ഇത് മൂന്നാം തവണയാണ് ഞാൻ ദുബായ് വരുന്നത്.ആദ്യം 2013 ലും പിന്നീട് 2016 ലും. അന്ന് കണ്ട നഗരത്തിൽ നിന്ന് ഏറെ മാറിയിരിക്കുന്നു ഇന്ന് ദുബായ്. വിശാലവും വൃത്തിയുള്ളതുമായ റോഡുകളും നടപ്പാതകളും. പച്ചപ്പ് നിറഞ്ഞ പാതയോരങ്ങളും പൂന്തോട്ടങ്ങളും ഈന്തപ്പനകളും. ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം പുൽത്തകി ടികൾ ശാസ്ത്രീയമായ രീതിയിൽ വച്ചുപിടിപ്പിച്ചിരിക്കുന്നു.. അത്യാധുനിക നഗരസൗന്ദര്യം ആസ്വദിക്കാൻ ദുബായിലേക്ക് തന്നെ വരണം...
ദുബായ് യുടെ വളർച്ചക്ക് കാരണം പലരും കരുതുന്നതുപോലെ എണ്ണയല്ല. ഇവിടെ എണ്ണനിക്ഷേപം പേരിനു മാത്രം.അതായത് ആകെ വരുമാന ത്തിന്റെ കേവലം 6% മാത്രമാണ് എണ്ണയിൽനിന്നുള്ളത്. ദുബായ് ഒരു സമ്പന്ന നഗരമായതിനും ലോകത്തെ ഏറ്റവും വലിയ വ്യാവസായിക - വിനോദസഞ്ചാരകേന്ദ്രമായി മാറിയതിനും പിന്നിൽ ദീഘവീക്ഷ ണവും അർപ്പണബോധവും രാജ്യപുരോഗതിയും അതുവഴി ജനക്ഷേമവും ലക്ഷ്യമിട്ട് അഹോരാത്രം പ്രയത്നിച്ച ഒരു ഭരണാധികാരിയുടെ അക്ഷീണപരിശ്രമം ഒന്നുമാത്രമാണ്.
വ്യവസായവും - ടൂറിസവും -റിയൽ എസ്റ്റേറ്റുമാണ് ഇവിടുത്തെ പ്രധാനവരുമാ നമാർഗ്ഗങ്ങൾ.. നഗരവിക സനവും ,റോഡുകളും ,നിർമ്മിതികളുമെല്ലാം ബ്രിട്ടീഷ് നിലവാരമുള്ളവയാണ്. ചിലപ്പോഴൊക്കെ ഞാൻ നിൽക്കുന്നത് ലണ്ടൻ നഗരത്തിലാണോ എന്നുപോലും തോന്നിയിട്ടുണ്ട്. ആ നിലയിൽ ദുബായ് നഗരം മാറിയിരിക്കുന്നു.
സിഗ്നലുകൾ,ആളില്ലാത്ത ടോൾ പ്ലാസകൾ, വിശാലമായി ടൈൽ പാകിയ നടപ്പാതകളും നഗരവീഥികളും പാതയോരങ്ങളിലുള്ള പെയ്‌ഡ് കാർ പാർക്കിങ്, മാളുകളിലെ പാർക്കിംഗുകൾ, പെട്രോൾ പാമ്പുകളോട് ചേർന്നുള്ള റിഫ്രഷ് കേന്ദ്രങ്ങളും, സൂപ്പർ മാർക്കറ്റും,പിസ്സാ സ്റ്റോളും ഒക്കെ പാശ്ചാത്യ രാജ്യങ്ങളുടെ ഒരു ഫീലാണ് നമുക്ക് സമ്മാനിക്കുന്നത്.
