സ്വാതന്ത്ര്യ സമര കാലഘട്ടത്തിന്റെ ഓര്‍മ്മകളാണ് പാലക്കാട്ടെ ഹരിനായിഡുവിന്റെ വീട്ടുമുറ്റത്ത് ചില്ലുപെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന 103 വര്‍ഷം പഴക്കമുള്ള സൈക്കിള്‍. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പിതാവ് ആര്‍. മുത്തുകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന സൈക്കിളാണ് കുന്നത്തൂര്‍മേടിലുള്ള വീട്ടില്‍ മൂന്നുപതിറ്റാണ്ടായി ഇളയമകന്‍ എണ്‍പത്തിരണ്ടുകാരനായ ഹരിനായിഡു നിധിപോലെ സൂക്ഷിക്കുന്നത്.
1902-ലാണ് മുത്തുകൃഷ്ണന്‍ നായിഡു ജനിച്ചത്. പഠനകാലം മുതല്‍ ഗാന്ധിജി ഇഷ്ട നേതാവായി. പതിമൂന്നാം വയസില്‍ ഗാന്ധിജിയുടെ സമരങ്ങള്‍ക്ക് പിന്തുണയുമായിറങ്ങി. 1917-ല്‍ പതിനഞ്ചാം വയസിലാണ് 13 രൂപയ്ക്ക് സൈക്കിള്‍ വാങ്ങിയത്. അക്കാലത്ത് സൈക്കിള്‍ വലിയ കൗതുകമായിരുന്നു. വല്ലപ്പോഴും വരുന്ന കാളവണ്ടി ഒഴിച്ചാല്‍ സൈക്കിളാണ് നിരത്തിലെ താരം.
ജില്ലയിലുടനീളം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സൈക്കിളിലായിരുന്നു യാത്ര. കൃഷിയിടങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും സൈക്കിളില്‍ത്തന്നെ. സ്വാതന്ത്ര്യസമര സേനാനി എന്നതിനോടൊപ്പം നഗരസഭ കൗണ്‍സിലറും കേരള പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ടൗണ്‍ മണ്ഡലം പ്രസിഡന്റുമായിരുന്നു മുത്തുകൃഷ്ണന്‍. നിസഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സമരത്തിനും അദ്ദേഹം നേതൃത്വം നല്‍കി. 1942 ഒക്ടോബറില്‍ തോട്ടി തൊഴിലാളി സമരം സംഘടിച്ചു. 1943 ജനുവരിയില്‍ പാലക്കാടും മങ്കരയിലും സ്‌കൂള്‍ കെട്ടിടം കത്തിച്ച സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ തഞ്ചാവൂരില്‍ മൂന്നുകൊല്ലം ജയില്‍വാസവും അനുഭവിച്ചു.
മുത്തുകൃഷ്ണന്റെ ഭാര്യ രാജലക്ഷ്മിയും മൂത്ത രണ്ട് മക്കളും മരിച്ചിട്ട് വര്‍ഷങ്ങളായി. 1985-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് മുത്തുകൃഷ്ണന്‍ മരിച്ചത്. അന്നുമുതലാണ് ഹരിനായിഡു വീട്ടുമുറ്റത്ത് സൈക്കിള്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്. എല്ലാ വര്‍ഷവും സൈക്കിള്‍ പെയിന്റ് ചെയ്ത് വൃത്തിയാക്കും. ഭാര്യ ശകുന്തളയും മകന്‍ എച്ച്.മുത്തുകൃഷ്ണനും കുടുംബവും ഇദ്ദേഹത്തോടൊപ്പമുണ്ട്.