/sathyam/media/media_files/2026/03/09/pa-muhammad-riyaz-pinarai-vijayan-2026-03-09-23-31-57.jpg)
കന്നാസ്: എടാ കടലാസേ, ഈ 'കൂവൽ' എന്ന് പറഞ്ഞാൽ അതൊരു ചില്ലറ സംഭവമാണോ ? ലോകത്ത് കുറുക്കന്മാർക്ക് കുത്തകാവകാശമുള്ള ഈ പരിപാടിയെ ഒരു കലാരൂപമായി വളർത്തിയെടുക്കുന്നതിൽ നമ്മൾ മലയാളികൾ കാണിച്ച ആ ഒരു ശുഷ്കാന്തി ഉണ്ടല്ലോ... അത് സമ്മതിച്ചു കൊടുക്കണം.
നമ്മുടെ അപ്പുറത്തെ തമിഴ് മക്കൾക്ക് 'വിസിലടി' എങ്ങനെയോ, അത് പോലെയാണ് മലയാളിക്ക് ഈ കൂവൽ.
കടലാസ് : അത് നീ പറഞ്ഞത് നേരാ കന്നാസേ... നമ്മുടെ നാട്ടിലെ കല്യാണപ്പെണ്ണും ചെറുക്കനും പന്തലിലേക്ക് വരുമ്പോൾ, താലികെട്ട് കഴിയുമ്പോൾ ഒക്കെ നമ്മുടെ അമ്മമാരും ചേച്ചിമാരും ഒരു പ്രത്യേക ആക്ഷനിൽ വിരൽ വായിൽ വെച്ച് ഒരൊറ്റ കൂവലുണ്ട് ! അതിനെ മനോഹരമായി 'കുരവയിടൽ' എന്ന് വിളിക്കും.
വയസ്സറിയിച്ച പെണ്ണിനെ മഞ്ഞൾ നീരാട്ടിന് ശേഷം ആനയിക്കുമ്പോഴും, ചില നാട്ടിൽ മരിച്ച വീട്ടിൽ പോലും ഈ കുരവയിടൽ ഒരു ആചാരമാണ്.
കന്നാസ് : ആചാരം ഒക്കെ ശരി തന്നെ, പക്ഷെ ഈ കൂവൽ ഒരു 'ആയുധം' ആയത് എപ്പോഴാണെന്ന് നോക്കിയേ. സ്കൂളിലും കോളേജ് ക്യാമ്പസിലും ഫുട്ബോൾ മൈതാനത്തും ഒക്കെ ആവേശം കയറ്റാനും എതിരാളിയെ ഒന്ന് ചൊറിയാനും നമ്മൾ ഈ കൂവൽ എടുത്തു പ്രയോഗിക്കും.
പണ്ട് ഗ്രാമങ്ങളിൽ സൈക്കിൾ അഭ്യാസികളും ലേലം വിളിക്കാരും വരുമ്പോൾ ഈ കൂവലായിരുന്നു അവരുടെ പ്രോത്സാഹനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് റിസൾട്ട് വരുമ്പോൾ ജയിച്ചവൻ തോറ്റവന്റെ വീടിന് മുന്നിലൂടെ പോകുമ്പോൾ പിന്നിൽ നിന്ന് കേൾക്കുന്ന ആ ഒരു നീട്ടിയ കൂവൽ... അതിന് ഒരു പ്രത്യേക സുഖമുണ്ട് !
കടലാസ് : പക്ഷെ ഈ കൂവൽ കേട്ടാൽ എല്ലാവർക്കും ഒരുപോലെ സുഖിക്കില്ലല്ലോ കന്നാസേ. നമ്മുടെ നാട്ടിലെ ആ പഴയ പോസ്റ്റ് മാസ്റ്റർ പാവം കൂവൽ കേട്ടാൽ തുണി പൊക്കി കാണിക്കുമായിരുന്നു.
പൂഞ്ഞാറിലെ 'മഹാരാജാവ്' പി.സി. ജോർജ് സാറിനാണെങ്കിൽ കൂവൽ കേട്ടാൽ ഉടനെ മൈക്കിലൂടെ കൂവിയവന്റെ അപ്പനപ്പൂമ്മമാർക്ക് വരെ സ്തുതി പാടും !
/filters:format(webp)/sathyam/media/media_files/sSt43aZ7xtvIl1B9JXgr.jpg)
എം.എൽ.എ ആയിരുന്നിട്ടും സ്വന്തം നാട്ടുകാരുടെ കൂവൽ ഇത്രയേറെ ആസ്വദിച്ച (അതോ അനുഭവിച്ചോ ?) വേറെ ഒരാളുണ്ടാവില്ല.
