പാലാ: ജനകീയ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞു നിൽക്കാൻ സഖാവ് ലിച്ചൻ ജോർജ്ജിനാവില്ല. അത് പ്രളയമായാലും കോവിഡായാലും ലാലിച്ചൻ കർമ്മരംഗത്ത് സജീവമാകും. അതിനിടയ്ക്ക് സ്വന്തം കരളൊക്കെ എന്ത് കരൾ.
കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ ആളായതിനാൽ വിശ്രമം വേണമെന്ന നിർദ്ദേശമുണ്ടെങ്കിലും ജനകീയ പ്രശ്നങ്ങൾ വന്നാൽ കരളുറപ്പുമായി ലാലിച്ചൻ കളത്തിലുണ്ടാവും. വീട്ടുകാരും സഹപ്രവർത്തകരും നിർബന്ധിച്ചാലും സ്നേഹത്തിൻ്റെ ഭാഷയിൽ അവരെ 'ധിക്കരിക്കും.'
വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഉള്ള പരിഭവവും പരാതിയും ലാലിച്ചൻ്റെ ഈ ജനകീയ പ്രവർത്തനത്തിനു വഴിമാറുകയാണ് പതിവ്. ആ പതിവ് ഈ കോവിഡ് കാലത്തും തെറ്റിക്കാൻ ലാലിച്ചൻ തയ്യാറായില്ല.
കൊറോണ ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ തന്നെ ലാലിച്ചൻ്റെ ചിന്ത ഭക്ഷണം കിട്ടാത്തവരുടെ പ്രശ്നമായിരുന്നു. പാലാ എം എൽ എ മാണി സി കാപ്പനുമായി കൂടിയാലോചിച്ചു. തുടർന്ന് എം എൽ എ യുടെ സഹോദരൻ അഡ്വ. ജോർജ്ജ് സി കാപ്പൻ പ്രസിഡൻ്റായ കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകരണം ഉറപ്പിച്ചു.
തുടർന്നു അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലായിൽ കൊട്ടാരമറ്റത്ത് സാമൂഹ്യ അടുക്കള തുറന്നു. ഇതോടൊപ്പം വിവിധ വ്യക്തികളെ സമീപിച്ചു സാധന സാമഗ്രികൾ ഉറപ്പു വരുത്തി. പാചക വിദഗ്ദൻ വിജയൻ നായരുടെ നേതൃത്വത്തിൽ ആറു പേർ കലവറയുടെ ചുമതല സൗജന്യമായി ഏറ്റെടുത്തു.
16 ദിവസം. ദിനംപ്രതി 500 - ൽ പരം ആളുകൾക്ക് ഉച്ച ഊണ്. വൈകിട്ട് അത്രയും പേർക്ക് ചപ്പാത്തിയോ പൊറോട്ടയോ പാകം ചെയ്തു നൽകി. വിശപ്പിൻ്റെ വിലയറിഞ്ഞ ഇവരുടെ പ്രവർത്തനങ്ങൾക്കു നിരവധിപ്പേർ സഹകരണം നൽകി.
നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരായ റോയി ഫ്രാൻസീസ്, പ്രസാദ് പെരുമ്പള്ളിൽ, സുഷമ രഘു, ജിജി ജോണി, സിജി പ്രസാദ്, ബിനു പുളിയ്ക്കക്കണ്ടം എന്നിവർക്കൊപ്പം പി എം ജോസഫ്, എ എസ് ജയപ്രകാശ്, കെ അജി, എം എസ് ശശിധരൻ, ബിജു വർക്കി, ഒ എം മാത്യു, ഷാർളി മാത്യു, കെ കെ ഗിരീഷ്, മാലിനി അരവിന്ദ്, പി സുഭാഷ്, എം ജി രാജു, പി ജി അജിത് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ലാലിച്ചൻ ജോർജ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ലാലിച്ചൻ ജോർജ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us