- സൈജു മാത്യു മുളകുപാടം
പ്രവാസികളുടെ സന്തോഷത്തിലല്ല സന്താപത്തിലും പങ്കുചേരാൻ എല്ലാവർക്കും കടമയുണ്ട്. അവർ നൽകുന്ന വിദേശ പണത്തിന് മാത്രമല്ല അവരുടെ ജീവനും വിലപ്പെട്ടതാണ്.
കേരളത്തിൽ പ്രളയം ഉണ്ടാകുമ്പോൾ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അമ്പലങ്ങളും പള്ളികളും പണിയാൻ പണം ആവശ്യം ഉള്ളപ്പോൾ തിരഞ്ഞെടുപ്പിന് ഫണ്ട് ആവശ്യമുള്ളപ്പോൾ പ്രവാസിക്ക് വിലകല്പിക്കുന്ന "നല്ലവരായ" നാട്ടുകാർ അന്യനാട്ടിൽ അവർക്കൊരു പ്രശ്നമുണ്ടാകുമ്പോൾ സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറയുന്നു.
സാമൂഹിക മാധ്യമങ്ങളിൽ "പരമ്പരാഗതമായി" അവർ പഠിച്ചിട്ടുള്ള പുലഭ്യം വിളി തുടരുന്നു. നിങ്ങൾ ഒന്ന് ഓർക്കുക പകർച്ച വ്യാധികൾ, ദുരന്തങ്ങൾ ഇവ എവിടെയും എപ്പോഴും ആർക്കും ഉണ്ടാകാം.. ആരും ഒരിടത്തും സുരക്ഷിതരും അല്ല... കഷ്ടംതന്നെ.
അത്യാവശ്യ ഘട്ടത്തിൽ തങ്ങളുടെ നാട്ടിലേക്ക് പലകാരണങ്ങളാൽ ഇപ്പോൾ മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ആരെങ്കിലും ഉണ്ടെങ്കിൽ മുൻകരുതൽ എടുത്ത് അവരെ മടക്കി കൊണ്ടുവരണം. അവർ ആയിരിക്കുന്ന രാജ്യത്ത് അവർ നേരിടുന്ന പ്രശ്നങ്ങൾ നവ മാധ്യമങ്ങളിൽ സ്വന്തം സുരക്ഷാമാത്രം ലക്ഷ്യമാക്കുവാൻ യത്നിക്കുന്ന പലർക്കും മനസിലായി എന്ന് വരില്ല.
ഇന്ത്യൻ പൗരന്‍റെ ജീവന് ഇന്ത്യൻ സർക്കാർ വിലകല്പിക്കുന്നില്ലെങ്കിൽ അന്യ രാജ്യക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.
അവശ്യ ഘട്ടങ്ങളിൽ അതാത് കേന്ദ്ര സർക്കാരുകൾ ഇടപെട്ടതുപോലെ കോവിഡ് '19 ന്‍റെ പശ്ചാത്തലത്തിൽ ഒറ്റപ്പെടുന്ന ഇന്ത്യക്കാർ എവിടെയെങ്കിലും ഉണ്ടെങ്കിൽ അക്കാര്യത്തിൽ കേന്ദ്ര സർക്കാർ വേണ്ടത് ചെയ്യും എന്ന് വിശ്വാസം ഉണ്ട്. ഇപ്പോൾ വുഹാനിൽ നിന്നും ഇറാനിൽ നിന്നും ആളുകളെ എത്തിച്ചതുപോലെ മോദി സർക്കാർ മറ്റ് ഇടങ്ങളിലും അവശ്യ ഘട്ടത്തിൽ ഇടപെടും എന്ന് വിശ്വസിക്കുന്നു.