Advertisment

മാളയില്‍ ലീഡറോട് ഗുണ്ടായിസമിറക്കിയ വി കെ രാജനെ കരുണാകരന്‍ നേരിട്ട രീതി ?, മുകുന്ദപുരത്ത് ഡോ. സാവിത്രി ലക്ഷ്മണന്‍ എന്ന സ്ഥാനാര്‍ഥിയുടെ ഉദയം. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്തത് ! - കരുണാകരന്റെ മാളയിലെ തെരഞ്ഞെടുപ്പ് രീതി ഇങ്ങനെ

New Update

1987 ൽ ലീഡർ കെ കരുണാകരനെതിരെ സിപിഐ കണ്ടെത്തിയത് കേരളത്തിൽ ഏറ്റവും കൂടുതൽ സുന്ദരിമാർ പഠിക്കുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ മീനാക്ഷി തമ്പാൻ എന്ന സുന്ദരിയായ സ്ഥാനാർത്ഥിയെ ! അക്ഷരാര്‍ഥത്തില്‍ ലീഡറുടെ ഉറക്കം കെടുത്തിയ നാളുകളായിരുന്നു അത്.

Advertisment

publive-image

പോൾ കൊക്കാട്ടും ഇ ഗോപാലകൃഷ്ണമേനോനും ഒക്കെ തോറ്റു തൊപ്പിയിട്ട മാളയിൽ അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ സിപിഐ അവരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തി. ഇരിങ്ങാലക്കുട സെന്റ് ജോസഫിൽ പഠിച്ചിറങ്ങിയ പെൺപിള്ളേരും അവരുടെ ബന്ധുക്കളുടെ വോട്ടുകളും പാരമ്പര്യ കമ്മ്യുണിസ്റ് വോട്ടുകളും കൂടിയാകുമ്പോൾ മിസിസ് തമ്പാൻ ജയിച്ചു കയറും എന്നു മനോരമ വരെ പ്രവചിച്ചു.

മാളയിലും കോണത്തുക്കുന്നിലും ലീഡറുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചു. കോണത്തുകുന്നിലെ എംഎസ് മേനോന്റെ കൊപ്രാക്കളത്തിൽ വെച്ചുണ്ടായ ഒരു മീറ്റിങ്ങിൽ മഹിളാകോൺഗ്രസ് സംസ്ഥാന ട്രഷറർ ഐഷ ലത്തീഫ് ഒരു നിർദ്ദേശം ലീഡർക്ക് മുന്നിൽ അവതരിപ്പിച്ചു.

publive-image

മീനാക്ഷി തമ്പാനെ മുട്ടുകുത്തിക്കണമെങ്കിൽ അതേ കോളേജിലെ മറ്റൊരു പ്രൊഫസറെ രംഗത്തിറക്കണം. അതിന്നായി അവിടത്തെ മലയാളം പ്രൊഫസറുമായി സംസാരിക്കട്ടെ എന്ന് ചോദിച്ചു. സാവിത്രി ലക്ഷ്മണന്റെ രാഷ്ട്രീയത്തിൽ ആർഎസ്എസ് ബന്ധമുണ്ടെന്ന് ആരോ ആരോപിച്ചപ്പോൾ ലീഡർ അതേക്കുറിച്ചു അന്വേഷിക്കുവാൻ പറഞ്ഞു.

അവരുടെ ഭർത്താവ് അഡ്വക്കേറ്റ് ലക്ഷ്മണൻ ഒരു ആർഎസ്എസ് ശാഖാ ഉത്‌ഘാടനം ചെയ്തു എന്നതൊഴിച്ചാൽ വേറെ ബന്ധങ്ങളൊന്നും കണ്ടുപിടിക്കാത്തതുകൊണ്ട് ലീഡർ സമ്മതം മൂളി. പിന്നീട് മാള മണ്ഡലം മുഴുവൻ സാവിത്രി ലക്ഷ്മണനും ഐഷ ലത്തീഫും ചേർന്നുള്ള പടയോട്ടമായിരുന്നു. കൂടെ സെന്റ് ജോസഫിലെ സുന്ദരികളായ കുറെ പെൺകൊടികളും.

publive-image

താണിയത്തുകുന്നിലും പാലപ്രക്കുന്നിലും നെടുംകാണത്തുകുന്നിലും ചിരട്ടക്കുന്നിലും ചാമക്കുന്നിലും പിണ്ടാണിക്കുന്നിലും ഒക്കെ സാവിത്രി ലക്ഷ്മണന്റെ മലയാളം സാഹിത്യ പ്രസംഗം അലയടിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ലീഡർ പിന്നെയും മാളയിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു.

