Advertisment

'സുധാകരനിസം' പറഞ്ഞത് സിപിഎമ്മിന് ചക്കിനു വെച്ചത് കൊക്കിനു കൊണ്ടതു പോലായോ ? മുടക്കോഴി മലയിൽ കയറി ത്രിവര്‍ണ കൊടി നാട്ടിയ സുധാകരന്‍ അടുപ്പിച്ചടുപ്പിച്ച ഭരണം പിടിച്ചു നിര്‍ത്തുമോ ? ദാസനും വിജയനും

New Update

സുധാകരനിസം - ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു , സുധാകരനെ പൂട്ടാൻ സിപിഎം കണ്ടെത്തിയ ആ വാക്ക് ആയിരിക്കും കേരളത്തിൽ പിണറായിസത്തിന്റെയും കൊടിയേരിസത്തിന്റെയും മാർക്സിസത്തിന്റെയും അന്ത്യമായി ഭവിക്കുക എന്നത് തിരിച്ചറിയുവാൻ പോകുന്നതേ ഉള്ളൂ .

Advertisment

publive-image

ഇത്രേം നാൾ കോൺഗ്രസ്സുകാർ പറയുന്നതിൽ നിന്നും വീണുകിട്ടുന്നതിൽ വിജയിച്ചു പോന്നിരുന്നവർക്ക് തിരിച്ചടികൾ കിട്ടി തുടങ്ങി . ശരിക്കും സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കേണ്ടിയിരുന്നത് പത്തു വർഷങ്ങൾക്ക് മുൻപേ ആയിരുന്നു . അന്നായിരുന്നെങ്കിൽ ഇന്നിപ്പോൾ ബംഗാളിലെ പോലെ സിപിഎം പാർട്ടി ഓഫീസുകള്‍ കേരളത്തിലെ ബംഗാളികൾക്ക് വാടകക്ക് കൊടുക്കാമായിരുന്നു .

കാരണം 2004 നു ശേഷം പത്തോളം വര്ഷം ഒരു തിരഞ്ഞെടുപ്പിലും ജയിക്കുവാനാകാതെ പാർട്ടി ഗ്രൂപ്പുവഴക്കും തമ്മിൽ തല്ലുമായി പോയിരുന്ന സമയം  സുധാകരൻ കെപിസിസി യുടെ തലപ്പത്ത് വന്നിരുന്നെങ്കിൽ ഇന്നിപ്പോൾ തിരുവാതിരക്കളി കളിക്കുവാൻ ആളുകളുണ്ടാകുമായിരുന്നില്ല .

ഇപ്പോൾ കേരളത്തിൽ നടക്കുന്നത് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള മത്സരങ്ങളാണ് . അതിൽ രാഷ്ട്രീയത്തെക്കാൾ മതവും വർഗ്ഗവും നിറവും ഒക്കെയാണ് മുഖ്യമായും നിഴലിക്കുന്നത് . നിലപാടുകളോ ആദർശങ്ങളോ നോക്കാതെയാണ് ഓരോരോ അണികളും നേതാക്കന്മാരെ കണ്ണടച്ചു പിന്തുണക്കുന്നത് .

സോഷ്യൽ മീഡിയയിലും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലുമുള്ള സംഘടനങ്ങളിൽ തത്കാലം ജയിച്ചു കയറുക എന്നല്ലാതെ അവർക്ക് എന്തോന്ന് കെ റെയിൽ , അവർക്ക് എന്തോന്ന് വനം കൊള്ള , അവർക്ക് എന്തോന്ന് കോവിഡ് കൊള്ള , അല്ലെങ്കിൽ അവർക്ക് എന്തോന്ന് മൊൺസാണ് മാവുങ്കൽ ?

ഇറങ്ങുന്ന സിനിമകളിലും നായകന്മാരുടെ മതത്തിലും ഒക്കെ വിഭാഗീയത കാണുന്ന ചെറുപ്പക്കാർ തന്നെയാണ് കോവിഡിനെ പിടിച്ചു കെട്ടി എന്നും പറഞ്ഞുകൊണ്ട് അന്നത്തെ മന്ത്രിയെ വാഴ്ത്തി പാടുന്നതും , അവർക്ക് ഒരു അവാർഡ് കിട്ടി എന്ന് പറയുമ്പോഴേക്കും അവരാണ് ദൈവം എന്നുറക്കെ വിളിച്ചു കൂവുന്നതും അവരുടെ വാഴ്ത്തുപാട്ടുകളും വാഴ്ത്തുന്ന പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതും .

