ഗംഗ ശാന്തമായൊഴുകുന്നു. ഹൈന്ദവരുടെ പുണ്യഭൂമിയിലെ ശ്മശാനങ്ങളിൽ എന്നത്തെയും പോലെ അണയാതെ എരിഞ്ഞുകത്തുന്ന ചിതകൾ. ദീപപ്രഭയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഗംഗയുടെ തീരത്തെ നിരവധിയായ ഘാട്ടുകളിൽ ഗംഗാ ആരതിയിൽ വിശ്വാസികൾ മുഴുകിയിരിക്കുന്നു. കോവിഡിന്റെ ആദ്യതരംഗത്തിൽ മോക്ഷം കിട്ടാതെ ഗംഗാനദിയിലൂടെ ഒഴുകിനടന്ന ചീഞ്ഞളിഞ്ഞ മൃതദേഹങ്ങളോ മാലിന്യക്കൂന്പാരങ്ങളോ ഇപ്പോൾ പുണ്യനദിയിലില്ല.
എത്ര വേഗത്തിലാണു ജനം എല്ലാം മറക്കുന്നതും പൊറുക്കുന്നതുമെന്നു തോന്നുന്ന സ്ഥിതി. ജനങ്ങളെയാകെ ബാധിച്ച കടുത്ത വിലക്കയറ്റം മുതൽ തൊഴിലില്ലായ്മ വരെയുള്ളവയും ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പ്രചാരണായുധങ്ങളല്ല. സാന്പത്തിക പ്രതിസന്ധിയിലും കൊടിയ ദുരിതങ്ങളിലും യുപിയിലെ ഏറ്റവും പിന്നോക്കമായ ഈ പൂർവാഞ്ചൽ മേഖലയിൽ ജനം അവരുടെ മനസ് തുറക്കുന്നില്ല. കർഷകസമരവും കാർഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കുറച്ചെങ്കിലും സംസാരവിഷയമാണ്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ വികാരം ഇളക്കിയ മോദിയുടെ ജൈത്രയാത്രയുടെ പ്രഭവകേന്ദ്രമായ വാരാണസിയിൽ നിന്നാണ് ഈയാഴ്ച എഴുതുന്നത്. ഇന്ത്യയുടെ രാഷ്ട്രീയഗതി നിർണയിക്കുന്ന സുപ്രധാനമായ യുപി തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനാണ് ഈ ദിവസങ്ങളിൽ വാരാണസി സാക്ഷ്യം വഹിക്കുന്നത്.
മുഖം മിനുക്കിയ ഇടനാഴികൾ
തെരഞ്ഞെടുപ്പുവാശിക്കിടയിലും പാവപ്പെട്ട ജനങ്ങളെ സേവിക്കുന്ന നേതാക്കളെ കണ്ടെത്തുകയാകും യുപിയിൽ പ്രയാസം. ജനം പെരുവഴിയിൽ വലയുന്പോഴും നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും മുന്തിയ വാഹനങ്ങളിലും സുഖവാസം നടത്തുന്ന നേതാക്കളാണ് എല്ലാ പാർട്ടികളിലും. പോലീസിന്റെയും അംഗരക്ഷകരുടെയും തോക്കുകളുടെയും വലയത്തിലെത്തി ജാതിയും മതവും ഗുണ്ടായിസവും പറഞ്ഞു വോട്ടർമാരെ വിഡ്ഡികളാക്കുന്നതിൽ ആരും പിന്നിലല്ല.
വാരാണസിയിലെ 88 ഘാട്ടുകളും സർക്കാർ ചെലവിൽ നവീകരിച്ചു വർണപ്രഭയിലാക്കിയതിനാൽ ഗംഗാനദിയിലൂടെ സന്ധ്യാസമയത്തു നടത്തിയ ബോട്ടുയാത്ര പുതിയൊരു അനുഭൂതിയായി.
ആയിരം കോടിയോളം രൂപ മുടക്കി മോദി സർക്കാർ പൂർത്തിയാക്കുന്ന കാശി ധാം പദ്ധതി കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പഴയ കാഴ്ചകളാകെ മാറ്റി.
തൂവെള്ള മാർബിൾ കല്ലുകൾ പാകിയ തറയും രാജസ്ഥാനിൽനിന്നു കൊണ്ടുവന്ന പിങ്ക് കല്ലുകളും കൊണ്ട് ആധുനികമായൊരു ക്ഷേത്രസമുച്ചയമാണു കാശിയിൽ തീർത്തിരിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പുകാലത്തു കണ്ട കാശി വിശ്വനാഥ ക്ഷേത്രം അപ്പാടെ ആധുനിക നിർമിതിയായിരിക്കുന്നു.
