കരിമണ്ണൂർ: കർമ്മമണ്ഡലത്തിൽ അനേക കാതം പിന്നിടാനുള്ളപ്പോൾ വിധിയുടെ കരങ്ങൾ ആകസ്മയമായി തട്ടി മാറ്റിയ ജീവിതമാണ് തൊമ്മൻകുത്ത് മറ്റപ്പിള്ളിൽ അഡ്വ . സാബു അബ്രാഹം എന്ന പൊതു പ്രവർത്തകന്റെത്.
കോൺഗ്രസ്സിന്റെ വിദ്യാർത്ഥി യുവജനപ്രസ്ഥാനത്തിലൂടെ കടന്നു വന്ന് രണ്ടര പതിറ്റാണ്ടുകാലം കരിമണ്ണൂർ പഞ്ചായത്തിന്റെ രാഷ്ട്രിയ സംസ്ക്കാരിക സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു സാബു. ഒരു പതിറ്റാണ്ടിലേറെക്കാലം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും പതറാതെ പാർട്ടിയെ മുന്നോട്ട് നയിച്ചു.
2000 ത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള തൊമ്മൻകുത്ത് വാർഡിൽ നിന്ന് ജയിച്ച് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായി.
2005-ൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് യു.ഡി.എഫ് മെംബർമാരിൽ ഒരാൾ സാബുവാണ്.
2010-ൽ തൊമ്മൻകുത്ത് വാർഡിൽ നിന്നും വീണ്ടും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് പതിറ്റാണ്ടുകാലം ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളിൽ ഒന്നായ തൊമ്മൻകുത്ത് ക്ഷീരസംഘത്തിന്റെ പ്രസിഡന്റായിരുന്നു. സൗമ്യതയും ലാളിത്യവും മാന്യമായ പെരുമാറ്റവും ജീവിതത്തിൽ കാത്തു സൂക്ഷിച്ച പൊതുപ്രവർത്തകൻ.
ഉമ്മൻ ചാണ്ടിയുടെയും പി.ടി തോമസിന്റെയും പിന്നിൽ അടിയുറച്ചു നിന്നപ്പോഴും എല്ലാവരെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇനിയും ഏറെ ജീവിത വസന്തങ്ങൾ പിന്നിടാനുള്ളപ്പോൾ ഈ വേർപാട് വലിയ നഷ്ടമാണ് കരിമണ്ണരിലേ പൊതു സമൂഹത്തിന് ഉണ്ടായിട്ടുള്ളത്.
സംസ്കാരശൂത്രുഷകൾ 30-05-19 വ്യാഴാഴ്ച 11 -ന് സഹോദരൻ അബു അബ്രാഹത്തിന്റെ വസതിയിൽ ആരംഭിച് മുളപ്പുറം സെന്റ് ജോർജ് യാക്കോബ ബഥേൽ പള്ളിയിൽ.
ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 3 -ന് തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങുന്ന ഭൗതികശരീരം 3.30 -ന് കരിമണ്ണൂർ പഞ്ചായത്ത് കമ്മൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. അര മണിക്കൂർ സമയം പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് തൊമ്മൻകുത്തിൽ സാബുവിന്റെ ഭവനത്തിൽ വച്ചതിനു ശേഷം സഹോദരൻ അബുവിന്റെ വീട്ടിൽ മരണാനന്തര പ്രാത്ഥാനകൾ നടക്കും.
വ്യാഴാഴ്ച രാവിലെ 10 ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിക്കും. സംസ്കാരത്തിനു ശേഷം വൈകുന്നേരം 4.30 -ന് കരിമണ്ണൂർ ടൗണിൽ സർവ്വകക്ഷി മൗന ജാഥയും തുടർന്ന് അനുശോചനയോഗവും നടക്കും.