ഒരു മിനിറ്റിൽ 200 പേരുടെ തെർമൽ സ്‌ക്രീനിംഗ് ചെയ്യാൻ കഴിയുന്ന സ്മാർട്ട് ഹെൽമെറ്റ് മുംബൈയിലും പൂണെയിലും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. മുംബൈയിലെ കണ്ടൈന്റ്മെന്റ് സോണുകളിൽ Mission Zero ലക്ഷ്യമിട്ടാണ് ഈ പുതിയ നീക്കം.
വ്യക്തികളുടെ ശരീരത്തിലെ ടെമ്പറേച്ചർ ഞൊടിയിടകൊണ്ട് ഹെൽമെറ്റ് വഴി കയ്യിലുള്ള സ്മാർട്ട് വാച്ചിലെത്തും.ഒരു സെക്കൻഡിൽ 13 -14 പേരുടെ സ്‌ക്രീനിംഗ് അനായാസേന ഈ രീതിവഴി നടത്താൻ കഴിയുന്നുണ്ട്.
ജൈന സമുദായ സംഘടനയായ 'ഭാരതീയ ജൈന സംഘ്' ആണ് 4 ഹെൽമെറ്റുകൾ സംഭാവന ചെയ്തിരി ക്കുന്നത്. ഇതിൽ രണ്ടെണ്ണം മുംബൈയിലും രണ്ടെണ്ണം പൂണെയിലുമാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ഒരു സ്മാർട്ട് ഹെൽമെറ്റിന്റെ വില 8045 ഡോളറാണ് അതായത് ഏകദേശം 6 ലക്ഷം ഇന്ത്യൻ രൂപ.
ഹെൽമറ്റിലെ ക്യാമറാ സെൻസർ ശേഖരിക്കുന്ന താപനിലയുടെ വിവരങ്ങൾ സ്മാർട്ട് വാച്ചിൽ ഉടനടി ഡിസ്പ്ലേ ആകുന്നതിനാൽ ഒരേസമയം നിരവധിയാളുകളെ സ്ക്രീൻ ചെയ്യുക എളുപ്പമാണ്. സ്മാർട്ട് ഹെൽമെറ്റുകൾക്ക് ഏറ്റവും കൂടുതൽ മാർക്കറ്റുള്ളത് ഗൾഫ് രാജ്യങ്ങളിലാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്ര യിൽ കോവിഡ് ബാധിതരുടെ എണ്ണം പൂജ്യത്തിലെത്തിക്കുക എന്നതാണ് ഈ അതിവേഗ സ്‌ക്രീനിംഗിലൂടെ ലക്ഷ്യമിടുന്നത്.