പോരിനൊരുങ്ങി വാരാണസി
തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളുടെ കൂട്ടപ്പൊരിച്ചിലിലാണു കാശി, ബനാറസ്, വാരാണസി എന്നീ പേരുകളിൽ അറിയപ്പെടുന്ന നഗരം. വ്യാഴാഴ്ച വാരാണസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം സമാപിക്കുന്ന നാളെ വൈകുന്നേരം വരെ മണ്ഡലത്തിൽ ക്യാന്പ് ചെയ്യുകയാണ്. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ വാരാണസിയിലെത്തി. പ്രിയങ്ക വദ്ര മൂന്നു ദിവസമായി വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിലാണ്.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോണ്ഗ്രസ് നേതാവ് മമത ബാനർജി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, രാജ്നാഥ്സിംഗ് മുതൽ അനുരാഗ് സിംഗ് താക്കൂർ വരെയുള്ള കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാരും മറ്റു നേതാക്കളും-ഇവരൊക്കെ വാരാണസിയിൽ തന്പടിച്ചാണു തെരഞ്ഞെടുപ്പു പോരിനു കൊഴുപ്പുകൂട്ടുന്നത്.
പൂർവാഞ്ചൽ വിധിയെഴുതും
ഏഴു ഘട്ടങ്ങളിലായുള്ള യുപി തെരഞ്ഞെടുപ്പിലെ ഏറ്റവും നിർണായകമായ അവസാന ഘട്ടം പ്രചാരണം ഇന്നവസാനിക്കും. തെരഞ്ഞെടുപ്പിൽ ജയം ആർക്കും ഉറപ്പില്ല. അടിയൊഴുക്കുകൾ പലതുമുള്ളതിനാൽ ബിജെപി, എസ്പി ക്യാന്പുകളിൽ ആശങ്ക വ്യക്തം. കിഴക്കൻ യുപിയുടെ ഗതിയറിയുന്ന പത്താം തീയതിവരെ നേതാക്കളുടെ ചങ്കിൽ പഞ്ഞി വച്ചാൽ കത്തുന്ന ചൂടാകും.
സംസ്ഥാനത്തെ ഏറ്റവും പിന്നോക്കാവസ്ഥയുള്ള പൂർവാഞ്ചൽ മേഖലയിലെ ജനവിധിയാകും യുപി ഇനി ആരു ഭരിക്കുമെന്നത് അന്തിമമായി നിർണയിക്കുക.
2017ൽ ബിജെപി തൂത്തുവാരിയ മേഖലകളിൽ ഇത്തവണ സമവാക്യങ്ങളിൽ മാറ്റമുണ്ട്. ആറും ഏഴും ഘട്ടങ്ങളിൽ വോട്ടെടുപ്പു നടക്കുന്ന പൂർവാഞ്ചൽ മേഖലയിലെ 111 സീറ്റുകളിൽ 84ലും കഴിഞ്ഞ തവണ ബിജെപിയാണു ജയിച്ചത്. എന്നാൽ യുപിയിലെ മറ്റു മേഖലകളിലേക്കാളും പൊതുവേ ഭൂരിപക്ഷം കുറവായിരുന്നു പൂർവാഞ്ചലിൽ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്പി-ബിഎസ്പി കൂട്ടുകെട്ടു കുറച്ചെങ്കിലും ഫലിച്ചതും ഇവിടെയാണ്. സ്വാമി പ്രസാദ് മൗര്യ അടക്കമുള്ള പ്രമുഖ നേതാക്കൾ ബിജെപി വിട്ട് എസ്പി പക്ഷത്തേക്കു മാറിയതും ജനവിധി കൂടുതൽ പ്രവചനാതീതമാക്കിയിട്ടുണ്ട്.
ധ്രുവീകരണം ഗതി നിർണയിക്കും
ജാതി സമവാക്യങ്ങളും മതപരമായ ധ്രുവീകരണവുമാണ് യുപിയിലെ വോട്ടർമാരെ ഇപ്പോഴും കൂടുതൽ സ്വാധീനിക്കുക. ദളിത് വിഭാഗങ്ങളെ ഇത്തവണയും കൂടെ നിർത്താൻ ബിജെപിക്കായാൽ ജയം അവർക്കാകും. മണ്ഡൽ രാഷ്ട്രീയത്തിന്റെ നല്ലകാലത്ത് ദളിത് രാഷ്ട്രീയം മുതലാക്കിയ മായാവതിയും ബിഎസ്പിയും ഇത്തവണ നിറം മങ്ങി. മായാവതി സഹായിച്ചാലും ഇല്ലെങ്കിലും ദളിത് വോട്ടുകളിൽ ഒരു ശതമാനം ബിജെപിയെ തുണയ്ക്കാൻ മോദിയുടെ രാഷ്ട്രീയക്കളികൾ സഹായിച്ചു.
