വാദി ദവാസിര്‍ : എട്ട് വര്‍ഷത്തോളമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന തമിഴ്‌നാട് രാമനാട് സ്വദേശി അന്‍പത്തിരണ്ടുകാരനായ മുത്തുഗോപാല്‍ നാട്ടില്‍ എത്തി. ചൊവ്വാ ഴ്ച രാവിലെ പത്തുമണിക്ക് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ചെന്നൈയില്‍ വിമാനമിറങ്ങിയ മുത്ത് ഗോപാലിനെ ബന്ധുക്കള്‍ സ്വീകരിച്ചു .
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ മുത്തു ഗോപാലിനോടൊപ്പം
പതിനേഴു വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്ന മുത്തു ഗോപാല്‍ രണ്ടായി രത്തി പതിനൊന്നിലാണ് അവസാനമായി നാട്ടില്‍ നിന്നും അവധി കഴിഞ്ഞു വന്നത് . സ്പോൻസറുടെ ഫാമില്‍ ആട് മേയ്ക്കലായിരുന്നു തൊഴില്‍ . കൃത്യമായ ശമ്പളം കിട്ടിയിരുന്നില്ല . നാലോ അഞ്ചോ മാസം കൂടുമ്പോള്‍ ചിലവിനുള്ള പൈസ നല്‍കും. അതില്‍ നിന്നും മിച്ചം പിടിക്കുന്ന ചെറിയ തുക നാട്ടിലെ ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിനു ചിലവിലേക്കായി അയച്ചു കൊടുക്കും .
കയ്യില്‍ പൈസയൊന്നും മിച്ചമില്ലത്തതിനാല്‍ നാട്ടില്‍ പോകുവാനും സാധിച്ചിരുന്നില്ല . കുടുസ്സിക തുക കിട്ടുവാനും നാട്ടില്‍ പോകുവാനും സ്പോന്സറോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല . നാട്ടില്‍ പോകുവാന്‍ പലവഴികളും നോക്കി പരാജയപ്പെട്ടിരിക്കുമ്പോളാണ് വിഷയം ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ ഫെയര്‍ ഇന്ചാര്ജ് ലത്തീഫ് മാനന്തെരിയുടെ ശ്രദ്ധയില്‍പ്പെടുന്നത് . ഫോറം പ്രവര്‍ത്തകരുടെ സഹായത്താല്‍ അമീര്‍ കോര്‍ട്ടില്‍ ഫയല്‍ ചെയ്ത കേസ് തുടര്‍നടപടികള്‍ക്കായി ലേബര്‍ കോര്‍ട്ടിലേക്ക് അയക്കുകയായിരുന്നു .
ലേബര്‍ കോര്‍ട്ടില്‍ ഹാജരായ സ്പോന്‍സര്‍ ഇരുപതു ദിവസത്തിനകം ഇടപാടുകള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ അയക്കാം എന്ന് രേഖാമൂലം കോടതിയെ അറിയിച്ചു . കഴിഞ്ഞ ദിവസം പതിനാറായിരം റിയാല്‍ നല്‍കി കേസ് തീര്‍പ്പക്കുകയായിരുന്നു .
അഞ്ചു വര്ഷം മുന്‍പ് മുതുഗോപാലിന്റെ ഇക്കാമ കാലാവധി കഴിഞ്ഞിരുന്നു. സ്പോന്‍സര്‍ പിഴ അടച്ചു ഇക്കാമ പുതുക്കി , നാട്ടിലേക്ക് പോകുവാനുള്ള രേഖകള്‍ ശരിയാക്കി കൊടുത്തു .