/sathyam/media/media_files/2026/03/06/pk-sasi-g-sudhakaran-veena-george-2026-03-06-18-41-39.jpg)
കേരള രാഷ്ട്രീയത്തെ നോക്കിയാൽ ഇന്നത് ഒരു ചെറിയ രാജ്യം പോലെ തന്നെയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങൾ നടക്കുമ്പോൾ അവിടെ മിസൈലുകളും ഡ്രോണുകളും ബോംബുകളും പറക്കുന്നു.
എന്നാൽ നമ്മുടെ നാട്ടിൽ അതിനൊന്നും ആവശ്യമില്ല. ഇവിടെ രാഷ്ട്രീയക്കാരുടെ പ്രസ്താവനകൾ തന്നെ ബോംബുകളായി പൊട്ടുന്നു. ഓരോ ദിവസവും ഒരു ബോംബ്, ഒരു മിസൈൽ, ഒരു ഡ്രോൺ - അങ്ങനെ വാർത്തകൾ നിറഞ്ഞുനിൽക്കുകയാണ്.
പാലക്കാട്ട് ആദ്യം പൊട്ടിയത് പി.കെ. ശശിയുടെ ബോംബായിരുന്നു. അത്രയും വലിയ ശബ്ദമായതുകൊണ്ട് സിപിഎമ്മിന് ഗത്യന്തരമില്ലാതെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടിവന്നു.
പക്ഷേ കഥ അവിടെ തീർന്നില്ല. അതിനിടയിൽ പാർട്ടിയിൽ രണ്ട് ശശിമാർ വേണ്ടെന്ന് പി. ശശി പറഞ്ഞപ്പോൾ വയനാട്ടിലെ ശശികുമാർ “അപ്പോൾ ഞാൻ എന്ത് ചെയ്യും ?” എന്ന് നിശബ്ദമായി ചോദിക്കുന്ന അവസ്ഥയുമുണ്ടായി.
ഇതിനിടെ ജി. സുധാകരൻ ഇന്നലെ ഒരു മിസൈൽ അയച്ചു. ലക്ഷ്യം മറ്റൊരു പാർട്ടി. പക്ഷേ ആ മിസൈൽ മധ്യാകാശത്തിൽ തന്നെ എം.എ. ബേബി ഒരു ഡ്രോൺ അയച്ചു പൊട്ടിച്ചു. വലിയ പൊട്ടിത്തെറി ഒഴിവായി. ചെറിയ പുകമറ മാത്രം ബാക്കി.
കൊട്ടാരക്കരയിൽ തുടക്കം കുറിച്ച വിസ്മയ ബോംബുകൾ ഇപ്പോഴും നിശബ്ദമായി കിടക്കുന്നു. അതിനുപിന്നിൽ കുറെ മിസൈലുകളും ഡ്രോണുകളും ഒരു വിളിക്കായി കാത്തിരിക്കുന്നു.
പിരായിരിയിൽ തയ്യാറാക്കിയ ബോംബ് നനഞ്ഞ പടക്കമായി മാറുകയാണ്. മട്ടന്നൂരിലെ പാട്രിയറ്റിനെ ഇരിക്കൂറിലേക്ക് മാറ്റിയതോടെ അത് നിർവീര്യമാവുകയും ചെയ്തു.
ആറന്മുളയിലെ ക്ലസ്റ്റർ ബോംബ് സ്വയം പൊട്ടിത്തെറിച്ചു. എകെജി സെന്ററിലെ നുണ ബോംബ് ഫാക്ടറിയിൽ വെള്ളം കയറിയതോടെ അവിടെ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ എല്ലാം നനഞ്ഞിരിക്കുകയാണ്. പി.ആർ.ഡി ഉദ്യോഗസ്ഥർ ഊതി നോക്കിയിട്ടും പുക മാത്രമേ വരുന്നുള്ളൂ.
ഇതിനിടെ ക്ലിഫ് ഹൗസിലെ ആറ്റം ബോംബ് റോബിൻ കടിച്ചു നശിപ്പിച്ചുവെന്ന വാർത്തയും പരന്നു. പയ്യന്നൂരിലെ ഏറുപടക്കങ്ങൾ കയ്യിലിരുന്നു പൊട്ടുന്ന അവസ്ഥയാണ്. പാലായിലെ റബ്ബർ ബോംബുകൾ തിരി കൊളുത്താൻ കാത്തിരിക്കുന്നു.
ചില ചാനലുകളിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതുപോലെ ചർച്ചകൾ നടക്കുന്നു. കെടാൻ പോകുന്ന വിളക്കുകൾ ആളിക്കത്തിക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ്.
ലോകത്ത് യുദ്ധങ്ങൾ നടക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ നടക്കുന്ന ഈ വെടിക്കെട്ട് കണ്ടാൽ ഒരേ ഒരു വാക്ക് മാത്രമേ വായിൽ വരൂ - സ്വാമിയേ ശരണമയ്യപ്പാ !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us