/sathyam/media/media_files/2026/03/04/ahammad-devarkovil-saji-cheriyan-veena-george-v-abdurahman-karat-razak-kj-maxi-2026-03-04-20-31-22.jpg)
കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക തുറക്കുമ്പോൾ ആദ്യം കാണുന്നത് ആശയങ്ങളല്ല; അളവുകോലുകൾ. ഇവിടെ “ആരാണ്” എന്ന ചോദ്യം പിന്നിലാകുന്നു; “എവിടെ” എന്നതാണ് മുൻപിൽ.
അതുകൊണ്ടാണ് കുറ്റിപ്പുറത്തും തവനൂരും പഴയ സിമിക്കുട്ടനും പുതിയ അരിവാൾ സുന്നിയും പിഡിപിയും ഒക്കെ ചേർന്ന അഴകൊഴമ്പൻ ഇസ്ലാമിക സ്ഥാനാർത്ഥി - എല്ലാം ചേർത്താൽ രുചി കൂടുമെന്ന രാഷ്ട്രീയ പാചകക്കുറിപ്പ്. ചേരുവകൾ കൂടുമ്പോൾ രുചി കൂടുമെന്ന വിശ്വാസം; ആശയം പിന്നെ അലങ്കാരമായി മുകളിൽ തളിച്ചാൽ മതി.
റോഡ്‌വക്കിൽ ന്യൂസ് പേപ്പറിൽ നമസ്കരിച്ച കെ.ടി. ജലീൽ - ക്യാമറ കണ്ടാൽ പ്രാർത്ഥന, വോട്ട് കണ്ടാൽ വിശദീകരണം. ചിത്രഭാഷ മാറില്ല; ചിഹ്നം മാറും. ഇതാണ് നമ്മുടെ ഫീൽഡ് വർക്ക്: നിലത്ത് പത്രം, ആകാശത്ത് ക്യാമറ.
ആറന്മുളയിൽ മലങ്കര ഓർത്തഡോക്സ് ഭൂരിപക്ഷം - അവിടെ “ആരോഗ്യമില്ലാത്ത ആരോഗ്യവകുപ്പ്” എന്ന പരിഹാസം കേട്ടിട്ടും വീണ ജോർജ്. വിശ്വാസം ഉറപ്പ്; സേവനം സംശയം; പോസ്റ്ററിൽ പുഞ്ചിരി. വാർഡിലെ ചോദ്യങ്ങൾ പോസ്റ്ററിലേക്കു കയറാറില്ല - അവിടെ സ്ഥലം കുറവ്.
ലാറ്റിൻ ഭൂരിപക്ഷമുള്ള കൊച്ചിയിൽ ലാറ്റിൻ കത്തോലിക്കനായ കെ.ജെ. മാക്സി - തിരമാല പോലെ വോട്ട് വരും പോകും; ബോർഡ് മാത്രം നിലക്കും. തീരദേശ രാഷ്ട്രീയം: കരയിൽ കണക്ക്, കടലിൽ കാറ്റ്. കാറ്റ് മാറിയാലും ബോർഡ് മാറ്റില്ല.
ഇസ്ലാമിക ഭൂരിപക്ഷമുള്ള താനൂരിൽ മെസ്സി അബ്ദുറഹ്മാൻ - പണച്ചാക്ക് രാഷ്ട്രീയഭാഷയായിടത്ത് ഗോൾ കണക്കാക്കാൻ ആരും കാൽനോട്ടം നോക്കില്ല. ഫിനിഷിങ് ഉറപ്പെന്ന വിശ്വാസം; പന്ത് എവിടെ നിന്നു വന്നതെന്ന് ചോദിക്കാറില്ല.
സ്വർണ്ണക്കച്ചവടക്കാരുടെ കൊടുവള്ളിയിൽ കാരാട്ട് റസാഖ് - ലോഹം ഒരേത്; തിളക്കം മതി. ചോദ്യങ്ങൾ ഉരുകും; വോട്ട് കട്ടിയാകും. രാഷ്ട്രീയത്തിൽ സ്വർണ്ണത്തിന് ഇനിയും വിലയുണ്ട് - വാക്കിനേക്കാൾ.
വർഗീയത പോരെന്ന് തോന്നിയപ്പോൾ വേറെ പാർട്ടി - അഹമ്മദ് ദേവർകോവിൽ. ആശയം മാറ്റമില്ല; പാക്കിംഗ്. ബ്രാൻഡ് വ്യത്യാസം കൊണ്ടുള്ള വോട്ടുപിടിത്തം; ഉള്ളടക്കം പഴയത് തന്നെ.
അവസാനം മഹാസൂത്രം: നായന്മാർ കൂടുതലുള്ളിടത്ത് നായർ; ഈഴവർ കൂടുതലുള്ളിടത്ത് ഈഴവൻ. ഭരണഘടനയല്ല; വോട്ടുഗണിതം. സിദ്ധാന്തം വേദിയിൽ; സമവാക്യം കൂളറിൽ. നേതാവ് തിരഞ്ഞെടുക്കപ്പെടുന്നത് നേതൃത്വത്തിനല്ല - ലൊക്കേഷന്. മണ്ഡലം നേതാവിനെ കണ്ടെത്തുന്നില്ല; നേതാവ് മണ്ഡലത്തിൽ ഫിറ്റാക്കപ്പെടുന്നു.
ഇതിന്റെ നടുവിലേക്ക് സജി ചെറിയാന്റെ വിവാദ വാക്കുകൾ - തിരഞ്ഞെടുപ്പ് കാലത്ത് വാക്കുകൾ കത്തി ആകുമ്പോൾ, പിന്നീടുള്ള ക്ഷമാപണം കൂളിംഗ് പാഡ്. പറഞ്ഞത് പിൻവലിച്ചാലും, പറഞ്ഞ നിമിഷം വോട്ട് കണക്കിൽ രേഖപ്പെടും - അതാണ് രാഷ്ട്രീയ താപഗണിതം.
മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ പേരുകൾ വായിച്ചുനോക്കിയപ്പോൾ എല്ലാം മനുഷ്യർ, കൊച്ചിയിലും തൃശൂരിലും ജയിച്ചവർ മനുഷ്യർ തന്നെ, തിരുവനന്തപുരത്തും പാലക്കാട്ടും ജയിച്ചത് മനുഷ്യഗണം തന്നെ.
പക്ഷെ കേരളഭരണം കയ്യാളുന്നവരിൽ ചിലർ രാക്ഷസഗണം. അവർക്ക് അയ്യപ്പനെ വരെ പേടിയില്ല. അവരുടെ അണികൾക്ക് അവരെല്ലാം ദൈവഗണം, പിന്നെ ശമ്പളം കൈപ്പറ്റുന്ന ചാനൽ അവതാരകർക്കും !!
പത്മഭൂഷൺ കൊടുക്കേണ്ടത് സജി ചെറിയാന് തന്നെ, വേണമെങ്കിൽ ശിവൻകുട്ടിക്കും ഒരെണ്ണം കൊടുക്കാം.
വർഗീയത തുലയട്ടെ - അഭിമന്യു മാപ്പ് .. ധനരാജേ മാപ്പ് ...
കന്നാസും കടലാസും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us