മനുഷ്യത്വത്തിലേക്കും സ്‌നേഹത്തിലേക്കും കാരുണ്യത്തിക്കേും നയിക്കുന്ന അറിവാണ് ഏറ്റവും വലിയ വിദ്യാഭ്യാസമെന്ന് എം.പി അബ്ദുള്‍സമദ് സമദാനി. തളിക്കുളത്ത് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ അക്ഷരാദരം 2019 ശിഹാബ് തങ്ങള്‍സ്മാരക വിദ്യഭ്യാസ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകആയിരുന്നു അദ്ദേഹം.
നമുക്കിന്ന് നമ്മളെ പലപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നില്ല. അമ്മയ്ക്കും അച്ഛനും മക്കളെ തിരിച്ചറിയാന്‍ കഴിയുന്നില്ല. മക്കള്‍ക്ക് അച്ചനെയും അമ്മയെയും തിരിച്ചറിയാന്‍ കഴിയുന്നില്ല. അമ്മമാര്‍ മക്കളെ കൊല്ലുന്ന കേരളത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഒമ്പതുമാസം ചുമന്നു പ്രസവിച്ച മക്കളെ പീഡിപ്പിക്കാനും കൊല്ലാനും കൂട്ടുനില്‍ക്കുന്ന അമ്മമാരുടെ കാലമാണിത്.
ഓമനമക്കളുടെ തടവറകളായി ഇന്ന് വീടുകള്‍ മാറുന്നു. പല വീടുകളിലും വലിയ ക്രൂരതകളാണ് മക്കള്‍ അനുഭവിക്കുന്നത്. എങ്ങിനെയാണ് സ്വന്തം മക്കളെ അച്ഛനും അമ്മയ്ക്കും ഇങ്ങിനെ ഉപദ്രവിക്കാന്‍ കഴിയുന്നത്. ഇന്നൊരു പുതിയ പദം മലയാളത്തിലുണ്ടായിട്ടുണ്ട്അമ്മയുടെ ഫ്രണ്ട്, കൂട്ടുകാരന്‍. വീടിന്റെയകത്തേക്ക് കടക്കാന്‍ അച്ഛന്‍ മരിക്കാന്‍ കാത്തുനില്‍ക്കുകയാണ് ആ കൂട്ടുകാരന്‍. പിന്നീട് അമ്മയുടെ ആ കൂട്ടുകാരന്റെ അതിക്രൂരതകള്‍ക്കാണ് കുഞ്ഞുമക്കള്‍ ഇരയാകുന്നത്.
അച്ഛന്‍ മരിക്കുന്നതോടെ തീരുന്നതാണോ അമ്മയുടെ അച്ഛനോടുള്ള സ്‌നേഹം, കുട്ടികളോടുള്ള സ്‌നേഹമെന്നത് സമൂഹത്തിന് മുന്നില്‍ ഇന്ന് വലിയ ചോദ്യചിഹ്നമായി മാറുകയാണ്.ഓരോദിവസം പുറത്തുവരുന്ന ക്രൂരതനിറഞ്ഞ വാര്‍ത്തകളില്‍ മക്കളുടെ കണ്ണീര്‍ വീണ് നനഞ്ഞ പത്രതാളുകള്‍ വായിക്കാന്‍ കഴിയാതെയാരിക്കുന്നു. എത്ര വലിയ അക്കാദമിക് വിജയം നേടിയിട്ടോ മാര്‍ക്കുനേടിയിട്ടോ കാര്യമില്ല. മനുഷ്യരെ അറിയുകയും അതിനനുസരിച്ച് ജീവിക്കാന്‍ കഴിയുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ണമാവുന്നതെന്ന് സമദാനി പറഞ്ഞു.
അവിടെയാണ് അറിവിന്റെയും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും കടലായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ലോകത്തിന് മുന്നില്‍ വലിയൊരു മാതൃകയാവുന്നത്.മനുഷ്യ സ്‌നേഹത്തിന് മുന്നില്‍ വലിയവനും ചെറിയവനും ഇല്ല, ജാതിയും മതവുമില്ലായെന്നാണ് ആ വലിയ മനുഷ്യന്‍ നമ്മെ പഠിപ്പിച്ചത്.പാണക്കാട്ടെ മുറ്റത്തുവന്നവരെ ജാതിയും മതവും സമ്പത്തും രാഷ്ട്രീയവും നോക്കിയല്ല തങ്ങള്‍ സ്വീകരിച്ചത്.
എല്ലാവരും അദ്ദേഹത്തിന്റെ മുന്നില്‍ സമന്‍മാരായിരുന്നു. അതുകൊണ്ടുതന്നെയാണ് മരണപ്പെട്ട് പത്തുവര്‍ഷം കഴിഞ്ഞിട്ടും ശിഹാബ് തങ്ങളെ അറിഞ്ഞവരുടെയും അറിയാത്തവരുടെ മനസില്‍ ഇന്നും നന്മനിറഞ്ഞ പ്രകാശഗോപുരമായി അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നതെന്നും സമദാനി കൂട്ടിചേര്‍ത്തു.
ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാന്‍കെ.എ ഹാറൂണ്‍ റഷീദ് അധ്യക്ഷത വഹിച്ചു.ചന്ദ്രിക ചീഫ് എഡിറ്റര്‍ സി.പി. സെയ്തലവി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.കഥാകാരികെ.എസ് ശ്രീലത മുഖ്യാതിഥിയായി.മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ്സി.എ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറിപി.എം അമീര്‍, ജില്ലാ സെക്രട്ടറിമാരായപി.എ ഷാഹുല്‍ഹമീദ്,പി.കെ ഷാഹുല്‍ഹമീദ്,ദളിത് ലീഗ് സസ്ഥാന വൈസ് പ്രസിഡന്റ്രജനി കൃഷ്ണാനന്ദ്,
തളിക്കുളം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ്ടി.എല്‍ സന്തോഷ്,ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായടി.വി ഷൈന്‍, നൗഷാദ് കൊട്ടിലിങ്ങല്‍,പി.എം ശരത്കുമാര്‍,കെ.ജെ യദുകൃഷ്ണ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായപി.ഐ ഷൗക്കത്തലി, സുമന ജോഷി,പി.എസ് സുല്‍ഫിക്കര്‍ റിലീഫ് സെൽജനറൽ സെക്രട്ടറികെ.എസ്.റഹ്മത്തുള്ള,ഖജാൻജിഎ.എഛ്. നാസർ എന്നിവര്‍ സംസാരിച്ചു.
ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ വൈസ് പ്രസിഡന്റ് പി.എം അബ്ദുള്‍ജബ്ബാര്‍സ്വാഗതവും ജനറല്‍ കണ്‍വീനര്‍പി.എച്ച് ഷെഫീഖ് നന്ദിയും പറഞ്ഞു.