തൊടുപുഴ: അമ്മയുടെ ലൈംഗിക പങ്കാളിയുടെ പീഡനങ്ങൾക്ക് വിധേയനായി അരുംകൊല ചെയ്യപ്പെട്ട 7 വയസ്സുകാരന്റെ അമ്മയ്ക്ക് ജാമ്യം ലഭിച്ച വിധി കേരളത്തിലെ പൊതു സമൂഹത്തിന് അംഗീകരിക്കാനാവില്ല എന്ന് മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ പ്രസ്താവിച്ചു.
തന്നെ ആദ്യം അമ്മെ എന്ന് വിളിച്ച കുഞ്ഞിനെ കൊല ചെയ്യാൻ കൂട്ടുനിന്നതിനും രണ്ടാമത്തെ കുഞ്ഞിനെ പ്രകൃതി വിരുദ്ധ ബന്ധത്തിന് വിട്ടുകൊടുക്കുകയും ചെയ്ത സ്ത്രീയെ അതിശക്തമായ വകുപ്പുകൾ ചുമത്തി ശിക്ഷിക്കണം. ഈ കേസിലെ ഒരേ ഒരു സാക്ഷി കുട്ടിയുടെ അമ്മ മാത്രമാണ്. ഈ കേസിൽ ഇവരും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ അധികാരികാരികൾ തയ്യാറാകാതെ അവരെ മാപ്പുസാക്ഷിയാക്കുകയാണ് ചെയ്തത്.
കുട്ടിയുടെ അമ്മക്ക് ജാമ്യം ലഭിക്കാൻ തക്കവിധം ശക്തമായ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നു . സി പി ഐ എമ്മുമായുള്ള പ്രതിയുടെ ബന്ധം പകൽ പോലെ സത്യമാണ്. ഈ ബന്ധം ഉപയോഗപ്പെടുത്തി പോലീസിനെ സ്വാധീനിച്ച് ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കന്നത് നീതീകരിക്കാനാവില്ല. കേരളത്തിലെ അമ്മമാരുടെയും സ്ത്രീകളുടെയും ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും നിഷ അറിയിച്ചു.