അറിവിന്റെ അക്ഷരലോകത്ത് അഗ്നിചിറകുകള്‍ വിരിച്ച് പറന്നുയരാന്‍ കഴിയുംവിധം പഠനത്തില്‍ മികവ് തെളിയിച്ച് ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ തളിക്കുളം ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുകയാണ്.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും, മാനവ സാഹോദര്യത്തിനും വേണ്ടി ഒരു പുരുഷായുസ്സ് ജീവിച്ചുതീര്‍ത്ത മഹാനായിരുന്നു ശിഹാബ് തങ്ങള്‍. തങ്ങളുടെ വിടവാങ്ങലിന് ആഗസ്റ്റ് 1 ന് പത്ത് വര്‍ഷം തികയുകയാണ്. മദ്യത്തിന്റേയും, ലഹരിയുടേയും, മത തീവ്രവാദത്തിന്റേയും, വര്‍ഗ്ഗീയതയുടേയും, അഴിമതിയുടേയും ക്യാമ്പസ് കൊലപാതകങ്ങളുടേയും ശപിക്കപ്പെട്ട വാര്‍ത്തകള്‍ നമ്മെ നൊമ്പരപ്പെടുത്തുകയാണ്.
വിനാശത്തിന്റെ ഈ വര്‍ത്തമാനകാലത്ത് അതിര്‍വരമ്പുകളില്ലാത്ത ഇത്തരം കൂടിച്ചേരലുകള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നന്മയുടെ പ്രകാശ ഗോപുരങ്ങളായി വളര്‍ന്നുവരുന്ന ഈ യുവതയെ ആദരിക്കുന്ന 'അക്ഷരാദരം' 2019 ജൂലായ് 26 വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് തളിക്കുളം കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ വെച്ച് പ്രതിഭകള്‍ക്ക് സമ്മാനിക്കുകയാണ്.
സാംസ്‌കാരിക കേരളത്തിന്റെ അഭിമാനം എം.പി. അബ്ദുസ്സമദ് സമദാനി അക്ഷരാദരം ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ ചന്ദ്രിക ചീഫ് എഡിറ്റര്‍ സി.പി. സെയ്തലവി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത കഥാകൃത്ത് കെ.എസ്. ശ്രീലത, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ. മുഹമ്മദ് റഷീദ് തൃപ്രയാർ ജോയിന്റ് ആർ.ടി.ഓ. പി.എ.നസീർ, അസ്മാബി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അജിംസ് പി.മുഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.