തൊടുപുഴ: കൊറോണ ഭീതിയിൽ നിന്നും മനസ്സിനെ മാറ്റുവാൻ പച്ചക്കറി കൃഷി ചെയ്യുക. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം കഴിഞ്ഞ ദിവസം ഇക്കാര്യം കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളോടും പ്രവർത്തകരോടും പങ്കു വച്ചതിനു നല്ല പ്രതികരണമാണ് ഉണ്ടായത്.
21 ദിവസം വെറുതെ ഇരിക്കാതെ പച്ചക്കറികൾ നട്ട് അതിനെ പരിപാലിക്കുമ്പോൾ മനസ്സിനും ശരീരത്തിനും സന്തോഷവും ഉണർവ്വും ലഭിക്കും. അതോടൊപ്പം ഭക്ഷണ സാധനങ്ങളുടെ പോരായ്മക്ക് ചെറിയൊരു പരിഹാരവും ആകും.
വീട്ടുവളപ്പിലുള്ള പച്ചക്കറികൾ, കൂടുതലായി നടുക. ഇവയ്ക്കു വെള്ളം ഒഴിക്കലും ഇതര പരിചരണവും നൽകുമ്പോൾ അത് മനസ്സിനും മാറ്റം നൽകും. അതോടൊപ്പം വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന അധികാരികളുടെ നിർദേശം പാലിക്കുന്നതിനും ഇത് വഴിയൊരുക്കും.
കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം കരിമണ്ണൂരിനു സമീപമുള്ള പന്നൂരിലുള്ള വീട്ടുവളപ്പിൽ പച്ചക്കറി നടീലിനു തുടക്കം കുറിച്ചു. കുടുംബാംഗങ്ങളോടൊപ്പം കൃഷിഭൂമിയിൽ ഇറങ്ങുന്നത് ഏറെ സന്തോഷം പകരുന്നുണ്ടെന്നു ബിജു പറഞ്ഞു.
കോവിഡ് 19 മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഭാഗമായി പച്ചക്കറി കൃഷിയിലേക്കു നീങ്ങണമെന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി ആഹ്വാന പ്രകാരം മുളക് തൈ നട്ടതായി ഗ്ലോബൽ ജനറൽ സെക്രട്ടറി തലശ്ശേരി രൂപതയിൽ നിന്നുള്ള അഡ്വ. ടോണി പുഞ്ചക്കുന്നേൽ പറഞ്ഞു. കൂടാതെ വെണ്ട, ചീര വിത്തുകൾ മുളപ്പിക്കാൻ പാകിയതായും അദ്ദേഹം പറഞ്ഞു.
എന്തായാലും ഈ നിർദേശത്തിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.