പിന്നീട് 1989 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നോണം മുകുന്ദപുരത്തെ സ്ഥാനാർത്ഥിയായിഇരിങ്ങാലക്കുട പേഷ്ക്കാർ റോഡ്‌ കൃഷ്ണകൃപയിലെ സാവിത്രി ലക്ഷ്മണനെ ലീഡർ കെട്ടിയിറക്കിയപ്പോൾ ആദ്യം ഞെട്ടിയത് ഐഷ ലത്തീഫ് ആയിരുന്നു.

കാരണം സ്വന്തം ജീവിതം മുഴുവൻ പാർട്ടിക്കുവേണ്ടി ഹോമിച്ച തനിക്ക് ഒരു എംഎൽഎ സീറ്റെങ്കിലും ലഭിക്കാതിരുന്ന സമയത്ത് താൻ പരിചയപ്പെടുത്തിയ സാവിത്രി ലക്ഷ്മണൻ എംപി ആകുവാൻ പോകുന്നു. പക്ഷെ പാർട്ടിയോടുള്ള സ്നേഹവും ലീഡറോടുള്ള കൂറും കാരണം എല്ലാവരും സാവിത്രി ലക്ഷ്മണന് വേണ്ടി ആത്മാർത്ഥമായി പണിയെടുത്തു. അവർ മോശമല്ലാത്ത ഭൂരിപക്ഷത്തിന് ലോക്സഭയിലുമെത്തി.

publive-image

1991 ലെ തിരഞ്ഞെടുപ്പ് എന്നാൽ നിയമസഭയും ലോക്സഭയും ഒരുമിച്ച് ആയിരുന്നു. നിയമസഭയിൽ ലീഡറും ലോക്സഭയിൽ സാവിത്രി ലക്ഷ്മണനും സ്ഥാനാർത്ഥികൾ. ലീഡർക്കെതിരെ ലീഡർ വളർത്തി വലുതാക്കിയ സിപിഐ യുടെ സ്വന്തം രാജേട്ടൻ. വികെ രാജൻ എന്ന നാരായണമംഗലം സ്വദേശി ലീഡറെ ശരിക്കും വിയർപ്പിച്ചു. അത്യാവശ്യം ഗുണ്ടായിസവും ഇറക്കാതിരുന്നില്ല. മാളയിലെ വർഗീസ് പെരേപ്പാടന്റെ ബെൻസ് കാറിനെ ആക്രമിച്ചു. ഗുണ്ടായിസം ഇല്ലാതിരുന്ന മാളയുടെ മണ്ണിൽ ആദ്യമായി ഗുണ്ടായിസം കാണേണ്ടിവന്നത് ആ തിരഞ്ഞെടുപ്പിലായിരുന്നു.

കോണത്തുകുന്നിൽ സഖാവ് എംവി രാഘവൻ പ്രസംഗിക്കുവാൻ വന്നപ്പോൾ എൽഡിഎഫുകാർ ചുറ്റും മൈക്ക് വെച്ച് പാട്ടുവെച്ചു. ലീഡർ മൈക്കെടുത്ത് ഒച്ചവെച്ചപ്പോൾ സഖാവ് എംവിആർ മുണ്ട് മടക്കികുത്തിക്കൊണ്ട് ജീപ്പിന്റെ ബോണറ്റിൽ കയറിനിന്ന് സിപിഎം കാരോടായി വെല്ലുവിളിച്ചു "എടാ ചെക്കന്മാരെ , നിങ്ങളെ ഞാൻ 17 അടവുകളേ പഠിപ്പിച്ചിട്ടുള്ളൂ , ഒരെണ്ണം ഇപ്പോഴും ബാക്കി വെച്ചിട്ടുണ്ട് , നിർത്തെടാ തെമ്മാടിത്തരം". ഒപ്പം ലീഡറും പറഞ്ഞു, "ഇത് കേരളമാണ് , ഇത് മാളയാണ് , ബംഗാൾ കളികൾ ഇവിടെ കളിച്ചാൽ നിങ്ങൾ വിവരം അറിയും".

അന്ന് രാത്രി എംഎസ് മേനോന്റെ കളത്തിൽ ഒരു എമർജൻസി മീറ്റിംഗ് നടന്നു. വി കെ രാജന്റെ ഗുണ്ടാഭീഷണിയെകുറിച്ച് ഗഫൂറും മോഹൻദാസും ലീഡരോട് പരാതിപ്പെട്ടു. ലീഡർ പരിഹാരവും നിര്‍ദ്ദേശിച്ചു, "രാത്രിയിൽ നിങ്ങൾ ഓരോരോ ഗ്രൂപ്പുകളായി തിരിഞ്ഞു പ്രതിരോധം തീര്‍ക്കുക. ഓരോ ഗ്രൂപ്പിലും ഹിന്ദി അറിയാവുന്ന ഒരാൾ ഉണ്ടായിരിക്കണം.

