ബെംഗളൂരു: കർണാടകയിലെ ആറു നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസുമായി സഖ്യത്തിന് ആഗ്രഹം പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന നേതൃത്വം എഐസിസിക്ക് കത്തയച്ചു. മതനിരപേക്ഷ വോട്ടുകൾ ഏകോപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശ് പറഞ്ഞു.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 2 മണ്ഡലങ്ങളിൽ മാത്രമാണ് മത്സരിച്ചത്. 219 സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണച്ചിരുന്നു. ഇത്തവണ കലബുറഗിയിലെ അലന്ദ്, ജവർഗി, ചിക്കമംഗളൂരുവിലെ മുഡിഗെരെ, കോലാറിലെ കെജിഎഫ്, തുമക്കൂരുവിലെ സിറ, വിജയനഗറിലെ കുഡ്‍ലിഗി സീറ്റുകളിലാണ് സഖ്യസാധ്യത തേടുന്നത്.
സംസ്ഥാനത്ത് ആകെയുള്ള 224 മണ്ഡലങ്ങളിൽ 20 എണ്ണത്തിൽ മത്സരിക്കാനാണ് പാർട്ടി തീരുമാനം. 17 സീറ്റുകളിൽ മത്സരിച്ച സിപിഎം കഴിഞ്ഞ തവണ ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 1983 ലെ തിരഞ്ഞെടുപ്പിൽ 6 സീറ്റുകളിൽ വിജയിച്ചതാണ് ഇടതുപാർട്ടികളുടെ ഇതുവരെയുള്ള മികച്ച പ്രകടനം. സിപിഐക്കും സിപിഎമ്മിനും അന്ന് 3 സീറ്റുകൾ വീതം ലഭിച്ചിരുന്നു.