ലോകപ്രസിദ്ധമായ പല നിർമ്മിതികളും കൊണ്ട് ശ്രദ്ധേയവുമാണ് ദുബായ്. ലോകത്തുള്ള ഒട്ടുമിക്ക രാജ്യക്കാരും ഇവിടെ ഒന്നുകിൽ ജോലി അല്ലെങ്കിൽ ബിസ്സിനസ്സ് ചെയ്യുന്നുണ്ട്. ഒക്ടോബർ മുതൽ ഫെബ്രുവരിവരെയുള്ള സമയമാണ് ദുബായ് ടൂറിസത്തിന്റെ പീക്ക് സീസൺ.അപ്പോൾ ചൂട് വളരെ കുറവാണ്. കുറഞ്ഞത് 7 ഡിഗ്രിവരെ എത്താറുണ്ട്. മറ്റു സമയങ്ങളിൽ ചൂട് ഏറ്റവും ഉയർന്ന് 50 ഡിഗ്രിവരെയാകും.
ദുബായ് തങ്ങളുടെ അഭിമാന പ്രൊജക്റ്റായ DUBAI EXPO 2020 നുള്ള തയ്യാറെടുപ്പിലാണ്. 2020 ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെയാണ് ഇത് നടക്കുക.ലോകമെങ്ങുമുള്ള പതിനായിരങ്ങൾ ഈ സമയത്ത് ദുബായ് എക്സ്പോ യുമായി ബന്ധപ്പെട്ട് ഇവിടെയെത്തുമെന്നു കരുതുന്നു.
ദുബായ് എക്സ്പോക്കുമുന്പായി ധാരാളം നിർമ്മാണപ്രവർത്തങ്ങൾ ഇപ്പോൾ നടക്കുകയാണ്. ചിലതൊക്കെ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. അതിലൊന്നാണ് ദുബായ് ഫ്രെയിം .150 മീറ്റർ ഉയരവും 96 മീറ്റർ വീതിയുമുള്ള ഒരു ഫോട്ടോ ഫ്രെമിന്റെ ആകൃതിയിലുള്ള ഈ നിർമ്മിതി ലോകത്താദ്യമായാണ് .
ഇത് ഗിന്നിസ് ബുക്ക് ഓഫ് വേൾഡ് റിക്കാര്ഡിൽ ഇടം നേടിയിട്ടുമുണ്ട്. ദുബായിലെ പ്രസിദ്ധമായ സാബിൽ പാർക്കിനടുത്തു സ്ഥിതിചെയ്യുന്ന ദുബായ് ഫ്രെയിം ഒരു വർഷം 10 ലക്ഷത്തിലധികം ആളുകൾ സന്ദർശിക്കുമെന്നാണ് കണക്കാക്കുന്നത്. ദുബായ് ഫ്രെമിനുമുകളിൽനിന്നു വിശാലമായ നഗരം വീക്ഷിക്കുമ്പോൾ വളരെ അതിശയകരമായ ഒരു നിർമ്മിതിയായി എനിക്കിതാനുഭവപ്പെട്ടു.
മറ്റൊന്ന്, നിർമ്മാണം അതിവേഗത്തിൽ പൂർത്തിയാകുന്ന 'ഐൻ ദുബായ്' ആണ്. ഐൻ എന്നാൽ അറബി ഭാഷയിൽ കണ്ണ് എന്നാണർത്ഥം. 'ലണ്ടൻ ഐ' മാതൃകയിലാണ് ഇത് നിർമ്മിക്കുന്നത്. 2016 ൽ നിർമ്മാണം തുടങ്ങിയ ഐൻ ദുബായ് 'ബ്ലൂവാട്ടേഴ്‌സ് ഐലൻഡ്' എന്ന ഒരു മനുഷ്യനിർമ്മിത ദ്വീപിലാണ് നിർമ്മിക്കുന്നത്. ഇത് പൂർത്തിയാകുമ്പോൾ ഐൻ ദുബായിൽ കയറി മുഴുവൻ ദുബായ് നഗരവും വീക്ഷിക്കാവുന്നതാണ്.