ഓരോരോ നേതാക്കന്മാർ ആരാണെന്നോ അവർ കഴിഞ്ഞ കാലങ്ങളിൽ എന്തൊക്കെ ചെയ്തുവെന്നോ അവർ എങ്ങനെ ഇവിടെ വരെയെത്തി എന്നൊന്നും നോക്കാതെ സിനിമ സ്റ്റൈലിൽ ഉള്ള ആരാധനയിൽ നഷ്ടമാകുന്നത് നമ്മുടെ നാടിന്റെ ഐശ്വര്യമാണ് , നന്മയാണ് .


ലോകത്തിലെ ഒന്നാം നമ്പർ ആരോഗ്യമേഖല കേരളത്തിലാണെന്ന് ഉറക്കെ വിളിച്ചു പറയുമ്പോൾ അതേപടി അണികൾ ആ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു . സിഎൻഎൻ, ബിബിസി എന്നൊക്കെ പറഞ്ഞുകൊണ്ട് അഹങ്കാരം കാണിക്കുന്നു .

പക്ഷെ സ്വന്തം നേതാക്കന്മാർക്ക് മൂലക്കുരുവിന്റെ ഓപ്പറേഷന് അമേരിക്കയിലെ മായോ ക്ലിനിക്കിൽ തന്നെ പോകേണ്ടി വരുമ്പോൾ ഈ അണികൾ തത്കാലം മൗനം ഭജിക്കുന്നു .


പണ്ടൊക്കെ ആയിരുന്നെങ്കിൽ ഇങ്ങനെയുള്ള ഇരട്ടത്താപ്പുകളെ ഒരാളെങ്കിലും വെട്ടി തുറന്നു പറഞ്ഞിരുന്നേനെ . ഇന്നിപ്പോൾ എല്ലാവരും കണ്ണടച്ചുകൊണ്ട് ഇരുട്ടാക്കുന്നു .

കൊലപാതക രാഷ്ട്രീയം നിരത്തിയാൽ കേരളത്തിൽ ഒരു ഭാഗത്ത് എന്നും സിപിഎമ്മും മറുഭാഗത്ത് ആർഎസ്എസും , ബിജെപിയും ,

ലീഗും കോൺഗ്രസ്സും എസ്ഡിപിഐ ഒക്കെ ആയിരിക്കും .

സ്വന്തം പാർട്ടിയിലെ ഒരു പയ്യൻ കൊലചെയ്യപ്പെട്ട അന്ന് തന്നെ അവന്റെ വീടിന്റെ അടുത്തായി എട്ടു സെന്റ് ഭൂമി വാങ്ങി അതിൽ ശവമടക്ക് നടത്തിയപ്പോൾ നാം എന്താണ് മനസിലാക്കേണ്ടത് .


മോഹൻലാലിൻറെ ഭരതം സിനിമ പോലെ ഒരു ഭാഗത്ത് ചേട്ടൻ മരിച്ചു കിടക്കുമ്പോൾ മറുഭാഗത്ത് അനുജൻ സംഗീത കച്ചേരി നടത്തേണ്ടി വന്ന അവസ്ഥയായിരുന്നു തിരുവനന്തപുരത്ത് അരങ്ങേറിയ കാരണഭൂതൻ തിരുവാതിരക്കളി . എന്തുപറ്റി ഈ നന്മരങ്ങൾക്ക് ?


എതിരാളികളെ മരണത്തിന്റെ വ്യാപാരികളാക്കി മാറ്റിയും , ഗൾഫിലുള്ളവരെ രണ്ടാനമ്മ വിഭാഗത്തിൽ പെടുത്തിയും , എങ്ങനെങ്കിലും നാട്ടിൽ എത്തുന്നവരെ ഓടിച്ചിട്ടുപിടിച്ചും അടിച്ചും ഒക്കെ കളിച്ചവർ തിരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം കോവിഡ് ബാധിച്ചത് അറിയിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയും സ്‌കൂളിലെ കുട്ടികൾക്ക് കൊടുക്കേണ്ടയിരുന്ന ഉച്ചക്കഞ്ഞിയുടെ അരിയും പയറും എടുത്തുകൊണ്ട് അതിൽ രണ്ടു കീറ മാസ്കും തള്ളിക്കയറ്റി കിറ്റ് എന്ന പേരിൽ വിതരണം ചെയ്തുകൊണ്ട് കോവിഡിനെതിരെ പടവെട്ടി നേടിയ ഭരണം , ഇന്നിപ്പോൾ തിരുവാതിരക്കളികൾ കൊണ്ട് കോവിഡിനെ അടിച്ചു കൊല്ലുകയാണ് , പാവം വോട്ടർമാർ !!!