കന്നാസ് : പി.സി. കഴിഞ്ഞാൽ പിന്നെ ഈ ഭാഗ്യം സിദ്ധിച്ചത് ടി. സിദ്ധിഖിനാണ്. വയനാട്ടിലെ ഉരുൾപൊട്ടലിൽ രാപ്പകൽ ഓടിനടന്ന ആ മനുഷ്യനെ തോൽപ്പിക്കാൻ പാർട്ടി സെക്രട്ടറി റഫീഖ് ഏർപ്പാടാക്കിയ 'കൂവൽ കൂലിപ്പണിക്കാർ' ഒന്ന് ആഞ്ഞു ശ്രമിച്ചു.
/filters:format(webp)/sathyam/media/media_files/2026/03/09/rafeeq-t-siddiq-2026-03-09-23-36-46.jpg)
പക്ഷെ സിദ്ധിഖ് പ്രസംഗം തുടർന്ന് കയ്യടി വാങ്ങി. കൂവാതെ തന്നെ ആ സെക്രട്ടറിയെ മമ്മൂട്ടി കൂവിപ്പായിച്ച കഥയും നമ്മൾ കണ്ടതാണല്ലോ.
കടലാസ്: ഇതൊന്നുമല്ല കന്നാസേ... കൂവലിന്റെ 'ഒറിജിനൽ ടേസ്റ്റ്' അറിഞ്ഞത് നമ്മുടെ കപ്പിത്താൻ പിണറായി വിജയൻ സഖാവാണ് ! അതും കമ്മ്യൂണിസ്റ്റ് കോട്ടയായ കൊല്ലത്ത് നിന്ന്.
അതുകൊണ്ടാണല്ലോ സോഷ്യൽ മീഡിയ പറയുന്നത് 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്'. ഇപ്പോൾ പിണറായിയെ കണ്ടാൽ മൈക്കുകൾ പോലും പേടിച്ച് കൂവാൻ തുടങ്ങിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/03/09/pinarai-vijayan-kollam-2026-03-09-23-38-08.jpg)
ഈ ജനരോഷം പേടിച്ചിട്ടാണല്ലോ വികസന ജാഥയ്ക്ക് വോട്ട് ചോദിക്കാൻ നേർച്ചക്കോഴികളെ അയക്കുന്നത്.
കന്നാസ് : പക്ഷെ ഇന്നത്തെ ഹൈലൈറ്റ് അതൊന്നുമല്ല കടലാസേ... മൂക്കാതെ പഴുത്ത നമ്മുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനാണ് ഇന്ന് ശരിക്കും കിട്ടിയത് !
കോഴിക്കോട്ടെ പഴയ കൂട്ടുകാരെ വരെ തള്ളിപ്പറഞ്ഞ അഹങ്കാരത്തിന്, രാഷ്ട്രീയം പോലുമറിയാത്ത പുതിയ തലമുറയിലെ പെൺപിള്ളേർ കൊടുത്ത കൂവൽ ! മന്ത്രിയുടെ മുഖം കണ്ടപ്പോൾ വെട്ടിയാൽ ചോരയില്ലാത്ത അവസ്ഥയായിരുന്നു.
/filters:format(webp)/sathyam/media/media_files/2026/03/09/pa-muhammad-riyaz-kozhikode-2026-03-09-23-39-16.jpg)
കടലാസ് : ഇനിയിപ്പോൾ എകെജി സെന്ററിലെ നുണ ഫാക്ടറികൾ വരും... മരംമുറി ചാനലുകാരെ വിട്ട് അവർ പറയിപ്പിക്കും 'അതൊരു കൂവലല്ല, കല്യാണത്തിന് കുരവയിട്ടത് പോലെ മന്ത്രിയെ സ്വീകരിച്ചതാണ്' എന്ന്.
എന്തായാലും കന്നാസേ, പണ്ട് കല്യാണത്തിന് അമ്മൂമ്മമാർ ഇട്ടിരുന്ന കുരവയ്ക്ക് ഒരു ഗമ ഉണ്ടായിരുന്നു, ഇതിപ്പോൾ മന്ത്രിയെ നാറ്റിക്കാൻ വേണ്ടിയായിപ്പോയി. എന്തായാലും സംഗതി നാറി നാണംകെട്ടു. ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us