ദുബായ് യാട്ടിലൂടെയുള്ള രാത്രിയാത്ര എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാകാത്ത ഒരനുഭൂതിയാണ് സമ്മാനിച്ചത്. ദുബായ് നഗരം ചുറ്റി നിർമ്മിച്ചിരിക്കുന്ന വിശാലമായ കനാലിലൂടെയുള്ള രണ്ടര മണിക്കൂർ യാത്രയിൽ വർണ്ണാഭമായ പ്രഭയിൽ കുളിച്ചുനിൽക്കുന്ന ദുബായ് നഗരം മനോഹരമായൊരു ദൃശ്യവിരുന്നു തന്നെയാണ്. യാട്ടിൽ അറബി നർത്തകനും നർത്തകിയും ചേർന്നൊരുക്കിയ നൃത്തവും മാജിക്കും ഹാസ്യപ്രകടനങ്ങളും ഒപ്പം കിടിലൻ ബുഫേ ആഹാരവും ഒക്കെ സംഭവങ്ങൾ തന്നെയാണ്.
ഇത് കൂടാതെ പാം ജുമേറയിലേക്കുള്ള യാത്രയും അവിസ്മരണീയമായിരുന്നു. കടൽ നികത്തി ഈന്തപ്പനയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന പാം ദ്വീപുകൾ വിസ്‌മക്കാഴ്ചയാണ് നമുക്ക് സമ്മാനിക്കുന്നത്. ഇവിടേയ്ക്ക് പോകുമ്പോൾ കടലിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന തുരങ്കത്തിലെ യാത്ര വേറിട്ട ഒരനുഭവം തന്നെയാണ്. അതുപോലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ, ദുബായ് അക്വേറിയം, ദുബായ് ഷിപ്പിംഗ് മാൾ ,ചെനീസ് ബസാർ,ദുബായിലെ ഏറ്റവും വലിയ ഫിഷ് മാർക്കറ്റ്, കൂടാതെ അൽ ഐൻ ഐനിലെ ജബൽ ഹലീഫ് മൗണ്ടൻ ഒക്കെ കഴിഞ്ഞതവണ കണ്ടതാണ്.
ഇപ്പോൾ ചൂടുവളരെ കൂടുതലായതിനാൽ ഞങ്ങളുടെ യാത്രകൾ അധികവും വൈകുന്നേരങ്ങളിലാണ്. ഞങ്ങൾ വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ നല്ലൊരു മഴ പെയ്തിരുന്നു.ഒപ്പം പൊടിക്കാറ്റും.
ദുബായിൽ ക്ലൗഡ് സീഡിംഗ് വഴി വേനൽക്കാലത്ത് കൃതൃമ മഴപെയ്യിക്കാറുണ്ട്. യു.എ .ഇ റിസേർച് പ്രോഗ്രാം ഫോർ റെയിൻ വിംഗ്, കാലാവസ്ഥാവകുപ്പുമായി ചേർന്നാണ് മേഘങ്ങളിൽ നിന്നുള്ള മഴത്തുള്ളികളെ ശക്തമായ മഴയാക്കി മാറ്റുന്നത്. 30 % മഴയും ഇങ്ങനെയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. വേനലിലെ ചൂടിനെ പ്രതിരോധിക്കാൻ ഇത് വളരെ അനിവാര്യവുമാണ്.
അവസാനമായി ഒരു കാര്യം കൂടി .. കരാമയിലെ കാലിക്കറ്റ് പാരഗൺ ,കായലോരം ,ദേ പുട്ട് തുടങ്ങിയ കേരളാ റെസ്റ്റോറന്റുകളിലെ രുചികരമായ ഭക്ഷണം പോലെത്തന്നെ ആസ്വാദ്യകരമാണ് ദുബായിലെ Oud Metha സ്ട്രീറ്റിലെ പഞ്ചാബി ധാബയിലെ ആഹാരവും.പ്രത്യേകിച്ച് അവിടുത്തെ പട്യാല ലെസ്സിയും തന്തൂരി ചിക്കനും.
കാണുക ദുബായ് കാഴ്ചകൾ.
അവസാനചിത്രം - ഐൻ ദുബായ്