കോവിഡിനെ വിറ്റു കാശാക്കിയവർ ഇന്നിപ്പോൾ കെ റെയിലുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു , രണ്ടായിരം കോടിയുടെ കെ ഫോൺ ഉണ്ടാക്കിയ ആൾ സ്വർണ്ണക്കടത്തിൽ അകപ്പെട്ട് ഇന്നിപ്പോൾ പുണ്യാളനായി സ്പോർട്ട്സ് യുവജനക്ഷേമത്തിനായി ഇറങ്ങിയപ്പോൾ കെ റെയിലിൽ ഉണ്ടാക്കാൻ പോകുന്ന കമ്മീഷൻ സംഖ്യ നമ്മുടെ സാധാരണ കാൽക്കുലേറ്ററിലെ സ്‌ക്രീനിൽ കൊള്ളാതെ വരും .

നേരെ ചൊവ്വേ ഒരു ട്രാൻസ്‌പോർട്ട് ബസ്സ് ലാഭത്തിലാക്കാൻ പറ്റാത്തവർ , നേരെ ചൊവ്വേ ഒരു റോഡ് ടാർ ചെയ്യാൻ ആകാത്തവർ , നേരെ ചൊവ്വേ ഒരു സ്ഥാപനം നടത്തിക്കാണിക്കുവാൻ ആകാത്തവർ ഒന്നര ലക്ഷം കോടിയുടെ കളികളാണ് കളിക്കുവാൻ പോകുന്നത് .

കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിലെങ്കിലും നിലനിന്നു കാണണമെന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വരുന്നത് .

പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നും ആയിട്ട് കാലങ്ങൾ കുറെ ആയെങ്കിലും അതൊന്നും ആരും കാര്യമായി ഗൗനിക്കുന്നില്ല .

പണ്ട് ലീഡർ കെ കരുണാകരൻ എല്ലാ മാസവും ഒന്നാം തിയതി സ്ഥിരമായി ഗുരുവായൂരിൽ പോയിരുന്നതുകൊണ്ടാണ് കേരളത്തിൽ ബിജെപി എന്ന പാർട്ടിക്ക് വേരുറപ്പിക്കുവാൻ സാധിക്കാതിരുന്നത് .

ഇത്രേം ഭക്തിയുള്ള ഒരാൾ നേതാവായി ഉള്ളപ്പോൾ പിന്നെന്തിനു മറ്റൊരു പാർട്ടി എന്ന് കുറേപ്പേരെങ്കിലും ചിന്തിച്ചുകാണും . ഇന്നിപ്പോൾ അതുപോലെ ആഭ്യന്തര വകുപ്പിൽ പലകാര്യങ്ങളും ചെയ്യുന്നത് ബിജെപി ആണെന്ന തിരിച്ചറിവാണ് ഇവിടെ ബിജെപി വളരാത്തത് എന്നാരെങ്കിലും പറഞ്ഞാൽ സമ്മതിക്കേണ്ടതായി വരും .


എന്തൊക്കെ തന്നെയായായലും അടുപ്പിച്ചുള്ള ഭരണങ്ങൾ ലോകത്ത് എവിടെ ആയാലും , കേന്ദ്രത്തിൽ ആയാലും , കേരളത്തിൽ ആയാലും പാളിച്ചകളുടെ സംസ്ഥാന സമ്മേളനം തന്നെയായിരിക്കും എന്നത് തെളിയിച്ചുകൊണ്ടിരിക്കുന്നു.


അഹങ്കാരവും സ്വജനപക്ഷപാതവും ഏകാധിപത്യ സ്വഭാവവും മുന്നിട്ടു നിൽക്കുമ്പോൾ ചെയ്യുന്നതൊക്കെ അബദ്ധങ്ങളാകാം , ജന വിരുദ്ധമാകാം !!!

എന്തായാലൂം ഇനിയെങ്കിലും ആ പുഷ്പ്പനെ ചികിത്സിക്കാൻ പാർട്ടി തയാറാകുമെന്ന വിശ്വാസത്തിൽ സഖാവ് ദാസനും മുടക്കോഴി മലയിൽ കമ്മറ്റിയുണ്ടാക്കിയതിന് ആശംസകൾ അറിയിച്ചുകൊണ്ട് മുടക്കോഴി വിജയനും

Advertisment