കോട്ടയം : ഭര്‍ത്താവ് ദേശീയ ശ്രദ്ധ നേടിയ സംവിധായകനാണെങ്കില്‍ ഭാര്യ മണ്ണിന്റെ സംരക്ഷകയാണ്.
മണ്ണിന്റെ മണമുള്ള കര്‍ഷക . ഇത്തവണ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടിയ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയുടെ സംവിധായകനായ ദിലീഷ് പോത്തന്റെ ഭാര്യ ജിംസി ദിലീഷ് ആണ് ജൈവ കൃഷിയുടെ സംരക്ഷയായി ശ്രദ്ധേയയാകുന്നത്.
കുറുപ്പന്തറ ഓമല്ലൂർ കൊല്ലംപറന്പിൽ വീടിന്റെ സമീപത്തെ 50 സെന്റോളം സ്ഥലത്താണു ദിലീഷ് പോത്തന്റെ ഭാര്യ ജിംസി ദിലീഷ് വിവിധതരം പച്ചക്കറി കൃഷി നടത്തുന്നത്.
തുള്ളിനന കൃഷിയാണ് ജിംസി നടത്തുന്നത്. ഒരു മാസം മുമ്പാണു കൃഷി ആരംഭിച്ചത്. മാഞ്ഞൂർ കൃഷി ഓഫീസിൽനിന്നാണു കൃഷിക്കാവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുന്നത്. 29 തട്ടുകളായിട്ടാണു കൃഷി നടത്തുന്നത്.
പിവിസി പൈപ്പുകൾ വഴി എല്ലാതട്ടുകളും ബന്ധിപ്പിച്ചുകൊണ്ടാണു വെള്ളവും ജൈവവളവും ഓരോ തൈയുടെയും ചുവട്ടിൽ ലഭ്യമാക്കുന്നത്. ദിവസവും 10 മിനിറ്റ് നേരം നനയ്ക്കും. ചാണകം, ഗോമൂത്രം, കഞ്ഞിവെള്ളം എന്നിവയാണു വളമായി ഉപയോഗപ്പെടുത്തുന്നത്. കീടങ്ങളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാൻ വശങ്ങളിൽ മല്ലിച്ചെടി നട്ടു വളർത്തിയിട്ടുണ്ട്.
പടവലം, കോവൽ, ബീൻസ്, വെള്ളരി, പയർ, വെണ്ട, വഴുതന, ഉണ്ട വഴുതന, പച്ചമുളക്, ചീര, കുക്കുംബർ, തക്കാളി, കാന്താരി, കാബേജ്, കോളിഫ്ളവർ എന്നിങ്ങനെ ഒട്ടുമിക്ക പച്ചക്കറികളും ജിംസി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത്രയും വിപുലമായ രീതിയിൽ കൃഷി നടത്തുന്നതെന്ന് ജിംസി പറയുന്നു.
കൃഷിക്കായി മാഞ്ഞൂർ പഞ്ചായത്ത് സബ്സിഡിയും ലഭ്യമാക്കിയിട്ടുണ്ട്. ദിലീഷ് പോത്തന്റെ മാതാപിതാക്കളും ജിംസിക്കൊപ്പം കൃഷിയുടെ പരിപാലനത്തിനുണ്ട്.