കോഴിക്കോട്: ഹോമിയോ ചികിത്സയെ ജനകീയമാക്കിയ ഡോ. എസ് വിദ്യാപ്രകാശ്
കോഴിക്കോടിൻ്റെ കലാ സാംസ്കാരിക സിനിമാ മേഖലയിലെ നിറസാന്നിധ്യമായിരുന്നുവെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം പറഞ്ഞു.
കോഴിക്കോട് എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡൻ്റായിരുന്ന ഡോ. എസ് വിദ്യാപ്രകാശിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എസ്എൻഡിപി യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ഗുരുവരാശ്രമത്തിൽ ഡോക്ടറുടെ ഫോട്ടോ അനാഛാദനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത ഉത്തമനായ ഗുരുഭക്തനും മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം. അനുസ്മരണത്തോടനുബന്ധിച്ച് ഫോട്ടോ അനാച്ഛാദനവും പുഷ്പാർച്ചനയും നടന്നു.
തുടർന്ന് ഗൂഗിൾ മീറ്റ് വഴി നടന്ന അനുസ്മരണ യോഗത്തിൻ്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷതവഹിച്ചു. യൂണിയൻ നേതാക്കളായ കെ ബിനുകുമാർ, അഡ്വക്കറ്റ് എം രാജൻ എന്നിവർ സംസാരിച്ചു.