ചെന്നൈ: ഐഐടി മദ്രാസില്‍ 30 കാരനായ മലയാളി ലക്ചററുടെ കത്തിക്കരിഞ്ഞ മൃതദേഹം കാമ്പസിനുള്ളിൽ കണ്ടെത്തി. 11 പേജുള്ള ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തതായി പോലീസ് .30 കാരനായ ഉണ്ണികൃഷ്ണൻ നായർ ആണ് മരിച്ചത്.
ഹോക്കി മൈതാനത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ സ്‌പോർട്‌സ് ഓഫീസറാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്. 2021 ഏപ്രിലിൽ ബിടെക് പൂർത്തിയാക്കിയ അദ്ദേഹം പ്രോജക്ട് അസോസിയേറ്റായും ഗസ്റ്റ് ലക്ചററായും ഐഐടി മദ്രാസിൽ ചേരുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം കേരളത്തിൽ നിന്ന് കാമ്പസിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ട്.
പരിശീലനത്തിനായി ഒത്തുകൂടുമ്പോൾ ഹോക്കി മൈതാനത്തിനടുത്ത് ചില വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊട്ടൂർപുരം പോലീസ് മൃതദേഹം റോയപേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. ചെന്നൈയിലെ വെലച്ചേരി മേഖലയിൽ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഉണ്ണികൃഷ്ണന്‍ താമസിച്ചിരുന്നത്. പിതാവ് ഐസ്ആര്‍ഒ ഉദ്യോഗസ്ഥനാണ്.
11 പേജുള്ള ആത്മഹത്യാക്കുറിപ്പ് ഇയാളുടെ മുറിയിൽ നിന്ന് കണ്ടെടുത്തതായി പോലീസ് വൃത്തങ്ങൾ അവകാശപ്പെടുന്നു. സെക്ഷൻ 174 സിആർപിസി പ്രകാരം കേസ് ഫയൽ ചെയ്തു.