മുളന്തുരുത്തി: ഇന്ന് രാവിലെ മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പനി ബാധിതരായി ചികിത്സ തേടിവന്ന ഒരുവീട്ടിലെ മൂന്ന് അംഗങ്ങള്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു.
സാമാന്യം തിരക്കുണ്ടായിരുന്ന ഒ.പിയിലെ എല്ലാ രോഗികളെയും ജീവനക്കാര്‍ പുറത്തേയ്ക്ക് മാറ്റി. ആശുപത്രിയുടെ അകവും പുറവുമെല്ലാം സാനിറ്റൈസ് ചെയ്യുകയും ഫ്യുമിഗേറ്റ് ചെയ്യുകയും ചെയ്തു. മറ്റ് രോഗികള്‍ പരിഭ്രാന്തരാകാതിരിയ്ക്കാന്‍ അവര്‍ പുലര്‍ത്തിയ ജാഗ്രതയ്ക്കും കരുതലിനും ജനങ്ങള്‍ നന്ദി പറഞ്ഞു.
കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി, കൊവിഡ് 19 ലക്ഷണങ്ങളെക്കുറിച്ചും ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ ചെയ്യേണ്ടതെന്താണന്നും സര്‍ക്കാരും മാധ്യമങ്ങളും നിരന്തരം ജനങ്ങളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഫോണിലെ റിംഗ് ടോണ്‍ തന്നെ കൊവിഡും ലക്ഷണങ്ങളും രോഗബാധയുണ്ടന്ന് സംശയം തോന്നിയാല്‍ ചെയ്യേണ്ട കാര്യങ്ങളും പറയുന്നുണ്ട്.
എന്നാല്‍ ഈ രോഗികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിയ്ക്കാതെ ആശുപത്രിയില്‍ വന്ന് വളരെ സാധാരണയായി ഇടപെട്ടത് ജീവനക്കാരെ ആശങ്കയില്‍ പെടുത്തിയെങ്കിലും യഥാസമയം ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് അഭിനന്ദനാര്‍ഹം ആണ്. ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറും ആരോഗ്രവകുപ്പും കൊവിഡ് 19 രോഗപ്രതിരോധപ്രവര്‍ത്തനത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തത്, രോഗവ്യാപനത്തെ നിയന്ത്രിയ്ക്കാനും രോഗവിമുക്തരുടെ എണ്ണം കൂട്ടാനും കഴിയുന്നുണ്ട്.
പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകള്‍ വളരെ ലാഘവത്വത്തോടെയാണ് എടുക്കുന്നത്. അവഗണിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് പൊതു സമൂഹത്തോട് ചെയ്യുന്ന ഗുരുതരമായ തെറ്റാണ്. മുളന്തുരുത്തി സിഎച്ച്സിയില്‍ ഫ്യുമിഗേഷനായി രോഗികളെ പുറത്തേയ്ക്ക് മാറ്റിയപ്പോള്‍ പലരും കൂട്ടംകൂടി നില്‍ക്കുന്നത് കാണാമായിരുന്നു.