ഓരോ അരമണിക്കൂർ ഇടവിട്ട് മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ജീപ്പുകൾ നിങ്ങളുടെ പ്രദേശത്തെ റോഡിലൂടെ റോന്ത് ചുറ്റുന്നുണ്ടാകും. അവരെ കൈ കാണിച്ചു നിർത്തിയിട്ട് കാര്യം പറഞ്ഞാൽ മതി. ബാക്കി അവർ നോക്കിക്കൊള്ളും." അതോടെ മാളയിലെ ഗുണ്ടായിസവും അവസാനിച്ചു.

publive-image

ലീഡറെ മാളയിൽ തറ പറ്റിക്കുവാൻ തൃശൂരിലെ പ്രമുഖരായ മാനുവൽ സൺസ് ആയിരുന്നു രാജേട്ടന്റെ പേരിൽ ഗുണ്ടാ കളികൾ പുറത്തെടുത്തത്. രാജേട്ടൻ ഒരിക്കലും പിന്നിൽ നിന്നും ആക്രമിക്കുന്ന ആളല്ല. അദ്ദേഹം നേരിട്ട് കളിക്കുവാൻ ധൈര്യമുള്ള ആളായിരുന്നു. ഇത് മനസിലാക്കിയ ലീഡർ മധ്യപ്രദേശിൽ നിന്നും അർജുൻ സിങ്ങുമായി കാര്യങ്ങൾ ചർച്ച ചെയ്ത് കൊണ്ടുവന്നവരായിരുന്നു ജീപ്പുകളിൽ റോന്ത് ചുറ്റിയിരുന്നത്.

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മനക്കലപ്പടിയിലെ കോറമങ്ങാട്ട് അനിയത്തിയമ്മയുടെ മകൾ ശോഭന കോൺഗ്രസ്സ് നേതാക്കൾക്ക് മുന്നിൽ ഒരു പരാതി അറിയിച്ചു. രണ്ടു ബാലറ്റ് പേപ്പറുകൾക്ക് പകരം പുള്ളിക്കാരിക്ക് വോട്ട് ചെയ്യുവാൻ ഒരു ബാലറ്റ് പേപ്പർ മാത്രമാണ് കയ്യിൽ കിട്ടിയതെന്ന്.

അതായത് ലോക്സഭാ സ്ഥാനാര്‍ഥിയുടെയും നിയമസഭാ സ്ഥാനാര്‍ഥിയുടെയും ബാലറ്റ് കൊടുക്കേണ്ടിടത്ത് കൊടുത്തത് ലോക്സഭാ സ്ഥാനാര്‍ഥിയുടെ ബാലറ്റ് മാത്രം. അതും മറ്റൊരു കളിയായിരുന്നു. ലീഡറുടെ പരമാവധി വോട്ടുകൾ കുറച്ചുകൊണ്ട് ഏതുവിധേനയും മാള കൈക്കലാക്കണമെന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്.

publive-image

സമയത്താണ് സ്ഥാനാര്‍ഥിയായ ലീഡര്‍ കെ കരുണാകരന്‍ അതുവഴി വരുന്നത്. നേതാക്കള്‍ ലീഡരെ കാര്യങ്ങള്‍ ധരിപ്പിച്ചു. ലീഡർ നേരെ പോളിങ്ങ് ബൂത്തിലേക്ക് കയറി. റിട്ടേർണിംഗ് ഓഫീസറുടെ അടുത്തുചെന്ന് സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചുകൊണ്ട് ചുമലിൽ കൈതട്ടിക്കൊണ്ട് പറഞ്ഞു, "സാരമില്ലെടോ ഒരു കൈയബദ്ധം പറ്റിയതായിരിക്കും". ഇത് കേട്ട കൊടകരക്കാരൻ റിട്ടേർണിംഗ് ഓഫീസർ കൈകൂപ്പി മാപ്പപേക്ഷിച്ചു.

ആ തിരഞ്ഞെടുപ്പിൽ മാള മണ്ഡലത്തിൽ ലീഡർ ഏകദേശം 2000 ഓളം വോട്ടുകൾക്ക് ജയിച്ചപ്പോൾ പാർലമെന്റ് സീറ്റിലെ സാവിത്രി ലക്ഷ്മണന് മാള മണ്ഡലത്തിൽ നിന്ന് മാത്രം ലഭിച്ചത് 12000 വോട്ടുകളുടെ ഭൂരിപക്ഷം. അന്ന് കേരളത്തിൽ യുഡിഎഫിന് 88 സീറ്റുകൾ ലഭിച്ചപ്പോൾ ലീഡറുടെ റിസൽറ്റ് മാത്രം പ്രഖ്യാപിച്ചത് രാത്രി ഒരുമണിക്കായിരുന്നു. അതുവരെ മുൾമുനയിലായിരുന്നു ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് പരിസരം. ഒപ്പം കേരളവും.

Advertisment