Advertisment

പള്ളി തകർത്തതിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നൽകി ഫരീദാബാദ് രൂപത

New Update

publive-image

Advertisment

ഫരീദാബാദ്: ഡൽഹി രൂപതയുടെ അൻധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം തകർത്ത അധീകൃതരുടെ അന്യായവും ക്രൂരവുമായ നടപടിക്കെതിരെ ഫരീദാബാദ് രൂപത ഇന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷന് പരാതി നൽകി.

ന്യൂനപക്ഷ സമൂഹമായ ഡൽഹിയിലെ പ്രവാസികളായ സീറോ മലബാർ കത്തോലിക്കർ കഴിഞ്ഞ പന്ത്രണ്ടിലധികം വർഷങ്ങളായി ദൈനംദിന വിശുദ്ധ ബലിക്കും മറ്റു പ്രാർത്ഥനകൾക്കുമായി ഉപയോഗിച്ചുകൊണ്ടിരുന്ന ദേവാലയമായിരുന്നു ഇത്.

ജൂലൈ പന്ത്രണ്ടാം തിയതി തിങ്കളാഴ്ച രാവിലെ പൊലീസുകാരും മറ്റു വ്യക്തികളും ഉൾപ്പെട്ട വലിയ സന്നാഹം ബുൾഡോസറുകളോടു കൂടി പള്ളി പരിസരത്തേക്ക് ഇടിച്ചു കയറി പള്ളി വികാരിയേയും അവിടെ ഉണ്ടായിരുന്ന മറ്റ് ഇടവകാംഗങ്ങളെയും പുറത്താക്കി പള്ളി ഇടിച്ചു തകർക്കുകയും പള്ളിയിലുണ്ടായിരുന്ന രൂപങ്ങളും മറ്റ് വിശുദ്ധ വസ്തുക്കളും ജനങ്ങളുടെ മതവികാരത്തിന് യാതൊരുവിധ പരിഗണനയും കൊടുക്കാതെ നശിപ്പിക്കുകയും ചെയ്തു.

പള്ളി വികാരി ഫാദർ ജോസ് കന്നുകുഴിയുടെ നേതൃത്വത്തിൽ കൈക്കാരൻമാർ , കമ്മിറ്റി അംഗങ്ങൾ, ദേവാലയ സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരുൾപ്പെട്ട ഒരു സംഘം ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അംഗം ശ്രീമതി നാൻസി ബാർലോയെ കാണുകയും ഈ സംഭവം സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

വിഷയത്തിൽ ന്യൂനപക്ഷ കമ്മീഷൻ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മെമൊറാണ്ടം നൽകുകയും ചെയ്തു. നാൻസി ബാർലോ പരാതി ശ്രദ്ധാപൂർവ്വം ശ്രവിക്കുകയും ഇക്കാര്യം പരിശോധിച്ച്  നടപടികൾ സ്വീകരിക്കാൻ കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ചർച്ചയെത്തുടർന്ന് ന്യൂനപക്ഷ കമ്മീഷൻ അംഗം ഇന്ന് ഉച്ചയ്ക്ക് തകർക്കപ്പെട്ട ദേവാലയത്തിന്റെ പരിസരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഇടവക വികാരിയും കമ്മിറ്റി അംഗങ്ങളും ദേവാലയം നശിപ്പിച്ചതിനെ കുറിച്ചുള്ള കടുത്ത ദുഖവും വേദനയും പ്രകടിപ്പിക്കുകയും ആരാധനാലയം പണിതു തരുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കാമെന്ന് കമ്മീഷൻ അവർക്ക് വാഗ്ദാനം നൽകി.2006 മുതൽ പള്ളിയുടെ കൈവശമുള്ള  ഭൂമി വിശ്വാസികളെ പുറത്താക്കി കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്ന ബ്യൂറോക്രാറ്റിക് അതിക്രമങ്ങൾക്കും ലാൻഡ് മാഫിയയുടെ മറഞ്ഞിരിക്കുന്ന അജണ്ടയ്ക്കും എതിരെ ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ പരമ്പരക്ക് ആരംഭം കുറിച്ചു.

ഇടവകകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പരസ്യ പ്രതിഷേധം, കറുത്ത ദിനാചരണം,  പ്രാർത്ഥനാ യജ്ഞം,  നിരാഹാര സമരം എന്നിവ പ്രതിഷേധത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് രൂപത പിആർഒ അറിയിച്ചു.

Faridabad diocese
Advertisment