പിന്നാക്ക വിഭാഗങ്ങളുടെ പേരിലുള്ള ചെറുപാർട്ടികൾക്കു വലിയ പങ്കാണ് ഇത്തവണത്തെ വിജയികളെ നിർണയിക്കുന്നതിൽ ഉണ്ടാവുക. ഏതാനും വർഷം മുന്പുവരെ കാര്യമായ സ്വാധീനം ഇല്ലാതിരുന്ന പിന്നാക്ക, അതീവ പിന്നാക്ക വിഭാഗങ്ങൾ ഇത്തവണ ബിജെപി, എസ്പി, കോണ്ഗ്രസ് പാർട്ടികൾക്ക് ഒരുപോലെ പ്രധാനമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണംകൊണ്ടു കാര്യം നേടുന്ന പതിവാകില്ല ഇക്കുറി.
ആദ്യ രണ്ടു ഘട്ടങ്ങളിൽ സമാജ്വാദി പാർട്ടിക്കു മുൻതൂക്കം കിട്ടിയെന്നാണു പൊതുവായ വിലയിരുത്തൽ. എന്നാൽ പിന്നീടുള്ള മൂന്നു ഘട്ടങ്ങളിൽ ബിജെപി മുൻകൈ തിരികെ പിടിച്ചു. നോക്കൗട്ട് റൗണ്ടുകളെന്നു വിശേഷിപ്പിക്കാവുന്ന അവസാനഘട്ടത്തിൽ എസ്പിയുടെ നേട്ടം പരമാവധി കുറയ്ക്കാനാണ് ബിജെപിയുടെ കടുത്ത പോരാട്ടം.
ബ്രാഹ്മണ, പിന്നോക്ക, ന്യൂനപക്ഷ, ദളിത് വോട്ടുകൾ തിരിച്ചുപിടിച്ചു പിടിച്ചുനിൽക്കാനാണ് യുപിയിലെ കോണ്ഗ്രസിന്റെ ശ്രമം. എന്നാൽ സമാജ്വാദി പാർട്ടിക്കാകും ഭൂരിപക്ഷം മുസ്ലിംകളും ഇത്തവണ വോട്ട് ചെയ്യുകയെന്നാണു മുസ്ലിം നേതാക്കൾ നൽകിയ സൂചന.
കോണ്ഗ്രസിന്റെ റാലികളിലെ മുസ്ലിം വോട്ടർമാരുടെ സാന്നിധ്യം തങ്ങളുടെ തിരിച്ചുവരവിന്റെ സൂചനയാണെന്നു കോണ്ഗ്രസും കരുതുന്നു. 403 അംഗ നിയമസഭയിൽ പത്തിൽ താഴെ സീറ്റുകളിൽ കോണ്ഗ്രസ് ഒതുങ്ങുമെന്നാണു സർവേകളിലെ പ്രവചനം. എങ്കിലും യുപിയിൽ തൂക്കുസഭ വന്നാൽ എസ്പിയെ തുണയ്ക്കുമെന്നാണു കോണ്ഗ്രസ് പറയുന്നത്.
പിന്നാക്ക വോട്ടുകൾ നിർണായകം
അതീവ പിന്നാക്ക മേഖലയിലെ മോസ്റ്റ് ബാക്ക്വേർഡ് കമ്യൂണിറ്റീസ് (എംബിസി) വിഭാഗത്തിന്റെ നിലപാടാകും വിധി നിർണയിക്കുക. ബിഎസ്പിയിൽ നിന്നു വിഘടിച്ചു പോയ നേതാക്കളും ഗ്രൂപ്പുകളുമാണു ചെറുപാർട്ടികളുടെ പിന്നിൽ കൂടുതലായുള്ളത്. ബിജെപിയും എസ്പിയും ഈ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ചെറുപാർട്ടികൾക്ക് കൂടുതൽ സീറ്റു നൽകിയതും വെറുതെയല്ല.
കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അപ്നാ ദൾ പാർട്ടിക്ക് 2017ൽ 11 സീറ്റുകളാണു ബിജെപി നൽകിയത്. എന്നാൽ കുർമി പട്ടേലുകളുടെ ഈ പാർട്ടി പിളർന്ന് ഒരു വിഭാഗം എസ്പിയോടൊപ്പം പോയിട്ടും ഇത്തവണ അപ്നാ ദളിന് ബിജെപി 17 സീറ്റുകൾ നൽകി. അനുപ്രിയയുടെ അമ്മ കൃഷ്ണ സിംഗിന്റെ നേതൃത്വത്തിലുള്ള അപ്നാ ദളിന് എസ്പി ആറ് സീറ്റുകളും നൽകി. ചുരുക്കത്തിൽ കഴിഞ്ഞ തവണ 11 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് ഇക്കുറി രണ്ടു മുന്നണികളുമായി ഇരട്ടിയിലേറെ (23 സീറ്റ്) ആണ് കിട്ടിയത്.
2017ൽ ബിജെപി സഖ്യത്തിലായിരുന്ന ഓം പ്രകാശ് രാജ്ബറിന്റെ സുഖ്ദേവ് ഭാരതീയ സമാജ് പാർട്ടി ഇത്തവണ എസ്പി പക്ഷത്തേക്കു മാറി. ബിജെപി സഖ്യത്തിൽ എട്ടു സീറ്റു കിട്ടിയ പാർട്ടിക്ക് ഇത്തവണ എസ്പി 18 സീറ്റുകൾ നൽകുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച നിഷാദ് വിഭാഗക്കാരുടെ നേതാവായ സഞ്ജയ് നിഷാദ് സ്ഥാപിച്ച നിഷാദ് പാർട്ടിയെ ബിജെപി സഖ്യത്തിലെടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു സീറ്റ് ജയിച്ച പാർട്ടിക്ക് പല മണ്ഡലങ്ങളിലും നിർണായക വോട്ടു നേടാനായിരുന്നു. എസ്പി സഖ്യത്തിലുള്ള രാഷ്ട്രീയ ലോക്ദളിനും പല മണ്ഡലങ്ങളിലും സ്വാധീനം ചെലുത്താനാകും.
ഭരണപ്രതീക്ഷ പ്രവചനാതീതം
ജാതി, മത സമവാക്യങ്ങൾ മുഖ്യമായും വിധി നിർണയിക്കുന്ന യുപിയിൽ ആർഎസ്എസും സംഘപരിവാർ സംഘടനകളും ഒരോ മണ്ഡലത്തിലും നടത്തുന്ന തീവ്രപ്രചാരണം ബിജെപിക്കു കരുത്തേകും. രാജ്യത്തിന്റെ അഭിമാനത്തിന് എന്റെ വോട്ട്, യുപിയുടെ ക്ഷേമത്തിന് എന്റെ വോട്ട് എന്നെഴുതിയ നോട്ടീസുകൾ സംഘപരിവാറുകാർ വീടുകളിലെത്തിക്കുന്നുണ്ട്
. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ സഹായിച്ചവർക്കാണോ, അതോ രാമക്ഷേത്ര നിർമാണത്തിനു പാരവയ്ക്കാനും മസ്ജിദോ, ആശുപത്രിയോ അവിടെ നിർമിക്കണമെന്നു വാദിച്ചവർക്കും ആണോ വോട്ട് ചെയ്യേണ്ടതെന്ന് ആലോചിക്കാനും ആർഎസ്എസ് പ്രചാരകർ ആവശ്യപ്പെടുന്നു.
വികസനത്തെക്കുറിച്ചു നേതാക്കൾ പറയുമെങ്കിലും രാമക്ഷേത്രവും പൗരത്വ, മുത്തലാക്ക് നിയമങ്ങളും ജാതി, മത, വർഗീയ കളികളുമാകും യുപിയിലെ ജനവിധി നിർണയിക്കുക. അടിയൊഴുക്കുകൾ പലതുമുണ്ട്. കേന്ദ്രത്തിലെ ഭരണത്തുടർച്ചയ്ക്കും യുപിയിൽ ബിജെപിക്കു ജയത്തിൽ കുറഞ്ഞതൊന്നും പറ്റില്ല.
ബിജെപിയുടെ തോൽവി ഉറപ്പാക്കാതെ എസ്പി, കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിനും നിലനിൽപില്ല. തിങ്കളാഴ്ച വോട്ടെടുപ്പു നടക്കുന്ന ഏഴാം ഘട്ടത്തിലെ ജനവിധിയാകും ആരു യുപി ഭരിക്കുമെന്നതിൽ നിർണായകം. സീറ്റുകൾ കുറഞ്ഞാലും ഭരണത്തുടർച്ച നേടാമെന്നു ബിജെപി പ്രതീക്ഷയിലാണെങ്കിലും എസ്പിയെ എഴുതിത്തള്ളാനാകില്ല.