്ദി ബെൽറ്റിൽ മാത്രം കാണപ്പെടുന്ന പശു സ്നേഹം പ്രകടിപ്പിക്കുന്ന ആളുകളാണ് വേറൊരു കൂട്ടർ. ഇവരെല്ലാവരും 1970-കളിലും, 80-കളിലും കേരളത്തിൽ നിലവിലുണ്ടായിരുന്ന പ്രാദേശിക ഭാവങ്ങളിൽ നിന്ന് അകലുകയാണ്.

പ്രാദേശിക തനതു സംസ്കാരത്തിൻറ്റെ ഭാവങ്ങളിൽ നിന്ന് അകലുമ്പോഴാണ് മനുഷ്യർ തമ്മിലുള്ള ഒരുമ നഷ്ടപ്പെടുന്നത്. പർദ്ദയും, കുറു വടിയും, മൈക്ക് കെട്ടിവെച്ചുള്ള അലറി പ്രാർത്ഥനയും ഒന്നും കേരളത്തിൽ അടുത്ത കാലം വരെ വ്യാപിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. കേരളത്തിലേതു പോലെ ഹ്യുമിഡിറ്റി അല്ലെങ്കിൽ ഈർപ്പമുള്ള പ്രദേശങ്ങളില ആളുകൾ പണ്ട് അരക്കു മുകളിലോട്ട് അധികം വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല എന്നതാണ് യാതാർദ്ധ്യം.

ഭക്ഷണത്തിലും, വസ്ത്ര ധാരണത്തിലും, പേരിലുമെല്ലാം നമുക്ക് നമ്മുടെ തനതു പ്രാദേശിക ഭാവങ്ങൾ നഷ്ടപ്പെടുകയാണ്. ഒരുവശത്ത് കേരളവും മറ്റു പ്രദേശങ്ങളെ പോലെ ആഗോളവൽക്കരണത്തിന് വിധേയമാകുന്നു എന്ന് വേണമെങ്കിൽ പറയാം. പക്ഷെ മറുവശത്ത് എല്ലാ കമ്യുണിറ്റികളിലും വർഗീയത കൂടുന്നതും കൂടി കാണണം.

മതവും, മതക്കാരും, അവരുടെ ആചാരങ്ങളും, അനാചാരങ്ങളും, മത നിയമങ്ങളും നിമിത്തം ഇവിടത്തെ പച്ചയായ മനുഷ്യർക്ക് പ്രകൃതിയോടിണങ്ങിയ ജീവിതം നയിക്കാൻ പറ്റാത്ത കാഴ്ചയാണിന്നുള്ളത്. കഴിഞ്ഞ പത്തിരുപത് വർഷങ്ങളായുള്ള ഡിജിറ്റൽ ടെക്‌നോളജിയുടെ വളർച്ച സാമുദായിക സൗഹാർദ്ദത്തിന് മുതൽകൂട്ടാകുന്നതിനു പകരം അതിന് വിഖാതമായി നിൽക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണാൻ സാധിക്കുന്നത്.

ഓൺലൈൻ പത്രങ്ങളിലും, സോഷ്യൽ മീഡിയയിലും മതത്തിൻറ്റെ കണ്ണിൽ കൂടിയാണ് പലരും മനുഷ്യനെ അളക്കുന്നത്. 1970-കളിലും, 80-കളിലും കേരളത്തിൽ നിലവിലുണ്ടായിരുന്ന മത സാഹോദര്യത്തിൽ ഊന്നിയ പ്രാദേശിക സംസ്കാരത്തിൽ നിന്ന് വ്യത്യസ്തമാണിതൊക്കെ.


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment